മലപ്പുറത്തെ കുഞ്ഞിന്റെ മരണം മഞ്ഞപിത്തം ബാധിച്ചെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; യാതൊരു പ്രതിരോധ കുത്തിവെപ്പുകളും എടുത്തില്ല; മലപ്പുറത്തെ ഒരു വയസുകാരന്റെ മരണത്തില്‍ പോലീസ് തുടര്‍ നടപടികളിലേക്ക്; പാല് കുടിക്കവേ കുഞ്ഞ് കുഴഞ്ഞുപോയെന്ന് വാദിച്ചു കുടുംബം

മലപ്പുറത്തെ കുഞ്ഞിന്റെ മരണം മഞ്ഞപിത്തം ബാധിച്ചെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Update: 2025-06-30 16:40 GMT

മലപ്പുറം: മലപ്പുറത്തെ ഒരു വയസുകാരന്റെ മരണം മഞ്ഞപിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. സാമ്പിള്‍ രാസപരിശോധന ഫലത്തിന് ശേഷം തുടര്‍നടപടികളിലേക്ക് പൊലീസ് കടക്കും. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാടാമ്പുഴയില്‍ നവാസ് - ഹിറ ഹറീറ ദമ്പതിമാരുടെ മകന്‍ മരിച്ചത്. സംഭവത്തില്‍ കാടാമ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹത നില നില്‍ക്കുന്നതിനാല്‍ മൃതദേഹം പ്രാഥമിക പോസ്റ്റ്മാര്‍ട്ടം ചെയ്യേണ്ടി വരുമെന്ന് ഡിഎംഒ നേരത്തേ അറിയിച്ചിരുന്നു.ആരോഗ്യപ്രവര്‍ത്തകരും കുഞ്ഞിന്റെ വീട്ടില്‍ എത്തി പരിശോധന നടത്തിയിരുന്നു. നേരത്തെ മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കുട്ടിക്ക് സ്ഥിരീകരിച്ചിരുന്നു. 2024 ഏപ്രില്‍ 14ന് ഭര്‍തൃവീട്ടില്‍ നിന്നായിരുന്നു ഹിറയുടെ പ്രസവം. കുഞ്ഞിന് ഇതുവരെ ഒരു പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടില്ലെന്നും വ്യക്തമായി. ശാസ്ത്രീയ ചികിത്സ നല്‍കാത്തതാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

അശാസ്ത്രീയ ചികിത്സ രീതികളെ പ്രോത്സാഹിപ്പിക്കുന്നവരാണ് കുട്ടിയുടെ മാതാപിതാക്കളെന്നാണ് റിപ്പോര്‍ട്ട്. അമ്മ ഹിറ അറീറ സമൂഹമാധ്യമങ്ങളിലടക്കം അശാസ്ത്രീയ ചികിത്സാരീതികളെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. അക്യുപങ്ചര്‍ ചികിത്സ നടത്തുന്ന വ്യക്തിയാണ് ഹിറ അറീറ. ഇവര്‍ വീട്ടിലെ പ്രസവവും പ്രോത്സാഹിപ്പിച്ചിരുന്നു.

അതേസമയം കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും പാല് കുടിക്കുന്നതിനിടെ കുഴഞ്ഞുപോവുകയായിരുന്നു എന്നുമാണ് കുടുംബത്തിന്റെ പക്ഷം. ഡോക്ടര്‍ വീട്ടിലെത്തി മരണം സ്ഥിരീകരിച്ചു എന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ കാടാമ്പുഴ പൊലീസ് കുഞ്ഞിന്റെ പിതാവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News