പിണങ്ങിക്കഴിയുന്ന ഭാര്യയെ കാണാന്‍ അനുവദിച്ചില്ല; ഭാര്യവീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയെയും അമ്മയെയും ഉപദ്രവിച്ചു യുവാവ്; നാടുവിടാന്‍ ശ്രമിച്ച അനിരാജിനെ പോലീസ് പിടികൂടിയത് ബലപ്രയോഗത്തിലൂടെ

പിണങ്ങിക്കഴിയുന്ന ഭാര്യയെ കാണാന്‍ അനുവദിച്ചില്ല

Update: 2024-10-06 11:30 GMT

പന്തളം: പിണങ്ങി കഴിയുന്ന ഭാര്യയെ കാണാന്‍ അനുവദിക്കാത്തതിലുള്ള വിരോധം കാരണം ഭാര്യ വീട്ടില്‍ അതിക്രമിച്ചു കയറി അഭാര്യയെയും മാതാവിനെയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത കേസില്‍ യുവാവിനെ പന്തളം പോലീസ് സാഹസികമായി പിടികൂടി. അടൂര്‍ പെരിങ്ങനാട് മേലൂട് പന്നി വേലിക്കല്‍ അനുരാജ് ഭവനം വീട്ടില്‍ എ ആര്‍ അനിരാജ്(34) ആണ് അറസ്റ്റിലായത്. ഭാര്യ രാജിരാജ്, അമ്മ ലക്ഷ്മി എന്നിവര്‍ക്കാണ് മര്‍ദ്ദന മേറ്റത്. ഇരുവരും അടൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയിലെത്തിയും ഇവരെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

വ്യാഴാഴ്ച രാത്രി 8 മണിയോടെ കുരമ്പാല സൗത്ത് മയിലാടും കുളത്തിലുള്ള ഭാര്യയുടെ വീട്ടിലെത്തി രാജിയെയും കുഞ്ഞിനെയും കാണണമെന്ന് ഭര്‍ത്താവ് അനിരാജ് ആവശ്യപ്പെട്ടു. പകല്‍ വരാന്‍ പറഞ്ഞപ്പോള്‍ അസഭ്യം വിളിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആക്രമിക്കുകയായിരുന്നു. യുവതിയെയും മാതാവിനെയും ഇയാള്‍ ക്രൂരമായ മര്‍ദ്ദിച്ചു. ഭയന്ന് വീടിനുള്ളില്‍ കയറി കതകടച്ചപ്പോള്‍, അടുക്കളയുടെ കതക് ബലം പ്രയോഗിച്ച തുറന്ന് ഉള്ളില്‍ കയറി വീണ്ടും ഉപദ്രവിച്ചു. ഭിത്തിയോട് ചേര്‍ത്തുവച്ച് മര്‍ദ്ദിച്ചതില്‍ ലക്ഷ്മിയുടെ നട്ടെല്ലിന് ക്ഷതമേറ്റു.

വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പന്തളം പോലീസ്, അന്വേഷിക്കുന്നത് മനസ്സിലാക്കിയ യുവാവ് തിരികെ സുഹൃത്തിന്റെ സഹായത്തോടെ സ്വന്തം വീട്ടിലെത്തി വസ്ത്രം മാറി നാടുവിട്ടു പോകാനുള്ള ശ്രമത്തിനിടെ, പോലീസിന്റെ പിടിയിലാവുകയായിരുന്നു. അതിരമലയില്‍ വച്ച് കസ്റ്റഡിയിലിടുക്കവെ പോലീസിനെ പ്രതി ആക്രമിക്കാന്‍ ശ്രമിച്ചു. ഏറെ പണിപ്പെട്ടു മല്‍പ്പിടിത്തത്തിലൂടെയാണ് പോലീസ് സംഘം കീഴടക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ജില്ലാ പോലീസ് മേധാവി വ് ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം, അടൂര്‍ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിന് പന്തളം എസ് എച്ച് ഓ ടി ഡി പ്രതീഷ് നേതൃത്വം നല്‍കി. എസ് ഐ മാരായ അനീഷ് എബ്രഹാം, മനോജ് കുമാര്‍, സിപിഓമാരായ അജീഷ് കുമാര്‍, എസ് അന്‍വര്‍ഷ, ആര്‍ രഞ്ജിത്ത്, വിഷ്ണു എന്നിവരും ഉള്‍പ്പെട്ട സംഘമാണ് സാഹസികമായി നടത്തിയ നീക്കത്തില്‍ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടിയത്.

Tags:    

Similar News