കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി സജീര്‍; തീപിടിച്ച കാര്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തേക്ക് ഇടിച്ചിറക്കി; കൂട്ട ആത്മഹത്യയ്ക്ക് ഒരുങ്ങിയത് സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന്; വയനാട്ടില്‍ നടന്ന സംഭവത്തില്‍ യുവാവ് മരിച്ചു; ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കും പൊള്ളല്‍

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി സജീര്‍

Update: 2026-02-06 02:34 GMT

വയനാട്: വയനാട്ടില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. മാനന്തവാടി എരുമത്തെരുവിലുണ്ടായ അപകടത്തില്‍ കണ്ണൂര്‍ ഇരിട്ടി വള്ളിത്തോട് സ്വദേശി സജീര്‍ (44) ആണ് മരിച്ചത്. സജീര്‍ കാറിനുള്ളില്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് നിഗമനം. അപകടത്തില്‍ പൊള്ളലേറ്റ ഇയാളുടെ ഭാര്യയും മൂന്ന് മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. സജീര്‍ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് റെക്കോര്‍ഡ് ചെയ്ത വീഡിയോ പുറത്ത് വന്നു. ഇതല്‍ സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ചാണ് പരാമര്‍ശിക്കുന്നത്.

വ്യാഴാഴ്ച രാത്രി പത്തരയോടെ മാനന്തവാടി - തലശ്ശേരി റൂട്ടില്‍ എരുമത്തെരുവിലായിരുന്നു സംഭവം. കര്‍ണാടക കുട്ടയില്‍ ദീര്‍ഘകാലമായി വ്യാപാരം നടത്തുകയായിരുന്നു സജീര്‍. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പണം നല്‍കാനുള്ള ആളുടെ വീട്ടുമുറ്റത്തെത്തി കാറിന് തീ കൊളുത്തിയതെന്നണ് വിവരം. മാനന്തവാടി സ്വദേശി ഇ സി ബാപ്പു എന്ന ആളാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യയ്ക്ക് തൊട്ടു മുമ്പ് റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ സജീര്‍ പറയുന്നു. ഇ സി ബാപ്പുവിന്റെ വീട്ടിലേക്കാണ് സജീര്‍ വാഹനം ഇടിച്ചിറക്കിയത്. റഫീഖ് എന്ന ആള്‍ക്കെതിരെയും വീഡിയോയില്‍ പരാമര്‍ശമുണ്ട്.

അപകടത്തില്‍ പൊള്ളലേറ്റ ഇയാളുടെ ഭാര്യയും ഇളയ കുഞ്ഞും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സജീര്‍ കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുള്ള വിവരമാണ് പുറത്ത് വരുന്നത്. സജീറും ഭാര്യ നജ്മുന്നിസയും മക്കളായ നിബ്രാന്‍ (14), നിസാന്‍ (ഒന്‍പത്), ആയിഷ (രണ്ട്) എന്നിവരുമാണ് കാറിലുണ്ടായിരുന്നത്. നജ്മുന്നിസയ്ക്ക് അന്‍പതുശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ആയിഷയ്ക്കും പൊള്ളലേറ്റു. ഇവരെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു കുട്ടികളെ നാട്ടുകാര്‍ രക്ഷിച്ചിരുന്നു.

എരുമത്തെരുവിലെ ഇ സി ബാപ്പുവിന്റെ വീട്ടിലേക്ക് ഇടിച്ചുകയറ്റിയ കാര്‍ പിന്നീട് കത്തുകയായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പെട്രോള്‍ നിറച്ച രണ്ട് കാനുകള്‍ കാറിലുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുന്നത്. ഇവരെത്തിയാണ് സജീറിനെയും ഭാര്യയേും പുറത്തിറക്കിയത്. സജീറിനെ രക്ഷിക്കാനായില്ല.

സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും, തനിക്കു ധാരാളം പണം ലഭിക്കാനുണ്ടെന്നും സജീറിന്റേതായി പുറത്തുവന്ന വിഡിയോയില്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Tags:    

Similar News