ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പമ്പ പോലീസിന്റെ പിടിയില്‍; അറസ്റ്റിലായത് മദ്യം ഒഴിച്ചു കൊടുക്കുന്നതിനിടെ; ലോറന്‍ ശബരിമലയിലെ ഡോളി തൊഴിലാളികള്‍ക്കും ട്രാക്ടര്‍ തൊഴിലാളികള്‍ക്കും ഫോണില്‍ വിളിച്ച് അറിയിക്കുന്നത് അനുസരിച്ച് വിദേശമദ്യം എത്തിച്ചു

ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പമ്പ പോലീസിന്റെ പിടിയില്‍

Update: 2025-06-05 06:19 GMT

പത്തനംതിട്ട: ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാളെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ കുറിച്ചിക്കര പൊങ്ങണംകാട് അയണിക്കല്‍ വീട്ടില്‍ നിന്നും പമ്പ അട്ടത്തോട് വെള്ളാച്ചി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസം ഐ പി ലോറന്‍ (43 )ആണ് പിടിയിലായത്. ഇയാളില്‍ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ച രണ്ടു ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടിച്ചെടുത്തു. ശബരിമലയിലെ ഡോളി തൊഴിലാളികള്‍ക്കും ട്രാക്ടര്‍ തൊഴിലാളികള്‍ക്കും മറ്റും ഫോണില്‍ വിളിച്ച് അറിയിക്കുന്നത് അനുസരിച്ച് വിദേശമദ്യം എത്തിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി പമ്പ പോലീസ് പ്രത്യേകപരിശോധനകള്‍ നടത്തിയിരുന്നു. ഇതിനെതുടര്‍ന്ന് കഴിഞ്ഞദിവസം ഒരാള്‍ വാറ്റുചാരായവും വാറ്റ് ഉപകരണങ്ങളുമായി പിടിയിലായിരുന്നു.

അട്ടത്തോട് തിരുവാഭരണ തറ ക്ഷേത്രത്തിന് സമീപത്ത് നിന്നും ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് ലോറെന്‍ പിടിയിലായത്. ഇയാള്‍ മോട്ടോര്‍സൈക്കിളില്‍ കറങ്ങിനടന്ന് മദ്യ വില്പന നടത്തിവരുന്നതായി വിവരം പോലീസിന് ലഭിച്ചിരുന്നു. റാന്നി ഡിവൈഎസ്പി ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തിലായിരുന്നു പോലീസ് നടപടി. പരിശോധനകള്‍ക്ക് പമ്പ പോലീസ് ഇന്‍സ്പെക്ടര്‍ സി.കെ.മനോജ് നേതൃത്വം നല്‍കി. പോലീസ് സംഘത്തില്‍ എസ്.ഐ കെ.വി.സജി, എസ്.സി.പി.ഓമാരായ ബിനുലാല്‍, സൂരജ് ആര്‍. കുറുപ്പ്, സി.പി.ഓ എ.എ. അരുണ്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

മോട്ടോര്‍സൈക്കിളില്‍ ഇരുന്ന് കയ്യിലെ കുപ്പിയില്‍ നിന്നും സമീപത്തുനിന്ന ഒരാള്‍ക്ക് ഗ്ലാസില്‍ മദ്യം പകര്‍ന്ന് നല്‍കുമ്പോഴാണ് പോലീസ് പിടികൂടിയത്. ബൈക്കിനു അരികില്‍ നിന്നയാള്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ബൈക്കിന്റെ ഹാന്‍ഡിലില്‍ തൂക്കിയിട്ട സഞ്ചിയില്‍ നിന്നും പോലീസ് സംഘം മദ്യം കണ്ടെടുത്തു. മൂന്ന് കുപ്പികളില്‍ ഒന്ന് പൊട്ടിച്ചനിലയിലായിരുന്നു. മദ്യം ഒഴിച്ചു കൊടുക്കാനുള്ള കുപ്പിഗ്ലാസും കണ്ടെത്തി. ചോദ്യംചെയ്യലില്‍ മദ്യം വില്‍പ്പനക്ക് സൂക്ഷിച്ചതാണെന്ന് ഇയാള്‍ സമ്മതിച്ചു.

ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നും രണ്ടു മൊബൈല്‍ ഫോണും, മദ്യ വില്പനനടത്തിയ വകയില്‍ ലഭിച്ച 840 രൂപയും കണ്ടെടുത്തു. മദ്യക്കുപ്പികള്‍, ഗ്ലാസ്സ്, മൊബൈല്‍ ഫോണുകള്‍, മോട്ടോര്‍സൈക്കിള്‍, മദ്യം വിറ്റുകിട്ടിയ തുക എന്നിവ പോലീസ് ബന്തവസ്സിലെടുത്തു. നിലക്കല്‍ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം പമ്പ സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം പ്രതിയെ ചെയ്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. ആവശ്യക്കാര്‍ അറിയിക്കുന്നത് പ്രകാരം മദ്യം എത്തിച്ചുകൊടുക്കുന്ന യാളുകളുണ്ടെന്ന് അന്വേഷണത്തില്‍ പോലീസിന് ബോധ്യപ്പെട്ടിരുന്നു.വരും ദിവസങ്ങളിലും കൂടുതല്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Tags:    

Similar News