2014ല്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എറണാകുളം സ്വദേശിയുമായി ഒളിച്ചോടി ആദ്യ കല്യാണം; മൂന്ന് വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച ശേഷം വിവാഹതട്ടിപ്പ് പതിവാക്കി; ഒരു ബന്ധത്തില്‍ കുട്ടി ഉണ്ടായെങ്കിലും തട്ടിപ്പു തുടര്‍ന്നു; ഇരകള്‍ നാണക്കേടു കൊണ്ട് പണം പോയത് പുറത്തു പറയാത്തത് തഞ്ചമാക്കി രേഷ്മ; രേഷ്മയെ കുടുക്കിയത് വരന്റെ സുഹൃത്തിന് തോന്നിയ സംശയം

2014ല്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എറണാകുളം സ്വദേശിയുമായി ഒളിച്ചോടി ആദ്യ കല്യാണം

Update: 2025-06-09 02:11 GMT

തിരുവനന്തപുരം: പത്തോളം വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിവന്ന ഉദയംപേരൂര്‍ സ്വദേശിനിയായ മുപ്പതുകാരി രേഷ്മ പിടിക്കപ്പെടാതെ മുന്നോട്ടു പോയത് ഇരകളായവര്‍ നാണക്കേടു കൊണ്ട് പരാതിയുമായി രംഗത്തുവരാതിരുന്നതോടെ. 2017 മുതല്‍ രേഷ്മ സജീവമായി വിവാഹ തട്ടിപ്പിലേക്ക് ഇറങ്ങിയിരുന്നു എന്നാണ് പോലീസ് അന്വേഷണത്തില്‍ പുറത്തുവരുന്ന വിവരം. 2014ല്‍ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കേ രേഷ്മ എറണാകുളം സ്വദേശിയുമായി ഒളിച്ചോടി. അവിടെ നിനിന്നുമാണ് തുടര്‍ന്നിങ്ങോട്ട് സമാനമായ തട്ടിപ്പുകള്‍ നടത്താനുള്ള ഊര്‍ജ്ജമായി മാറിയത്.

2017വരെ ആദ്യം വിവാഹം കഴിച്ച ആളോടൊപ്പം താമസിച്ചു. പിന്നീട് പിരിഞ്ഞ് 2022നകം നാല് വിവാഹം കഴിച്ചു. 2023ല്‍ കുട്ടിയുണ്ടായി. 2025 ഫെബ്രുവരി 19നും മാര്‍ച്ച് ഒന്നിനും ഓരോ വിവാഹങ്ങള്‍ കഴിച്ചു. വൈക്കം, അങ്കമാലി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികളെയാണ് രേഷ്മ വിവാഹം കഴിച്ച്. കുറച്ചു ദിവസമാണ് ഓരോരുത്തരുടെയും കൂടെ താമസിച്ചത്. സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാനുണ്ടെന്നു പറഞ്ഞാണ് രേഷ്മ ഓരോ വീടുകളില്‍നിന്നു മുങ്ങിയിരുന്നത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ വാഹനത്തില്‍നിന്നിറങ്ങി താലിമാലയും ആഭരണങ്ങളുമായി മുങ്ങിയിട്ടുമുണ്ട്.

ഏപ്രിലില്‍ തിരുമല സ്വദേശിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയെങ്കിലും യുവാവ് അപകടത്തില്‍പ്പെട്ടതിനാല്‍ നടന്നില്ല. ആര്യവാട് ഗ്രാമ പഞ്ചായത്ത് അംഗവുമായാണ് രേഷ്മയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. 45 ദിവസം മുമ്പ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് അനീഷുമായുള്ള വിവാഹത്തിന് എത്തിയത്. രേഷ്മയുടെ പെരുമാറ്റത്തില്‍ സംശയംതോന്നി അനീഷും സുഹൃത്തായ ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്തംഗവും ഭാര്യയും ചേര്‍ന്ന് രേഷ്മയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മുമ്പ് വിവാഹം കഴിച്ചതിന്റെ രേഖകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

ഈ വിവാഹത്തിനുശേഷം 12ന് തിരുവനന്തപുരത്തു തന്നെയുള്ള മറ്റൊരാളെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു രേഷ്മ. രണ്ടുവയസുള്ള കുട്ടിയുടെ അമ്മയായ യുവതി ഓണ്‍ലൈനില്‍ വിവാഹപ്പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. പരസ്യംകണ്ട് ബന്ധപ്പെടുന്നവരോട് സിനിമയെ വെല്ലുംവിധം കഥകള്‍ പറഞ്ഞ് വശത്താക്കും. വിവാഹത്തിന് പിന്നാലെ കൈയില്‍ കിട്ടുന്നതുമായി സ്ഥലംവിടും. എറണാകുളം, തൊടുപുഴ, കോട്ടയം, കൊട്ടാരക്കര, വാളകം, വൈക്കം, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ളവരെയാണ് നേരത്തെ വിവാഹം കഴിച്ചത്. 12ന് വിവാഹം കഴിക്കാനിരുന്നയാള്‍ സ്റ്റേഷനിലെത്തിയെങ്കിലും പരാതി നല്‍കാന്‍ തയ്യാറായില്ല.

വിവാഹപരസ്യം നല്‍കിയ വെബ്‌സൈറ്റില്‍ അനീഷിന്റെ ഫോണ്‍ നമ്പരിലേക്ക് രേഷ്മയുടെ അമ്മയാണെന്ന് പരിചയപ്പെടുത്തിയ സ്ത്രീയാണ് ആദ്യം വിളിച്ചത്. രേഷ്മയുടെ ഫോണ്‍നമ്പര്‍ കൈമാറി. കോട്ടയം ലുലുമാളില്‍വച്ച് പരസ്പരം കണ്ടു. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതില്‍ അമ്മയ്ക്ക് താത്പര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ വിശ്വസിപ്പിച്ചു. ആറിന് ആര്യനാട്ടുവച്ച് വിവാഹം നടത്താമെന്ന് അനീഷ് ഉറപ്പുനല്‍കി. 5ന് വൈകിട്ട് വെമ്പായത്തെത്തിയ രേഷ്മയെ അനീഷ് കൂട്ടിക്കൊണ്ടുവന്ന് സുഹൃത്തായ ഉഴമലയ്ക്കല്‍ പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ താമസിപ്പിച്ചു. വിവാഹദിവസം രാവിലെ ബ്യൂട്ടിപാര്‍ലറില്‍ പോകണമെന്ന് രേഷ്മ വാശിപിടിച്ചു. സംശയം തോന്നിയതോടെ രേഷ്മ ബ്യൂട്ടിപാര്‍ലറില്‍ കയറിയ സമയത്തായിരുന്നു ബാഗ് പരിശോധിച്ചത്.

ആദ്യ വിവാഹമെന്നപേരില്‍ ഓണ്‍ലൈനില്‍ വിവാഹപ്പരസ്യം നല്‍കിയാണ് രേഷ്മ തട്ടിപ്പു തുടര്‍ന്നു പോന്നത്. പരസ്യം കണ്ട് ബന്ധപ്പെടുന്ന പുരുഷന്മാരോടു താന്‍ അനാഥയാണെന്ന തരത്തിലുള്ള കഥകള്‍പറഞ്ഞ് വിശ്വസിപ്പിക്കും. തുടര്‍ന്ന് പുരുഷന്മാര്‍തന്നെ മുന്‍കൈയെടുത്ത് വിവാഹം നടത്തും. വിവാഹത്തിനുപിന്നാലെ കൈയില്‍കിട്ടുന്ന സ്വര്‍ണവും പണവുമായി മുങ്ങുകയായിരുന്നു പതിവ്. നാണക്കേടുകാരണം തട്ടിപ്പിനിരയായവര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതില്‍ അമ്മയ്ക്കു താത്പര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ പറഞ്ഞു വിശ്വസിപ്പിക്കാറാണ്പതിവ്. തന്നെ ഇവിടെനിന്നു രക്ഷിക്കണമെന്നും ഒപ്പംവരാന്‍ തയ്യാറാണെന്നുമെല്ലാം പറയുകയാണ് ചെയ്യാറ്.

രേഷ്മയുടെ പെരുമാറ്റത്തില്‍ താമസിച്ച വീട്ടിലെ സ്ത്രീയ്ക്കു തോന്നിയ സംശയങ്ങളാണ് തട്ടിപ്പ് പിടികൂടാന്‍ സഹായിച്ചത്. വിവാഹദിവസം കുളിമുറിയില്‍നിന്നു തിരിച്ചിറങ്ങിയ രേഷ്മ ബ്യൂട്ടിപാര്‍ലറിലേക്കു പോയി. എന്നാല്‍, തൊട്ടുപിന്നാലെ കുളിമുറിയില്‍ കയറിയ വീട്ടമ്മയ്ക്ക് രേഷ്മ കുളിച്ചില്ലെന്നു മനസ്സിലായി. തന്നോട് കള്ളം പറഞ്ഞതിലും രേഷ്മയുടെ മൊത്തം പെരുമാറ്റത്തിലും വീട്ടമ്മയ്ക്ക് അസ്വാഭാവികത തോന്നുകയായിരുന്നു.

തുടര്‍ന്ന് രേഷ്മ ബ്യൂട്ടിപാര്‍ലറിലായിരുന്ന സമയത്ത് ഗ്രാമപ്പഞ്ചായത്തംഗവും ഭാര്യയും പ്രതിശ്രുതവരനും ചേര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് 45 ദിവസം മുന്‍പ് വിവാഹം കഴിച്ചതിന്റെ രേഖകളടക്കം കണ്ടെടുത്തത്. തട്ടിപ്പ് മനസ്സിലാക്കിയ പ്രതിശ്രുതവരന്‍ നല്‍കിയ പരാതിയിന്മേല്‍ കാട്ടാക്കട ഡിവൈഎസ്പി എന്‍. ഷിബു, എസ്എച്ച്ഒ വി.എസ്. അജീഷ്, എസ്ഐ വേണു എന്നിവരുടെ നേതൃത്വത്തില്‍ രേഷ്മയെ വിവാഹമണ്ഡപത്തില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    

Similar News