'ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രം സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു; മേഘാലയയില്‍ എത്തിച്ചേര്‍ന്നതില്‍ ദുരൂഹത; റിട്ടേണ്‍ ടിക്കറ്റ് എടുത്തില്ല'; ഹണിമൂണിനിടെ യുവാവിനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ആസൂത്രിതമായി; സോനത്തിന്റെ ജോലിക്കാരനായിരുന്നു രാജ് കുശ്വാഹയെന്നും പൊലീസ്

സോനത്തിന്റെ ജോലിക്കാരനായിരുന്നു രാജ് കുശ്വാഹയെന്നും പൊലീസ്

Update: 2025-06-09 11:45 GMT

ഭോപാല്‍: മേഘാലയയില്‍ മധുവിധു ആഘോഷിക്കാന്‍ പോയി കാണാതായ ദമ്പതികളില്‍ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ ഭാര്യ സോനത്തിന് ജീവനക്കാരനായ രാജ് കുശ്വാഹയുമായി ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. യുവതിയും രാജ് കുശ്വാഹയും കൂടിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നും സമ്മര്‍ദ്ദം കാരണം ഇരുവരും ഇന്നലെ കീഴടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇരുവരും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. അതിനിടെ ഭാര്യയുടെ ആണ്‍ സുഹൃത്തായ രാജ് കുശ്വാഹയുടെ ഫോട്ടോ പുറത്തുവന്നു.

യുവതിയും രാജ് കുശ്വാഹയും കൂടിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നും സമ്മര്‍ദ്ദം കാരണം ഇരുവരും ഇന്നലെ കീഴടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇരുവരും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. യുവാവിനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ഒഴിവാക്കാനാണ് വാടക കൊലയാളികളെ ഏല്‍പ്പിച്ചതെന്നും പൊലീസ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ് സോനത്തിന്റെ ജോലിക്കാരനായിരുന്നുവെന്നും ഫോണില്‍ അവര്‍ ധാരാളം സംസാരിക്കുമായിരുന്നുവെന്നും രാജ രഘുവംശിയുടെ സഹോദരന്‍ വിപുല്‍ രഘുവംശി പ്രതികരിച്ചു. രാജ് കുശ്വാഹയെ ഞാനൊരിക്കലും നേരിട്ട് കണ്ടിട്ടില്ല. പേര് ഒരുപാട് കേട്ടിട്ടുണ്ടെന്നും അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു.

ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രം സന്ദര്‍ശിക്കാനായിരുന്നു ആദ്യം ദമ്പതികള്‍ പദ്ധതിയിട്ടത്. പെട്ടെന്ന് വഴി മാറ്റി മേഘാലയയിലേക്ക് എത്തിച്ചേര്‍ന്നതില്‍ ദുരൂഹതയുണ്ട്. രണ്ടുപേരില്‍ ആരാണ് മേഘാലയ സന്ദര്‍ശനം ആസൂത്രണം ചെയ്തതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. റിട്ടേണ്‍ ടിക്കറ്റുകളൊന്നും അവര്‍ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നില്ലെന്നും വിപുല്‍ പറഞ്ഞു. ജൂണ്‍ 2 ന് രാജാ രഘുവംശിയുടെ മൃതദേഹം വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ജൂണ്‍ 8 വരെ സോനത്തെ കണ്ടെത്താനായിരുന്നില്ല. ഇതെത്തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് ഇന്നലെ രാത്രിയോടെ സോനത്തിനെ കണ്ടെത്തിയത്.

ഇന്നലെ രാത്രി സോനം ഗാസിപൂരിലെത്തി സഹോദരനുമായി ബന്ധപ്പെടുകയായിരുന്നു. ഇതിനു ശേഷം സോനത്തെ പിടികൂടുകയായരുന്നുവെന്നാണ് യുപി പൊലീസ് അറിയിച്ചത്. നന്ദ്ഗഞ്ചിലെ ഒരു ധാബയില്‍ പനി ബാധിച്ച് അസ്വസ്ഥയായ അവസ്ഥയിലാണ് സോനത്തെ കണ്ടു പിടിച്ചതെന്നും ഉത്തര്‍പ്രദേശ് പൊലീസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇവര്‍ സ്വമേധയാ കീഴടങ്ങിയെന്നാണ് മേഘാലയ പൊലീസ് പ്രതികരിച്ചത്. ചികിത്സയ്ക്കായി ഗാസിപുര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സോനം, പൊലീസിനു മുന്നില്‍ കീഴടങ്ങിയെന്നാണ് പ്രതികരിച്ചത്. പൊലീസിന്റെ ഈ രണ്ടു പ്രസ്താവനകളും യോജിക്കാത്തതും വലിയ ചര്‍ച്ചയാകുന്നുണ്ട്.

വാടക കൊലയാളികളെ ഉപയോഗിച്ചു

വാടക കൊലയാളികളെ ഉപയോഗിച്ചാണ് സോനം, ഭര്‍ത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയതെന്ന് മേഘാലയ ഡിജിപി ഇദാഷിഷ നോങ്റാങ് പറഞ്ഞു. കൃത്യം നടപ്പിലാക്കിയ വാടക കൊലയാളികളുടെയടക്കം നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വാടക കൊലയാളികളില്‍ ഒരാളെ ഉത്തര്‍പ്രദേശില്‍ നിന്നും മറ്റു രണ്ടു പേരെ ഇന്‍ഡോറില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിനെ കൊല്ലാന്‍ സോനം തങ്ങള്‍ക്കു ക്വട്ടേഷന്‍ നല്‍കിയതാണെന്നു പ്രതികള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ഈ യാത്രയുടെ ഉദ്ദേശ്യം തന്നെ രാജയെ ഇല്ലാതാക്കുക എന്നായിരുന്നെന്നും പൊലീസ് അറിയിച്ചു. സോനത്തിന് വിവാഹേതര ബന്ധമുള്ളതായി സംശയിക്കുന്നെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ മനസ്സിലായതെന്നും പൊലീസ് അറിയിച്ചു.

മേഘാലയയിലെ ചിറാപുഞ്ചിയില്‍ മേയ് 23നാണ് രാജാ രഘുവംശിയും സോനവും മധുവിധു ആഘോഷിക്കാന്‍ പോയത്. ഇവരെ പിന്നീട് കാണാതായി. ജൂണ്‍ 2ന് രാജയുടെ മൃതദേഹം കണ്ടെടുത്തു. സോനത്തിനു വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയ പൊലീസ് ശനിയാഴ്ച ഇവരെ ഗാസിപുരില്‍ നിന്നും കണ്ടെത്തുകയായിരുന്നു. രാജാ രഘുവംശിയെ വടിവാള്‍ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു സമീപത്തുനിന്ന് കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാള്‍ കണ്ടെത്തിയതായി കഴിഞ്ഞ ദവിസം പൊലീസ് സ്ഥിരീകരിച്ചിരുന്നു. രാജാ രഘുവംശിയുടെ മൃതദേഹം സഹോദരന്‍ വിപിന്‍ രഘുവംശിയാണ് തിരിച്ചറിഞ്ഞത്.

Tags:    

Similar News