കോഴി മുറിക്കാനെന്ന വ്യാജേന രണ്ട് കത്തികൾ വാങ്ങി; കൊല്ലാൻ പദ്ധതിയിട്ടിരുന്ന നാൾ മുതൽ മൃതദേഹം ഒളിപ്പിക്കാനുള്ള സ്ഥലത്തിനായുള്ള തെരച്ചിൽ; ഇല്ലാത്ത അസുഖം കാട്ടി ഉറക്ക ഗുളിക സംഘടിപ്പിച്ചു; മർച്ചന്റ് നേവിയിൽ നിന്നെത്തിയ ഭർത്താവിനെ കൊല്ലാൻ ഭാര്യയും കാമുകനും കാത്തിരുന്നത് ദിവസങ്ങൾ; സൗരഭ് രജ്‌പുത് കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ
ലഖ്‌നൗ: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി സിമന്റിട്ട് വീപ്പയിലാക്കിയ കേസില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഭാര്യ മുസ്‌കാൻ റസ്‌തോഗി നവംബർ മുതൽ ഭർത്താവ് സൗരഭ് രജ്‌പുതിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഭർത്താവ് തിരിച്ചെത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ കൊലപാതകത്തിനായുള്ള ഒരുക്കങ്ങൾ മുസ്‌കാൻ റസ്‌തോഗി ആരംഭിച്ചിരുന്നു. തുടർന്ന് ഫെബ്രുവരി 22ന് സമീപത്തുള്ള കടയിൽ 800 രൂപയ്ക്ക് രണ്ട് കത്തികൾ വാങ്ങി. കോഴി മുറിക്കാനായി വേണ്ടിയായിരുന്നു ഈ കത്തികൾ എന്ന് കടയുടമയോട് പറഞ്ഞിരുന്നു.
സൗരഭ് രജ്‌പുതിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്ന നാൾ മുതൽ മൃതദേഹം ഒളിപ്പിക്കാൻ മുസ്‌കാൻ സ്ഥലം അന്വേഷിക്കാൻ ആരംഭിച്ചിരുന്നു. ഇതിനായി സുഹൃത്തുക്കളെ സമീപിച്ചിരുന്നതായും പോലീസ് പറയുന്നു. പൂജയ്ക്കും മറ്റും ഉപയോഗിച്ച വസ്തുക്കൾ കളയാനായാണ് സ്ഥലം വേണ്ടതെന്നായിരുന്നു സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ സുഹൃത്തുക്കളിൽ നിന്നും മുസ്കാന് സഹായമൊന്നും ലഭിച്ചില്ലെങ്കിലും സൗരഭിനെ കൊല്ലാനുള്ള പദ്ധതിയിൽ നിന്നും മുസ്കാന് പിന്നോട്ട് പോയില്ല.
ശരിയായ ഉറക്കം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ഡോക്ടറെ സമീപിച്ചു. ശേഷം ഉറങ്ങാൻ ഉപയോഗിക്കുന്ന മരുന്നുകൾ വാങ്ങി. ഫെബ്രുവരി 24നാണ് സൗരഭ് നാട്ടിൽ തിരിച്ചെത്തുന്നത്. കൊലപാതക പദ്ധതിയുടെ ഭാഗമായി നേരത്തെ കരുതി വെച്ചിരുന്ന ഉറക്ക ഗുളികകൾ മദ്യത്തിൽ കലർത്തി സൗരഭിന് നൽകി. എന്നാൽ സൗരഭ് മദ്യം കുടിക്കാൻ തയ്യാറായില്ല. പിന്നെയും ദിവസങ്ങളോളം തന്റെ കൃത്യം നിർവഹിക്കുന്നതിനായി മുസ്കാന് കാത്തിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത്. ഒടുവിൽ മാർച്ച് 4നാണ് സൗരഭിനെ വധിക്കാനുള്ള അവസരം മുസ്കാന് ലഭിക്കുന്നത്. കാമുകനായ ശുക്ലയുടെ സഹായത്തോടെ സൗരഭിനെ കുത്തി കൊലപ്പെടുതുകയായിരുന്നു.
അരുംകൊല നടന്നതിന് ശേഷം സൗരഭിനെ കാണാതായതോടെ ആളുകൾ അന്വേഷിച്ചു തുടങ്ങിയപ്പോൾ സൗരഭ് മണാലിയിൽ പോയിരിക്കുകയാണെന്നാണ് ഇവരോട് മുസ്കാൻ പറഞ്ഞത്. ആർക്കും സംശയം തോന്നാതിരിക്കാൻ സാഹിലിനൊപ്പം മണാലിയിൽ പോയി ചിത്രങ്ങളെടുത്ത് സൗരഭിന്റെ സമൂഹമാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്തു. എന്നാൽ സൗരഭിനെ ഫോണിലൂടെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ കുടുംബം പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മുസ്കാനെയും സാഹിലിനെയും കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്. മൃതദേഹത്തെ കുറിച്ചു പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിൽ വീപ്പ കണ്ടെത്തുകയും ശരീരഭാഗങ്ങൾ കണ്ടെടുക്കുകയും ചെയ്തു.
സൗരഭുമായി വഴക്കുണ്ടായെന്ന് മാർച്ച് 17-ാം തീയതി മുസ്കാൻ തന്നെ അറിയിച്ചിരുന്നെന്ന് അമ്മ കവിത റസ്‌തോഗി തുറന്നുപറഞ്ഞു. "വീട്ടിലേക്ക് നേരിട്ടുവന്ന് കൂടുതൽ കാര്യങ്ങൾ പറയാമെന്നും മുസ്കാൻ പറഞ്ഞു. വീട്ടിലെത്തിയയുടൻ മുസ്കാൻ കെട്ടിപ്പിടിച്ച് കരയുകയാണ് ചെയ്തത്. എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ സൗരഭിനെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ചേർന്ന് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്ന് കള്ളം പറഞ്ഞു. ഇക്കാര്യം പോലീസിലറിയിക്കണമെന്നാണ് പിതാവ് ആവശ്യപ്പെട്ടത്. സ്റ്റേഷനിലേക്ക് പോകുമ്പോൾ പിതാവ് വീണ്ടും മുസ്കാനെ ചോദ്യം ചെയ്തു. അപ്പോഴാണ് താനും കാമുകൻ സാഹിലും ചേർന്നാണ് സൗരഭിനെ കൊന്നതെന്ന് മുസ്കാൻ സമ്മതിച്ചത്." കവിത കൂട്ടിച്ചേർത്തു.
2016ൽ ആയിരുന്നു സൗരഭ് രജ്പുത്തും മുസ്കൻ റസ്തോഗിയും പ്രണയിച്ച് വിവാഹിതരായത്. ഭാര്യയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിച്ച സൗരഭ്, മർച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു. പ്രണയ വിവാഹവും ജോലി ഉപേക്ഷിച്ചതും സൗരഭിന്റെ കുടുംബത്തിന് ഇഷ്ടപ്പെട്ടില്ല. ഇത് തർക്കങ്ങൾക്ക് കാരണമായതോടെ സൗരഭും മുസ്കാനും ഒരു വാടക വീട്ടിലേക്ക് താമസം മാറി. 2019-ൽ ഇവർക്ക് ഒരു മകളും ജനിച്ചു.
എന്നാൽ മുസ്കൻ സുഹൃത്തായ സാഹിലുമായി പ്രണയത്തിലാണെന്ന് സൗരഭ് പിന്നീട് മനസ്സിലാക്കി. വിവാഹമോചനത്തെ കുറിച്ച് ആലോചിച്ചെങ്കിലും മകളുടെ ഭാവി ഓർത്ത് തീരുമാനത്തിൽനിന്ന് സൗരഭ് പിന്നോട്ടുപോയി. വീണ്ടും മർച്ചന്റ് നേവിയിൽ ചേരാനും അദ്ദേഹം തീരുമാനിച്ചു. 2023-ൽ ജോലിക്കായി അദ്ദേഹം രാജ്യംവിട്ടു. ഫെബ്രുവരി 28നായിരുന്നു ഇവരുടെ മകളുടെ ആറാം പിറന്നാൾ. മകളുടെ ജന്മദിനം ആഘോഷിക്കാനായി ഫെബ്രുവരി 24ന് വീട്ടിലെത്തിയ[പ്പോഴായിരുന്നു അരും കൊല.