'അപ്പന്റെ മരണം തളര്‍ത്തിയ എന്നെ എല്ലാവരും ചേര്‍ന്ന് മരണത്തിലെത്തിച്ചിരിക്കുന്നു; ഞാന്‍ അപ്പന്റെ അടുത്തേക്ക് പോകുവാ'; ആത്മഹത്യാ കുറിപ്പില്‍ ഗുരുതര ആരോപണങ്ങള്‍; കോതമംഗലത്തെ ടിടിസി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍; ആത്മഹത്യാപ്രേരണാക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി

കോതമംഗലത്തെ ടിടിസി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍

Update: 2025-08-11 09:51 GMT

കൊച്ചി: ആണ്‍സുഹൃത്തിന്റെ വഞ്ചനയില്‍ മനംനൊന്ത് കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി സോന ഏല്‍ദോസ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിലാണ് റമീസിനെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. റമീസിനെതിരെ ആത്മഹത്യാപ്രേരണ കുറ്റവും സോനയെ ഉപദ്രവിച്ചതിനുള്ള വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മരിച്ച സോന എല്‍ദോസിന്റെ (23) അമ്മയാണ് പൊലീസില്‍ പരാതിയുമായി എത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിലെ താല്‍കാലിക ജീവനക്കാരനാണ് റമീസ്. ആണ്‍സുഹൃത്തായ റമീസ് വിവാഹം കഴിക്കാനായി മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും വിസമ്മതിച്ചപ്പോള്‍ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് സോനയുടെ ആത്മഹത്യാക്കുറിപ്പില്‍ ഉള്ളത്.

കഴിഞ്ഞ മാസം 30ന് സോന വീടുവിട്ടിറങ്ങി റമീസിനൊപ്പം ഇയാളുടെ വീട്ടിലെത്തി. റമീസിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇതെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ സ്വന്തം വീട്ടിലെത്തിയതോടെ റമീസിന്റെ സ്വഭാവം മാറി. സോനയെ ഇയാള്‍ ശാരീരികമായി ഉപദ്രവിച്ചു. മതം മാറാന്‍ നിര്‍ബന്ധിച്ചു. മതം മാറിയാല്‍ മാത്രമേ കല്യാണം കഴിക്കൂവെന്ന് റമീസും റമീസിന്റെ വീട്ടുകാരും കട്ടായം പറഞ്ഞതോടെ സോന മാനസികമായി തളര്‍ന്നു. ഇവര്‍ സേനയെ വീട്ടില്‍ പൂട്ടിയിട്ടതായും വിവരമുണ്ട്.

മതം മാറാന്‍ നിര്‍ബന്ധിച്ചതോടെ സോന റമീസിന്റെ വീട്ടില്‍ നിന്ന് തിരിച്ച് സ്വന്തം വീട്ടിലെത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് സോനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് റമീസിനും കുടുംബത്തിനുമെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്ന സോനയുടെ കത്ത് പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് സോനയുടെ അമ്മ നല്‍കിയ പരാതിപ്രകാരം റമീസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആത്മഹത്യാപ്രേരണ, ശാരീരിക ഉപദ്രവം എന്നിവയടക്കം ചുമത്തിയാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കോതമംഗലം കറുകടം കടിഞ്ഞുമ്മേല്‍ ഹൗസിലെ എല്‍ദോസിന്റെയും ബിന്ധുവിന്റെ മകളാണ് സോന. ടിടിസി വിദ്യാര്‍ഥിനിയായ സോനയും പറവൂര്‍ പാനായിക്കുളത്തെ റമീസും തമ്മില്‍ ആലുവ യുസി കോളേജില്‍ പഠിച്ചിരുന്ന കാലം മുതല്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രണയം വീട്ടിലറിഞ്ഞതോടെ വിവാഹത്തിന് സോനയുടെ കുടുംബം സമ്മതിച്ചു. എന്നാല്‍ വിവാഹം കഴിക്കണമെങ്കില്‍ മതം മാറണണെന്ന് ആദ്യമുതലേ റമീസും കുടുംബവും നിര്‍ബന്ധം പിടിച്ചു.

സോന മതം മാറാന്‍ ഒടുവില്‍ തയ്യാറായി. അതിനിടെയാണ് മൂന്ന് മാസം മുന്‍പ് സോനയുടെ അച്ഛന്‍ എല്‍ദോസ് വീടിനടുത്തുള്ള കുളത്തില്‍ മുങ്ങി മരിച്ചത്. അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തകര്‍ന്ന ഒരു വര്‍ഷം കഴിഞ്ഞുമതി വിവാഹമെന്ന് റമീസിന്റെ കുടുംബത്തെ അറിയിച്ചു. എന്നാല്‍ റമീസിനും കുടുംബത്തിനും അത് സമ്മതമായിരുന്നില്ല. സോന ഉടന്‍ പൊന്നാനിയില്‍ പോയി മതം മാറണമെന്നും റമീസിന്റെ വീട്ടില്‍ തന്നെ താമസിക്കണമെന്നും പുറത്ത് പോകരുതെന്നും റമീസിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിര്‍ബന്ധം പിടിച്ചു.

അതിനിടെയാണ് ഓഗസ്റ്റ് ആദ്യവാരത്തില്‍ റമീസിനെ ആലുവയില്‍ നിന്ന് അനാശ്യാസത്തിന് പിടികൂടിയത്. ഇതറിഞ്ഞതോടെ റമീസിനെ സോന ചോദ്യം ചെയ്തു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഒരുമിച്ച് ജീവിക്കാന്‍ തന്നെ സോന സമ്മതം അറിയിച്ചു. എന്നാല്‍ ഇനി മതം മാറാന്‍ തയ്യാറല്ലെന്നും രജിസ്റ്റര്‍ വിവാഹം കഴിക്കാമെന്നും നിലപാടെടുത്തു.

രജിസ്റ്റര്‍ വിവാഹം കഴിക്കാമെന്ന് തെറ്റിധരിപ്പിച്ച് സോനയെ തന്റെ പാനായിക്കുളത്തെ വീട്ടിലെത്തിച്ചു. മതം മാറണമെന്ന് റമീസ് വീണ്ടും നിര്‍ബന്ധിച്ചു. വിസമ്മതിച്ചതോടെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പൊലീസ് പറയുന്നു. തന്നെ റമീസ് മര്‍ദ്ദിച്ചതും മതം മാറാന്‍ നിര്‍ബന്ധിച്ചതുമെല്ലാം റമീസിന്റെ ഉമ്മയുടെയും ഉപ്പയുടെയും സാനിധ്യത്തിലായിരുന്നു എന്ന് സോനയുടെ ആതഹത്യ കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ സോനയെ കഴിഞ്ഞയാഴ്ച മുഴുവന്‍ റമീസ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും മതം മാറാന്‍ നിര്‍ബന്ധിച്ചു എന്നും പൊലീസ് കണ്ടെത്തി. റമീസും സോനയും തമ്മിലുള്ള ചാറ്റുകളും ഫോണ്‍ റെക്കോര്‍ഡുകളും പൊലീസിന് കിട്ടി.

ഒടുവില്‍ വീട്ടില്‍ ഇനിയും ഒരു ബാധ്യതയായി നില്‍ക്കാന്‍ സാധിക്കില്ല, അപ്പന്റെ മരണം തളര്‍ത്തിയ എന്നെ എല്ലാവരും ചേര്‍ന്ന് മരണത്തിലെത്തിച്ചിരിക്കുന്നു. ഞാന്‍ അപ്പന്റെ അടുത്തേക്ക് പോകുവാ എന്ന് ആത്മഹത്യ കുറിപ്പ് എഴുതിവച്ച് സോന ശനിയാഴ്ച വൈകിട്ട് ജീവനൊടുക്കി. ആത്മഹത്യ കുറിപ്പ് സോന റമീസിന്റെ ഉമ്മക്ക് അയച്ചു കൊടുത്തിരുന്നു. ഉമ്മ ഇത് സോനയുടെ അമ്മയ്ക്ക് അയച്ചുകൊടുത്തു. ബിന്ദു വീട്ടിലെത്തിയപ്പോഴേക്കും സോന മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്ത കോതമംഗലം പൊലീസ് റമീസിനെ രാവിലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Tags:    

Similar News