സഹോദരന്റെ കൊല്ലപാതകത്തിൽ പ്രതിയായി; പരോളിലിറങ്ങി പുതിയ പേരും മതവും സ്വീകരിച്ചു; താടിനീട്ടി വളർത്തി; മുസ്ലിം സ്ത്രീയെ വിവാഹം കഴിച്ചു; അബ്‌ദുൾ റഹീമായി വേഷം മാറി ജീവിച്ചത് 36 വർഷം; പ്രദീപ് സക്‌സേന പിടിയിലായതിങ്ങനെ
ബറേലി: സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങിയ പ്രതിയെ 36 വർഷങ്ങൾക്ക് ശേഷം പിടികൂടി ഉത്തർപ്രദേശ് പോലീസ്. ബറേലി സ്വദേശിയായ പ്രദീപ് സക്‌സേനയാണ് പേരും മതവും രൂപവും മാറ്റി മൊറാദാബാദിൽ അബ്ദുൾ റഹീം എന്ന പേരിൽ ഡ്രൈവറായി ഒളിവിൽ കഴിഞ്ഞിരുന്നത്.
1987-ൽ നടന്ന സഹോദരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 1989-ലാണ് പ്രദീപ് സക്‌സേന കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. പിന്നീട് പരോളിലിറങ്ങിയ ഇയാൾ അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുകളയുകയായിരുന്നു. ബറേലിയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ മാത്രം അകലെയുള്ള മൊറാദാബാദിൽ അഭയം തേടിയ സക്‌സേന, താടി നീട്ടി വളർത്തി, പേര് അബ്ദുൾ റഹീം എന്നാക്കി മാറ്റി. അവിടെ ഒരു മുസ്ലീം യുവതിയെ വിവാഹം കഴിച്ച് ഇയാൾ പുതിയ ജീവിതം ആരംഭിച്ചു. കോടതി നടപടികളിൽ നിന്ന് രക്ഷപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് 2002-ൽ ഇയാൾ മതം മാറിയതെന്നും പോലീസ് വ്യക്തമാക്കുന്നു.
ഈ വർഷം ഒക്ടോബർ 16-ന് അലഹബാദ് ഹൈക്കോടതി സക്‌സേനയെ നാല് ആഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ പോലീസിന് നിർദ്ദേശം നൽകിയതോടെയാണ് 36 വർഷം പഴക്കമുള്ള കേസ് വീണ്ടും സജീവമായത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ, ബറേലിയിൽ താമസിക്കുന്ന സക്‌സേനയുടെ സഹോദരൻ സുരേഷിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു. സക്‌സേന തന്റെ വ്യക്തിത്വവും മതവും മാറ്റിയതായി സുരേഷ് പോലീസിനെ അറിയിച്ചു. തുടർന്ന്, ബറേലിയിൽ എത്തിയ സക്‌സേനയെ പോലീസ് പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ താൻ പ്രദീപ് കുമാർ സക്‌സേനയാണെന്നും 1989-ൽ പരോൾ ചാടി രക്ഷപ്പെട്ടതാണെന്നും ഇയാൾ സമ്മതിച്ചു. 1987-ലെ കേസിൽ കൊലപാതകത്തിനും മോഷണത്തിനും സക്‌സേന ശിക്ഷിക്കപ്പെട്ടിരുന്നതായി ബറേലി സിറ്റി പോലീസ് മേധാവി മനുഷ് പരീഖ് മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതിയിൽ ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകിയ ശേഷമാണ് ഇയാൾ പരോളിൽ മുങ്ങിയതെന്നും, നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് വ്യക്തിത്വം മറച്ചുവെച്ച് മതം മാറിയതെന്നും പോലീസ് കണ്ടെത്തി.
