പിക്കപ്പ് വണ്ടിയിൽ നിന്ന് മണൽ ഇറക്കുന്നതിനിടെ അലറിവിളി; ശബ്ദം കേട്ട് പരിസരവാസികൾ ഓടിയെത്തി; കർണാടക കംബോഡിയെ ഞെട്ടിച്ച് വീണ്ടും വാൾ പ്രയോഗം; ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിനുറുക്കി; കൂട്ടുകാരന്റെ നില അതീവ ഗുരുതരം; പ്രദേശത്ത് സംഘർഷാവസ്ഥ; നിരോധനാജ്ഞ പ്രഖ്യാപിച്ചു!

Update: 2025-05-27 16:48 GMT

ബെംഗളൂരു: കർണാടക ബണ്ട്വാൾ കംബോഡിയെ ഞെട്ടിച്ച് യുവാവിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കൊളത്തമജലു സ്വദേശി ഇംതിയാസാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ബെള്ളൂർ സ്വദേശി അബ്ദുല്‍ റഹീമിന് വളരെ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇയാളെ മം​ഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണൽ തൊഴിലാളികളായ ഇവരെ മണൽ ഇറക്കുന്നതിനിടെ ഒരു സംഘം ബൈക്കിൽ എത്തി വെട്ടുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. അക്രമത്തിനിരയായ ഇംതിയാസ് സംഭവസ്ഥലത്ത് വെച്ച്തന്നെ മരിച്ചു.

കൊല്ലപ്പെട്ട ഇംതിയാസ് എസ്കെഎസ്എസ്എഫ് പ്രവർത്തകനും കോൾട്ടമജലു മസ്ജിദ് കമ്മറ്റിയുടെ സെക്രട്ടറിയുമാണ്. സംഭവത്തെ തുടർന്ന് സ്ഥലത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവയിൽ നിന്നും പ്രതിയെ കുറിച്ച് സൂചന ലഭിക്കുമെന്നാണ് പൊലീസിൻ്റെ പ്രതീക്ഷ. എന്താണ് ആക്രമണത്തിന് പിന്നിലെ കാരണം എന്ന് വ്യക്തമല്ല.

പിക്കപ്പ് വാഹനത്തിൽ നിന്ന് മണൽ ഇറക്കുന്നതിനിടെ യുവാവിനെ അക്രമികൾ വാളുകൊണ്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മണൽ ഇറക്കുന്നതിനിടെ മോട്ടോർ സൈക്കിളിൽ എത്തിയ അക്രമികൾ വാളുകൊണ്ട് അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഇംതിയാസിനെ സഹായിക്കുകയായിരുന്ന ഡ്രൈവർ റഹിമാനാണ് പരിക്കേറ്റത്. മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് അക്രമികൾ ഇംതിയാസിനെ വെട്ടിക്കൊലപ്പെടുത്തിയതായി സ്ഥലത്തെത്തിയ ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ട് യതീഷ് എൻ സ്ഥിരീകരിച്ചു.

അതേസമയം ദക്ഷിണ കന്നട ജില്ലയിൽ 30 വരെ നിരോധാജ്ഞ പ്രഖ്യാപിച്ചു. ബണ്ട്വാൾ, ബെൽത്തങ്ങാടി, പുത്തൂർ, കടബ, സുള്ള്യ താലൂക്കുകളിൽ ചൊവ്വാഴ്ച വൈകിട്ട് ആറിന് പ്രാബല്യത്തിൽ വന്ന നിരോധാജ്ഞ വെള്ളിയാഴ്ച വൈകിട്ട് ആറു വരെ തുടരും. ഡി.കെ. ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു കൊലപാതകത്തെ അപലപിച്ചു. മേഖലയിൽ ക്രമസമാധാനം നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ഡി.ജി.യോടും ഐ.ജി.പിയോടും നിർദ്ദേശിച്ചു. സാമുദായിക പ്രശ്നമുള്ള സ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിക്കാൻ ഡെപ്യൂട്ടി കമ്മീഷണർക്കും പോലീസ് സൂപ്രണ്ടിനും മന്ത്രി നിർദ്ദേശം നൽകി.

കൊലപാതകത്തെത്തുടർന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം മംഗലാപുരം സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയിലും ദക്ഷിണ കന്നഡ ജില്ലയിലെ മറ്റ് അഞ്ച് താലൂക്കുകളിലും 2023 ലെ ഭാരതീയ നാഗരിക സുരക്ഷാ സൻഹിറ്റിലെ സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ബജ്റം​ഗ്ദൾ പ്രവർത്തകർ കൊല്ലപ്പെട്ടത്.

ജില്ലാ പൊലീസ് പരിധിയിൽ പൊതുസമാധാനത്തിനും ക്രമസമാധാനത്തിനും തടസ്സമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ പൊലീസ് സൂപ്രണ്ടിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് മെയ് 27 ന് ഇൻ ചാർജ് ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്ട്രേറ്റുമായ ഡോ. ആനന്ദ് കെ ഉത്തരവ് പുറപ്പെടുവിച്ചു. ബണ്ട്വാൾ, ബെൽത്തങ്ങാടി, പുത്തൂർ, കടബ, സുള്ള്യ താലൂക്കുകളിൽ മെയ് 27 ന് വൈകുന്നേരം 6.00 മണി മുതൽ മെയ് 30 ന് വൈകുന്നേരം 6.00 മണി വരെ നിരോധനാജ്ഞ പ്രാബല്യത്തിൽ ഉണ്ടാകും. 

Tags:    

Similar News