അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞ് 20കാരിയെ കോളേജില്‍ നിന്ന് കൂട്ടികൊണ്ടുപോയി; ലോഡ്ജിലെത്തിച്ച് ക്രൂര ബലാത്സംഗം; ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി; മാതാപിതാക്കളെ ഭീഷണിപ്പെടുത്തി; രണ്ട് പ്രതികള്‍ അറസ്റ്റില്‍

കോളജ് വിദ്യാര്‍ഥിനിയെ ബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി; രണ്ടുപേര്‍ അറസ്റ്റില്‍

Update: 2025-03-05 15:59 GMT

ഇടുക്കി: കുമളിയില്‍ 20കാരിയായ കോളജ് വിദ്യാര്‍ഥിനിയെ ലോഡ്ജ് മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. വണ്ടിപ്പെരിയാര്‍ അരണക്കല്‍ സ്വദേശികളായ പ്രജിത്ത്, കാര്‍ത്തിഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. സംഭവത്തിനുശേഷം രണ്ടുപേരും അയല്‍ സംസ്ഥാനങ്ങളില്‍ ഒളിവിലായിരുന്നു. ഫെബ്രുവരി 11ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. വണ്ടിപ്പെരിയാറിന് സമീപത്തുള്ള തേയിലത്തോട്ടത്തില്‍ താമസിക്കുന്ന യുവതി കുമളിയിലെ സ്വകാര്യ കോളേജില്‍ പഠിക്കുകയായിരുന്നു.

സംഭവ ദിവസം അയല്‍വാസിയായ പ്രജിത്ത് വിദ്യാഭ്യാസ സ്ഥാപനത്തിലെത്തി യുവതിയുടെ അമ്മയ്ക്ക് സുഖമില്ലെന്നറിയിച്ചു. തുടര്‍ന്ന് യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി കുമളി റോസാപ്പൂകണ്ടത്തിലെ ലോഡ്ജില്‍ എത്തിച്ചു. ഈ സമയം പ്രജിത്തിന്റെ സുഹൃത്ത് കാര്‍ത്തിഷ് മുറിയിലുണ്ടായിരുന്നു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി എതിര്‍ത്തു. വഴങ്ങാതെ വന്നപ്പോള്‍ അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. പ്രജിത്താണ് ആദ്യം യുവതിയെ പീഡിപ്പിച്ചത്. കൂട്ടാളിയായ കാര്‍ത്തിഷ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് കാര്‍ത്തിഷും പീഡിപ്പിച്ചു.

പിന്നീട് പെണ്‍കുട്ടിയെ കുമളിയില്‍ നിന്നും വീട്ടിലെത്തിച്ചു. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയശേഷം എസ്റ്റേറ്റ് തൊഴിലാളികളായ പ്രതികള്‍ ജോലി സ്ഥലത്തേക്ക് മടങ്ങി. ദൃശ്യങ്ങള്‍ വീട്ടുകാരെ കാണിച്ച് പൊലീസില്‍ പരാതി നല്‍കരുതെന്നും ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയും മാതാപിതാക്കളും കുമളി പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതികള്‍ നാടുവിട്ടു.ഒന്നാം പ്രതിയായ പ്രജിത്തിനെ തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നിന്നും രണ്ടാം പ്രതി കാര്‍ത്തിഷിനെ ഹൊസൂരില്‍ നിന്നുമാണ് പിടികൂടിയതെന്ന് കുമളി എസ്എച്ച്ഒ പിഎസ് സുജിത്ത് പറഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വീട്ടിലെത്തിയ പെണ്‍കുട്ടി പഠിക്കാന്‍ പോകാതെ വീട്ടിലെ മുറിയില്‍ തനിച്ചിരുന്നത് മാതാപിതാക്കളില്‍ സംശയത്തിനിടയാക്കി. ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ പെണ്‍കുട്ടി നടന്ന കാര്യങ്ങള്‍ പറഞ്ഞതോടെ, യുവാക്കളോട് ഇക്കാര്യങ്ങള്‍ ചോദിച്ച പിതാവിനെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് കാട്ടി ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് കുമളി പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ ഇരുവരെയും 48 മണിക്കൂറിനുള്ളില്‍ പിടികൂടുകയായിരുന്നു.

തമിഴ്‌നാട്ടിലെ ശിവഗംഗയില്‍നിന്ന് മധുരയിലെത്തി മറ്റൊരിടത്തേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രജിത്തിനെ പിടികൂടിയത്. മൈസൂരുവിലേക്ക് കടന്ന പ്രതി കാര്‍ത്തിക്കിനെ അവിടെ തടിപ്പണി നടക്കുന്ന പ്രദേശത്തുനിന്ന് രഹസ്യമായെത്തി പിടികൂടുകയായിരുന്നു.

പീരുമേട് ഡിവൈ.എസ്.പി വിശാല്‍ ജോണ്‍സണിന്റെ നേതൃത്വത്തില്‍ കുമളി ഇന്‍സ്‌പെക്ടര്‍, എസ്.ഐ എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സ്‌ക്വാഡിലെ ഉദ്യോഗസ്ഥരായ എ.എസ്.ഐ എസ്. സുബൈര്‍, സലില്‍ രവി, ഷാദിഖ്, മാരിയപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News