ഭക്ഷണം കഴിച്ചിച്ച് വന്നോളൂ എന്ന് പറഞ്ഞു; വിശ്വസിച്ച് കുഞ്ഞിനെ ഏല്‍പിച്ചു; തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ കാണാനില്ല; നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊണ്ടുപോയത് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി; അന്വേഷണത്തിനൊടുവില്‍ കണ്ടെത്തി

അട്ടപ്പാടിയിലെ ആശുപത്രിയില്‍ നിന്ന് കാണാതായ കുഞ്ഞിനെ കണ്ടെത്തി

Update: 2025-04-12 12:43 GMT

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിന്ന് കാണാതായ നാല് മാസം പ്രായമായ പെണ്‍കുഞ്ഞിനെ കണ്ടെത്തി. മേലേമുള്ളി സ്വദേശിനിയായ സംഗീതയുടെ കുഞ്ഞിനെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് കുഞ്ഞിനെ കൊണ്ടുപോയത്. ഇവര്‍ കുഞ്ഞിനെ തിരിച്ചു കൊണ്ടു വന്നതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അഗളി പൊലീസ് അന്വേഷണം നടത്തിയത്.

കുഞ്ഞിനെ കണ്ടെത്താനായി ആശുപത്രിയിലും പരിസര പ്രദേശത്തുമായി പൊലീസിന്റെ നേതൃത്വത്തില്‍ നീണ്ട പരിശോധനകള്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ആശുപത്രിയിലുള്ള ആളുകളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അപ്പോഴാണ് കൂട്ടിരിപ്പുകാരി കുഞ്ഞിനെ കൊണ്ടുപോയതായി പൊലീസിന് വിവരം ലഭിക്കുന്നത്. പിന്നീട് അട്ടപ്പാടി ആനക്കല്‍ ഭാഗത്ത് നിന്ന് കുഞ്ഞിനെയും കൂട്ടിരിപ്പുകാരിയെയും കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസമായി കുഞ്ഞ് ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ 2 ദിവസമായി കുഞ്ഞ് കിടക്കുന്ന കിടക്കയുടെ തൊട്ടടുത്ത് മറ്റൊരു രോഗിയെത്തിയത്. ഇവരുടെ കൂട്ടിരിപ്പുകാരി എന്ന മട്ടില്‍ ഒരു സ്ത്രീയും അവിടെയുണ്ടായിരുന്നു. ഈ കുട്ടിയുടെ അമ്മയോട് ഭക്ഷണം കഴിച്ചിച്ച് വന്നോളൂ എന്ന് ഇവര്‍ പറഞ്ഞു. ഇവരെ വിശ്വസിച്ച് കുഞ്ഞിനെ ഏല്‍പിച്ച്, അമ്മ ഭക്ഷണം കഴിക്കാന്‍ പോയി. തിരികെ വന്നപ്പോഴാണ് കുഞ്ഞിനെയും സ്ത്രീയെയും കാണാനില്ലെന്ന് തിരിച്ചറിയുന്നത്. ഉടന്‍ തന്നെ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും അവര്‍ അഗളി പൊലീസിന വിവരമറിയിക്കുകയും ചെയ്തത്.

തുടര്‍ന്ന് പൊലീസെത്തി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് കൂട്ടിരിപ്പുകാരിയായി എത്തിയ സ്ത്രീ തന്നെയാണ് കുഞ്ഞുമായി കടന്നു കളഞ്ഞതെന്ന് പൊലീസിന് മനസിലായത്. തുടര്‍ന്ന് കൂളിക്കടവ് എന്ന സ്ഥലത്ത് നിന്നാണ് കുഞ്ഞിനെയും സ്ത്രീയെയും പൊലീസ് കണ്ടെത്തിയത്. ആസൂത്രിതമായി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുഞ്ഞുമായി കടന്നു കളയാനായിരുന്നു ഈ സ്ത്രീയുടെ നീക്കം. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണ് കുഞ്ഞിനെ തിരികെ ലഭിക്കാന്‍ നിര്‍ണായകമായത്.

Similar News