പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അകടക്കം സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; വൈക്കത്തെ ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്ത് പോലിസ്: ഇയാളുടെ ഫോണില്‍ സ്ത്രീകളുടെ ആയിരത്തിലധികം മോര്‍ഫ് ചെയ്ത ഫോട്ടോകളും വിഡിയോകളും

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചയാൾ പിടിയിൽ

Update: 2025-04-26 00:28 GMT

ഹരിപ്പാട്: സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ നിര്‍മ്മിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്ന സംഘത്തിലെ പ്രധാനിയായ വൈക്കം ടിവി പുരം ചെമ്മനത്തുകര നെടിയത്ത് വീട്ടില്‍ എന്‍.എ.അരുണാണ് (35) അറസ്റ്റിലായത്. ഹരിപ്പാട് സ്വദേശികളായ എട്ടു പേര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ഇയാള്‍ ഡിവൈഎഫ്‌ഐ വൈക്കം ടിവിപുരം നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗമാണ്. പെണ്‍കുട്ടികളുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ടില്‍നിന്ന് ചിത്രങ്ങള്‍ കോപ്പി ചെയ്ത ശേഷം മോര്‍ഫ് ചെയ്ത് നഗ്‌നഫോട്ടോയാക്കി സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കുക ആയിരുന്നു. പെണ്‍കുട്ടികളുടെ പരാതിയില്‍ കേസെടുത്ത പോലിസ് ഇന്നലെ അരുണിനെ വീട് വളഞ്ഞ് പിടികൂടുക ആയിരുന്നു. വീട്ടമ്മമാരുടെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയും ഫോട്ടോയാണ് പ്രചരിപ്പിച്ചത്. ഇവര്‍ നല്‍കിയ പരാതിയില്‍ വിശദ അന്വേഷണം നടത്തിയ പോലിസ് സംഭവത്തിന് പിന്നില്‍ അരുണ്‍ ആണെന്ന് കണ്ടെത്തുക ആയിരുന്നു,

പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിച്ച വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് അരുണ്‍ ആണെന്ന് കണ്ടെത്തിയത്. 10 മുതല്‍ 15 പേര്‍ വരെയുള്ള ഫെയ്‌സ് ബുക്ക് ഗ്രൂപ്പുണ്ടാക്കിയാണ് ഇതു പ്രചരിപ്പിച്ചത്. അരുണ്‍ 2020 മുതല്‍ നഗ്‌നഫോട്ടോകള്‍ പ്രചരിപ്പിച്ചതായി പൊലീസ് കണ്ടെത്തി.

ഇയാളുടെ ഫോണില്‍ ആയിരത്തിലധികം മോര്‍ഫ് ചെയ്ത ഫോട്ടോകളും വിഡിയോകളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ വീട് വളഞ്ഞ് പിടികൂടുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് വരെ ഇയാള്‍ ഇത്തരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. വൈക്കത്ത് സ്റ്റേഷനറി കടയില്‍ സെയില്‍സ് മാനേജരാണ് പ്രതി. എസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്‌ഐമാരായ ഷൈജ, അനന്തു, സിപിഒമാരായ സുരേഷ്, എ. നിഷാദ്, സജാദ്, പ്രദീപ് ഉണ്ണിക്കൃഷ്ണന്‍ എന്നിവരും ആലപ്പുഴയിലെ സൈബര്‍ പൊലീസ് ടീമുമാണ് അന്വേഷണം നടത്തിയത്.

Tags:    

Similar News