വീട്ടുകാര്‍ വഴക്കു പറഞ്ഞു; പതിനഞ്ചുകാരന്‍ ഉറ്റചങ്ങാതിമാര്‍ക്കൊപ്പം നാടുവിടാന്‍ ശ്രമിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി പന്തളം പോലീസ്

Update: 2025-05-16 04:56 GMT

പത്തനംതിട്ട: വീട്ടില്‍ വഴക്കുപറഞ്ഞതിന്റെ പേരില്‍ കൂട്ടുകാര്‍ക്കൊപ്പം നാടുവിടാന്‍ പതിനഞ്ചുകാരന്റെ ശ്രമം. മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി പോലീസ്. മൊബൈല്‍ ഫോണ്‍ ഓഫാക്കിയാണ് നാടുവിടാന്‍ ഇറങ്ങിയത്.ആവശ്യത്തിന് കാശില്ലാതെ കുഴങ്ങിയപ്പോള്‍ പല ചങ്ങാതിമാരെയും സമീപിച്ചു. ഒടുവില്‍ രക്ഷയില്ലാതെ ഫോണ്‍ ഓണാക്കി ഒരു കൂട്ടുകാരന്റെ വീട്ടിലേക്ക് വിളിച്ചു. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന അന്വേഷണസംഘം തന്ത്രപൂര്‍വം ലൊക്കേഷന്‍ മനസ്സിലാക്കി. മണിക്കൂറുകള്‍ക്കകം കൗമാരക്കാരായ മൂവരും പോലീസിന്റെ സ്നേഹവലയില്‍ കുടുങ്ങി.

ബുധനാഴ്ച വൈകിട്ട് 5.30 ന് പന്തളം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കൂട്ടുകാര്‍ നാടുവിടാന്‍ തീരുമാനിച്ചുള്ള സഞ്ചാരം തുടങ്ങിയത്. കൂട്ടത്തിലെ ഒരാള്‍ കൂട്ടുകാര്‍ക്കൊപ്പം കുടശനാട്ടേക്കുള്ള ബസില്‍ കയറുന്നത് ഇയാളുടെ അമ്മ കണ്ടിരുന്നു. ചോദിച്ചപ്പോള്‍ ഒരാളുടെ വസ്ത്രം വേറൊരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് വാങ്ങാന്‍ പോകുന്നു എന്നായിരുന്നു മറുപടി. എറണാകുളം പോകാനായിരുന്നു മൂവരും ഉദ്ദേശിച്ചത്.എന്നാല്‍ ആവശ്യത്തിനുള്ള പണം ലഭ്യമാകാഞ്ഞതു കാരണം പോകാന്‍ സാധിച്ചില്ല.

വീടുവിടാന്‍ തീരുമാനമെടുത്ത കുട്ടിയുടെ മാതാവിന്റെ മൊഴിപ്രകാരം ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. രാത്രിയായിട്ടും കുട്ടികള്‍ തിരിച്ചുവരാതിരുന്നപ്പോള്‍ വീട്ടുകാര്‍ പലയിടത്തും അന്വേഷിച്ചു. ഫലം കാണാതായതോടെ സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഒരുമിച്ചൊരു സ്‌കൂളില്‍ പഠിക്കുന്ന മൂവരും ഉറ്റ ചങ്ങാതിമാരാണ്. രണ്ടുപേര്‍ ബന്ധുക്കളുമാണ്. സ്റ്റേഷനില്‍ പരാതി നല്‍കിയ വീട്ടമ്മ മകനെ കഴിഞ്ഞദിവസം വഴക്ക് പറയേണ്ട സാഹചര്യം ഉണ്ടായെന്നും, ഇതുകാരണം സുഹൃത്തുക്കള്‍ക്കൊപ്പം നാടുവിടാന്‍ തീരുമാനിച്ചതാകാമെന്നും പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി.പ്രജീഷിന്റെ നിര്‍ദേശപ്രകാരം എസ്.ഐ അനീഷ് എബ്രഹാമിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി തെരച്ചില്‍ ഉടനടി ആരംഭിച്ചിരുന്നു. കുട്ടികള്‍ ഫോണ്‍ ഓഫാക്കിയ നിലയിലായിരുന്നു. പണത്തിനായി ചില കൂട്ടുകാരെ സമീപിച്ചുവെങ്കിലും കിട്ടിയില്ല. ഇവര്‍ പോകാനുള്ള ഇടങ്ങളിലെല്ലാം പോലീസ് തെരഞ്ഞു. ബന്ധുക്കളുടെയും മറ്റ് സുഹൃത്തുക്കളുടെയും വീടുകളില്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇന്നലെ രാവിലെ കൂട്ടത്തില്‍ ഒരാള്‍ ഫോണ്‍ ഓണാക്കി, പണത്തിനു വേണ്ടി ഒരു കൂട്ടുകാരന്റെ വീട്ടിലേക്ക് വിളിച്ചതായിരുന്നു. ഈ നമ്പരില്‍ നിന്നും തിരിച്ചു വിളിച്ച് പോലീസ് കാര്യങ്ങള്‍ മനസ്സിലാക്കി. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞു. പന്തളം കുരമ്പാലയില്‍ നിന്നും രാവിലെ കുട്ടികളെ കണ്ടെത്തി. കണ്ടെത്താന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ എങ്ങനെയെങ്കിലും പണം കണ്ടെത്തി ട്രെയിന്‍ കയറി എറണാകുളത്തിന് പോകുമായിരുന്നു. മക്കളെ വീടുകളില്‍ എങ്ങനെ തന്ത്രപരമായി കൈകാര്യം ചെയ്യണമെന്ന് കുട്ടികള്‍ കേള്‍ക്കാതെ മാതാപിതാക്കള്‍ക്ക് ക്ലാസ്സ് കൊടുക്കാനും പോലീസ് മറന്നില്ല.

കുട്ടികളെ കണ്ടെത്തിയ പോലീസ് സംഘത്തില്‍ എസ്.ഐ അനീഷ് ഏബ്രഹാം, സിപിഓമാരായ എസ്. അന്‍വര്‍ഷാ, കെ അമീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.അടൂര്‍ ജെ എഫ് എം കോടതിയില്‍ ഹാജരാക്കിയ കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചു.

Similar News