പണം വച്ച് ചീട്ടുകളി: പത്തനംതിട്ടയില്‍ 12 പേരെ പോലീസ് പിടികൂടി

Update: 2025-05-16 05:15 GMT

പത്തനംതിട്ട: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പണം വച്ച് ചീട്ടുകളിച്ച സംഘത്തിലെ 12 പേരെ പിടികൂടി. പ്രമാടം പൂങ്കാവ് നെല്ലിമൂട്ടില്‍ ബില്‍ഡിങ്സിന്റെ പുറകുവശത്ത് ചീട്ടു കളിച്ചുകൊണ്ടിരുന്നവരെ ഇന്നലെ രാത്രി പത്തരയോടെ കസ്റ്റഡിയിലെടുത്തത്.

വെട്ടൂര്‍ ഇളകൊള്ളൂര്‍ മുരുപ്പേല്‍ വീട്ടില്‍ സുരേഷ് (47), പ്രമാടം മല്ലശ്ശേരി പുതുവളയില്‍ ബോബി (48), മുണ്ടുകോട്ടയ്ക്കല്‍ വെട്ടിപ്പുറം ശരത് ഭവനില്‍ ശശികുമാര്‍ (51), പത്തനംതിട്ട കുലശേഖരപതി താന്നിമൂട്ടില്‍ വീട്ടില്‍ ഷെഫീഖ്(50), അയിരൂര്‍ കൈതക്കടി കോറ്റാത്തൂര്‍ മലമ്പാറ വീട്ടില്‍ ഹരിപ്രസാദ് (56), കോന്നി വി കോട്ടയം ഇളപ്പുപാറ ചാവരുകാവില്‍ വാളുവേലില്‍ ഷാജി (50), വള്ളിക്കോട് കൈപ്പട്ടൂര്‍ മൂന്നാം കലുങ്ക് ഹരിഭവനില്‍ രാഘവന്‍(66), പ്രമാടം മല്ലശ്ശേരി സുനില്‍ വിലാസം വീട്ടില്‍ ചന്ദ്രബാബു (55), അയിരൂര്‍ കൈതക്കോട് കോറ്റത്തൂര്‍ ചിറ്റയില്‍ വീട്ടില്‍ സോമന്‍ (53), കോന്നി താഴം വെട്ടൂര്‍ ശാസ്താംതുണ്ടില്‍ അനീഷ് കുമാര്‍ (42), കോന്നി താഴം വെട്ടൂര്‍ മേലെ മണ്ണില്‍ വീട്ടില്‍ സുരേഷ്(46), വി കോട്ടയം കുറ്റിപ്ലാവ് നില്‍ക്കുന്നതില്‍ ഡാനിയേല്‍ (57) എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍.

പത്തനംതിട്ട എസ് എച്ച് ഓ ആര്‍ വി അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. പോലീസ് സംഘത്തില്‍ എസ് സി പി ഒ ശ്രീകാന്ത്, സി പി ഒമാരായ ശംഭു, ബിബിന്‍, വിനീത്, ഹരിദാസ് എന്നിവരാണ് ഉണ്ടായിരുന്നത്. പോലീസിനെക്കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞു പിടികൂടുകയായിരുന്നു. സംഘത്തില്‍ നിന്നും 134430 രൂപയും ചീട്ടുകളും പിടിച്ചെടുത്തു. പണം വച്ചു ചീട്ടുകളിക്കുകയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു അറസ്റ്റ് രേഖപ്പെടുത്തി.കേരള ഗാംബ്ലിംഗ് ആക്ട് വകുപ്പ് 15 പ്രകാരമാണ് കേസെടുത്തത്.പ്രതികളെ തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു.

Similar News