ഗാന്ധി നിന്ദ നടത്തുകയും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്ത സിപിഎം നേതാവിനെതിരെ കേസെടുക്കണം; മലപ്പട്ടത്ത് ഗാന്ധി സ്തൂപം നിര്‍മ്മിക്കുക തന്നെ ചെയ്യും

Update: 2025-05-16 06:32 GMT

തിരുവനന്തപുരം: സംഘ്പരിവാര്‍ നേതാക്കളെയും നാണിപ്പിക്കുന്ന രീതിയിലുള്ള ഗാന്ധി നിന്ദയാണ് കണ്ണൂരിലെ സി.പി.എം നേതാക്കള്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മലപ്പട്ടം അടുവാപുറത്ത് ഗാന്ധി സ്തൂപം നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നാണ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി ഗോപിനാഥിന്റെ ഭീഷണി. ഗാന്ധി നിന്ദ നടത്തുകയും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്ത ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയാറാകണം.

യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി സനീഷിന്റെ പേരെടുത്ത് പറഞ്ഞാണ് സി.പി.എം നേതാവായ ഈ ക്രിമിനല്‍ ഭീഷണിപ്പെടുത്തിയത്. സനീഷിന്റെ വീടിന് മുന്നിലൊ വീടിന്റെ അടുക്കളയിലൊ ഗാന്ധി സ്തൂപം നിര്‍മ്മിച്ചാല്‍ തകര്‍ക്കുമെന്നാണ് ഇയാളുടെ ഭീഷണി. ഇതേ ഭാഷ തന്നെയായിരുന്നു സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടേതും. കൊലപാതകവും ഗുണ്ടായിസവും കൊട്ടേഷന്‍ പ്രവര്‍ത്തനങ്ങളുമൊക്കെയാണ് സി.പി.എം എന്ന പാര്‍ട്ടിയുടെ പൊതുപരിപാടിയെന്നാണ് ഈ നേതാക്കള്‍ വ്യക്തമാക്കുന്നത്.

മലപ്പട്ടം അടുവാപുറത്ത് ഗാന്ധി സ്തൂപം നിര്‍മ്മിക്കുമെന്നു തന്നെയാണ് സി.പി.എം ക്രിമിനല്‍ സംഘങ്ങളോട് പറയാനുള്ളത്. ആരൊക്കെ ഏതൊക്കെ രീതിയില്‍ ഭീഷണിപ്പെടുത്തിയാലും നിങ്ങള്‍ പാര്‍ട്ടി ഗ്രാമങ്ങളെന്ന് അവകാശപ്പെടുന്ന ഇടങ്ങളിലേയ്ക്കെല്ലാം കോണ്‍ഗ്രസ് കടന്നു വരുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Similar News