എംബിഎ വിദ്യാഭ്യാസമുള്ള പ്രേംകുമാര്‍ നാലോളം ഭാഷകള്‍ നന്നായി സംസാരിക്കും; ഹോട്ടല്‍ മാനേജ്‌മെന്റിലും സര്‍ട്ടിഫിക്കറ്റ്; ആദ്യ ഭാര്യയെ കൊന്ന ശേഷം ശ്രമിച്ചത് ദുബായിലേക്ക് പറക്കാന്‍; രണ്ടാം ഭാര്യയേയും വകവരുത്തി മുങ്ങിയ് എങ്ങോട്ട്? പടിയൂര്‍ ഇരട്ടക്കൊല പ്രതി ഒളിവില്‍ തുടരുമ്പോള്‍

Update: 2025-06-10 14:19 GMT

തൃശ്ശൂര്‍: പടിയൂര്‍ ഇരട്ട കൊലപാത കേസിലെ പ്രതിയായ പ്രേം കുമാറിനെ പിടികൂടാനാകാതെ ഇരുട്ടില്‍ തപ്പി പോലീസ്. കൊലപാതകങ്ങള്‍ കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴും പ്രതി ഒളിവിലാണ്. സംശയ രോഗത്തെ തുടര്‍ന്നാണ് ഭാര്യ രേഖയെയും അമ്മ മണിയേയും പ്രേം കുമാര്‍ കൊലപ്പെടുത്തുന്നത്. പ്രേംകുമാറിനെ പിടികൂടാന്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. എന്നാല്‍ പ്രതിയെ കുറിച്ച് ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സൂചന. എംബിഎ വിദ്യാഭ്യാസമുള്ള പ്രേംകുമാര്‍ നാലോളം ഭാഷകള്‍ നന്നായി സംസാരിക്കുമെന്നാണ് വിവരം. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതിനാല്‍ ഇയാള്‍ അന്യസംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ആദ്യ ഭാര്യയായ വിദ്യയെ കണി കേസിലും പ്രതിയാണ് പ്രേം കുമാര്‍. ഈ കൊലപാതകത്തിന് ശേഷം പ്രതി ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു.

പ്രേംകുമാറിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും എങ്ങും എത്തിയിട്ടില്ല. ഇതിനാല്‍ സാങ്കേതിക വിദഗ്ദ്ധന്മാരുടെ സഹായം ഉള്‍പ്പെടെ പോലീസ് തേടുമെന്നാണ് സൂചന. പ്രതിക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രമേഹ രോഗിയാണ് പ്രേംകുമാര്‍. പ്രമേഹം കൂടി തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ദിവസങ്ങളോളം രേഖയുടെ വീട്ടില്‍ ഇയാള്‍ ചികിത്സയിലായിരുന്നിട്ടുണ്ട്. അതേസമയം, പ്രേംകുമാറിന്റെ മക്കള്‍ എവിടെയാണെന്നുള്ള വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. വീട്ടുകാരോടുമായി പോലും പ്രേം കുമാര്‍ നല്ല ബന്ധത്തിലല്ല. അധികം സുഹൃത്തുക്കളുമില്ല. ഇതെല്ലാം പ്രേം കുമാറിനെ കണ്ടെത്താനായുള്ള തടസ്സമാണ്.

2019-ല്‍ ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേംകുമാര്‍ ഭാര്യയെ കൊലപ്പെടുത്തി കാമുകിയ്‌ക്കൊപ്പം സ്ഥിരതാമസം ആരംഭിച്ച പ്രേംകുമാര്‍ പോലീസ് അന്വേഷണം ശക്തമായതോടെ ഗള്‍ഫിലേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്നു. ഈ കേസില്‍ 90 ദിവസത്തിനുള്ളില്‍ പോലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രേം കുമാര്‍ ജാമ്യത്തിലിറങ്ങി. അഞ്ചുമാസംമുന്‍പാണ് രേഖയെ വിവാഹം കഴിച്ചത്. തന്റെ ആദ്യഭാര്യ അപകടത്തില്‍ മരിച്ച് പോയതാണെന്ന് ഇയാള്‍ രേഖയോട് പറഞ്ഞത്. മാത്രവുമല്ല ഇയാള്‍ സ്വന്തം കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. കാക്കനാട് ഒരു ബാറില്‍ മാനേജരായി ജോലി നോക്കുന്ന സമയത്താണ് രേഖയുമായി പരിചയത്തിലാകുന്നത്.

സംസാരത്തിലും പെരുമാറ്റത്തിലും മാന്യനായിരുന്നു പ്രേംകുമാറിനെ രേഖയുടെ ബന്ധുക്കളും സംശയിച്ചിരുന്നില്ല. കല്യാണ ആവശ്യവുമായി ബന്ധപ്പെട്ട് രേഖയുടെ ബന്ധുക്കളുമായി സംസാരിച്ചിരുന്നു. എന്നാല്‍ കല്യാണം കഴിഞ്ഞിട്ട് തന്റെ ബന്ധുക്കളെ വിവരം അറിയിച്ചാല്‍ മതിയെന്നായിരുന്നു പ്രേംകുമാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇരുവരും ചോറ്റാനിക്കര ക്ഷേത്രത്തില്‍ പോയി വിവാഹം കഴിക്കുകയായിരുന്നു. ഇരുവരുടെയും കല്യാണ ചിത്രം കണ്ട ശേഷമാണ് വിവാഹ വിവരം ബന്ധുക്കള്‍ പോലും അറിയുന്നത്. ആദ്യ ഭാര്യ വാഹനം ഇടിച്ചു മരിച്ചെന്നാണ് പ്രേം കുമാര്‍ രേഖയോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്.

പിന്നീട് കുറച്ച് കൂടെ നല്ലൊരു ഹോട്ടലില്‍ ഇന്‍ചാര്‍ജായി ജോലി ലഭിച്ചപ്പോള്‍ ഇരുവരും കോഴിക്കോടേക്ക് താമസം മാറി. കുറച്ച് നാളുകള്‍ക്ക് ശേഷം ഇവര്‍ വീണ്ടും തിരികെയെത്തി. അധ്യാപികയായിരുന്ന രേഖയെ പ്രതി ഹോട്ടലില്‍ സൂപ്പര്‍ വൈസര്‍ ജോലി തരപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ രേഖയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. അധ്യാപികയായി തുടരാനാണ് തനിക്ക് താല്പര്യമെന്ന രേഖ ബന്ധുക്കളോടും പറഞ്ഞിരുന്നു. പ്രേംകുമാര്‍ സൈക്കോയാണെന്നും, സംശയരോഗിയാണെന്നും രേഖ പറഞ്ഞിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നു. രേഖയുടെ ഫോണും പ്രതി കൈക്കലാക്കിയിരുന്നു.

പ്രേംകുമാറിനോടൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നും രേഖയ്ക്ക് ഉറപ്പായിരുന്നു. രേഖ മറ്റൊരു ജോലിക്ക് ശ്രമിച്ചിരുന്നു. ആദ്യ ഭാര്യയില്‍ പ്രതിക്ക് രണ്ട് മക്കളായിരുന്നു. മൂത്ത മകള്‍ക്ക് 21 വയസും, ഇളയ മകന് 10 വയസ്സുമായിരുന്നു. മകന്‍ പത്താം ക്ലാസ് കഴിഞ്ഞ സമയത്ത് ഒരു മാസത്തോളം രേഖയുടെ കുടുംബ വീട്ടില്‍ ദിവസങ്ങളോളം താമസിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടികളും അമ്മയുടെ മരണത്തില്‍ പിതാവ് പ്രതിയായിരുന്നുവെന്ന, കാര്യം കുട്ടികള്‍ ഒരിക്കല്‍ പോലും പറഞ്ഞിരുന്നില്ല. ഈ വിവരം അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ രേഖയുടെ ജീവന്‍ രക്ഷിക്കാമെന്നായിരുന്നു എന്നാണ് സംഭവശേഷം ബന്ധുക്കള്‍ പറഞ്ഞത്. പ്രേംകുമാര്‍ ഒരു സ്ഥലത്തും അധികനാള്‍ ജോലി ചെയ്തിരുന്നില്ല.

കഴിഞ്ഞ ജനുവരി മുതലുള്ള കാലയളവില്‍ 5 സ്ഥാപനങ്ങളില്‍ ഇയാള്‍ ജോലി നോക്കിയിരുന്നു. പോകുന്നിടത്തെല്ലാം ഇയാള്‍ രേഖയെയും ഒപ്പം കൂട്ടിയിരുന്നു. കൊലപാതകങ്ങള്‍ സംശയ രോഗത്തെ തുടര്‍ന്ന് ഉണ്ടായതെന്നാണ് രേഖയുടെ മൃതദേഹത്തില്‍ കുത്തിവെച്ചിരുന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. രേഖയുടെ ആദ്യ വിവാഹ ചിത്രവും, പ്രേം കുമാറുമായുള്ള വിവാഹ ചിത്രവും, രേഖയുടെ സുഹൃത്തായ അധ്യാപകന്റെ ചിത്രവുമാണ് കുത്തിവെച്ചിരുന്നത്. രേഖ പോലീസില്‍ പരാതി നല്‍കിയ ശേഷമാണ് പ്രേംകുമാര്‍ കൊലപാതകങ്ങള്‍ നടത്തുന്നത്. കൃത്യമായി ആസൂത്രണം ചെയ്താണ് കൊലപാതകങ്ങള്‍ നടത്തിയത്. വീട്ടിലെ പിന്‍വാതില്‍ തുറന്ന് കിടക്കുകയായിരുന്നു.

ഇതു വഴിയാണ് പ്രതി വീട്ടില്‍ കടന്നത്. രേഖ തന്നെ ഉപേക്ഷിക്കുമെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതും. സുഹൃത്തായ അധ്യാപകനുമായി രേഖയ്ക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നതായി പ്രതി സംശയിച്ചിരുന്നു. പ്രേംകുമാറിനൊപ്പം ജീവിക്കാന്‍ കഴിയില്ലെന്ന് രേഖ പോലീസില്‍ അറിയിച്ചിരുന്നു. ഇത് സംശയങ്ങള്‍ക്ക് ആക്കം കൂട്ടി. കഴിഞ്ഞ ശനിയാഴ്ചയാണ് രേഖ പോലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് ഇരുവരും തിങ്കളാഴ്ച പോലീസ് സ്റ്റേഷനിലെത്തി. അമ്മയോടൊപ്പമാണ് രേഖ സ്റ്റേഷനിലെത്തിയത്. ഇരുവര്‍ക്കും കൗണ്‍സിലിംഗ് നല്‍കാമെന്നായിരുന്നു പോലീസിന്റെ നിലപാട്. വീട്ടിലെത്തിയ ശേഷം രേഖയും അമ്മയും സഹോദരിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

കൗണ്‍സിലിംഗ് നടത്തിയാലും ഒന്നും ശരിയാകാന്‍ പോകുന്നില്ലെന്ന് രേഖയ്ക്ക് അറിയാമായിരുന്നു. അതിനാല്‍ കൗണ്‍സിലിംഗിന് പോകുന്നില്ലെന്നും രേഖ സഹോദരിയോട് പറഞ്ഞിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് മുന്നേയാണ് രേഖയുമായി സഹോദരി സംസാരിച്ചിരുന്നത്. രണ്ട് ദിവസമായി അമ്മയേയും രേഖയേയും ഫോണില്‍ കിട്ടിയിരുന്നില്ല. തുടര്‍ന്ന് വീട്ടില്‍ എത്തിയപ്പോഴാണ് കൊലപാത വിവരം പുറത്തറിയുന്നത്. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.

Tags:    

Similar News