യുവാവിനു വിഷം കൊടുത്തശേഷം പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒന്‍പത് വര്‍ഷത്തിന് ശേഷം പിടിയില്‍: കൊല നടത്തിയത് ഒരു പവന്‍ സ്വര്‍ണത്തിന് വേണ്ടി

യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ച കേസ്: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വർഷത്തിനുശേഷം പിടിയിൽ

Update: 2025-06-14 00:15 GMT

കാഞ്ഞിരപ്പള്ളി: യുവാവിനു വിഷം കൊടുത്തശേഷം പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ഒന്‍പത് വര്‍ഷത്തിനു ശേഷം പൊലീസ് പിടികൂടി. കര്‍ണാടക വിരാജ്‌പേട്ട ശ്രീമംഗലം ആനന്ദ് സാജനാണ് (വിക്രം 36) അറസ്റ്റിലായത്. വയനാട് തിരുനെല്ലി കാട്ടിക്കുളത്തു നിന്നാണ് ഇയാളെ പിടികൂടിയത്. 2013ലാണ് സാജന്‍ കൊലപാതം നടത്തിയത്. മുണ്ടക്കയം പറത്താനം മാരൂര്‍ ടോം ജോസഫിനെ (25) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആനന്ദ്. വിഷം കൊടുത്തശേഷം പെട്രോളൊഴിച്ചു കൊലപ്പെടുത്തുക ആയിരുന്നു. ഇവിടെ വാടകയ്ക്കു താമസിച്ച് ബാവലി മേഖലയില്‍ കെട്ടിടനിര്‍മാണത്തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.

ടോമിന്റെ കഴുത്തില്‍ കിടന്ന മാല തട്ടിയെടുക്കുന്നതിനായാണ് കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട ടോമിന്റെ സുഹൃത്തും ശാരീരിക വെല്ലുവിളി നേരിടുന്നയാളുമായ എരുമേലി ചരള ആമ്പശേരി ദീപു ചന്ദ്രനും ദീപുവിന്റെ സുഹൃത്തായിരുന്ന ആനന്ദും ചേര്‍ന്ന് ഒരു പവന്റെ സ്വര്‍ണമാലയ്ക്കായി ടോമിനെ കൊലപ്പെടുത്തിയെന്നാണു കേസ്. കേസിന്റെ വിചാരണ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയില്‍ നടന്നുവരികയാണ്. അരയ്ക്കു താഴോട്ടു പൂര്‍ണമായും തളര്‍ന്ന ദീപു നിലവില്‍ കൊല്ലത്തെ ഒരു സ്ഥാപനത്തിലെ അന്തേവാസിയാണ്.

2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2010ല്‍ ദീപു മുണ്ടക്കയത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണു കന്റീന്‍ ജീവനക്കാരനായ ടോമിനെ പരിചയപ്പെട്ടത്. ഇരുകാലുകളും തളര്‍ന്ന ദീപുവിനെപ്പറ്റി ഒരു ചാനല്‍ വാര്‍ത്ത കൊടുത്തിരുന്നു. തുടര്‍ന്നു ലഭിച്ച പണം ഉപയോഗിച്ചു കാര്‍ വാങ്ങി പുനര്‍നിര്‍മിച്ച് ദീപു ലോട്ടറിക്കച്ചവടം തുടങ്ങി. നഷ്ടത്തിലായതോടെ കൂര്‍ഗില്‍ ജോലിക്കു പോയി. അവിടെവച്ച് ആനന്ദിനെ പരിചയപ്പെട്ടു.

കാഞ്ഞിരപ്പള്ളിയില്‍ ബന്ധുവിന്റെ കടയില്‍ ജോലി ചെയ്യുകയായിരുന്ന ടോമിനെ ദീപുവിന്റെ കാറില്‍ കയറ്റിക്കൊണ്ടുപോയി വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കി. പിന്നീടു ബോധരഹിതനായി കിടന്ന ടോമിനെ ഡിണ്ടിഗലിനു സമീപം കുറ്റിക്കാട്ടിലെത്തിച്ചു കത്തിച്ചെന്നാണു കേസ്. എസ്എച്ച്ഒ ശ്യാംകുമാറിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ കെ.എ.നജീബ്, സിപിഒ വിമല്‍ ബി.നായര്‍ എന്നിവര്‍ കേരള കര്‍ണാടക അതിര്‍ത്തിയില്‍ ഒരാഴ്ചയോളം വേഷംമാറി താമസിച്ചാണ് ആനന്ദിനെ പിടികൂടിയത്.

Tags:    

Similar News