പ്രസവം നടന്ന ഉടന്‍ പൊക്കിള്‍ക്കൊടി സ്വയം മുറിച്ചു; കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാന്‍ വാ പൊത്തിപ്പിടിച്ചു; നവജാത ശിശുവിനെ വലിച്ചെറിഞ്ഞോ എന്ന് സംശയം; മരണകാരണം തലയ്‌ക്കേറ്റ ക്ഷതം; അവിവാഹിതയായ യുവതിയുടെ കാമുകനെ ചോദ്യം ചെയ്യും

അവിവാഹിതയായ യുവതിയുടെ കാമുകനെ ചോദ്യം ചെയ്യും

Update: 2025-06-18 13:52 GMT

പത്തനംതിട്ട: മെഴുവേലിക്കു സമീപം ആലക്കോട് അവിവാഹിതയായ വിദ്യാര്‍ഥിനി പ്രസവിച്ച നവജാത ശിശുവിന്റെ മരണ കാരണം തലയ്ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതി തലകറങ്ങി വീണപ്പോഴോ, കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴോ ആകാം തലയ്ക്കു ക്ഷതമേറ്റതെന്നാണ് സംശയം. പോസ്റ്റ്‌മോര്‍ട്ടത്തിലെ വിവരങ്ങള്‍ അടക്കം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. കോട്ടയം മെഡിക്കല്‍ കോളജിലാണ് ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഇന്നലെ രാത്രി പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കാമുകനാണ് കുഞ്ഞിന്റെ പിതാവെന്നു യുവതി മൊഴി നല്‍കിയിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ. കാമുകനെ ഉടന്‍ ചോദ്യം ചെയ്യും.

അയല്‍വീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. അവിടെ ആരും താമസിക്കുന്നില്ല. ഇന്നലെ പുലര്‍ച്ചെ പ്രസവം നടന്നതിനു പിന്നാലെ പൊക്കിള്‍ക്കൊടി സ്വയം മുറിക്കുകയായിരുന്നെന്നും കുട്ടിയുടെ കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാന്‍ വാ പൊത്തിപ്പിടിച്ചശേഷം അടുത്തുള്ള പറമ്പില്‍ കൊണ്ടുവയ്ക്കുകയിരുന്നെന്നും യുവതി മൊഴി നല്‍കി. ഇതൊന്നും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം.

അവിവാഹിതയായ വിദ്യാര്‍ഥിനി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം ഇന്നലെ ചേമ്പിലയില്‍ പൊതിഞ്ഞ നിലയില്‍ വീടിനു സമീപം കണ്ടെത്തിയത്. രക്തസ്രാവത്തെ തുടര്‍ന്നു യുവതി ചെങ്ങന്നൂരില്‍ ചികിത്സ തേടിയപ്പോഴാണു കുഞ്ഞു മരിച്ച വിവരം പുറത്തറിഞ്ഞത്. ബിരുദ വിദ്യാര്‍ഥിനിയായ 20 വയസ്സുകാരിയാണു വീട്ടില്‍ പ്രസവിച്ചത്. ചെങ്ങന്നൂര്‍ പൊലീസ് ഇലവുംതിട്ട പൊലീസിനെ വിവരമറിയിച്ചു. അവരാണു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഗര്‍ഭിണിയായിരുന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലെന്നാണു യുവതി മറ്റുള്ളവരോടു പറഞ്ഞത്. കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകളോ മറ്റ് അസ്വാഭാവിക പാടുകളോ ഇല്ലെന്നു പൊലീസ് പറഞ്ഞു.

മാതാപിതാക്കളും സഹോദരിയും യുവതിയുടെ വീട്ടിലുണ്ട്. ഇന്നലെ രക്തസ്രാവത്തെ തുടര്‍ന്നു കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതിയെ ആദ്യമെത്തിച്ചത്. തുടര്‍ന്ന് പന്ത്രണ്ടരയോടെ ചെങ്ങന്നൂരിലെ ആശുപത്രിയിലെത്തിച്ചു. യുവതി പ്രസവിച്ചെന്നു ഡോക്ടര്‍ സ്ഥിരീകരിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. കുഞ്ഞ് എവിടെയെന്നു തുടര്‍ച്ചയായി ചോദിച്ചതിനു ശേഷമാണു ഇന്നലെ പുലര്‍ച്ചെ പ്രസവിച്ചെന്നു നഴ്‌സിനോടു യുവതി സമ്മതിച്ചത്. ആശുപത്രി അധികൃതര്‍ ഉടന്‍ ചെങ്ങന്നൂര്‍ പൊലീസിനെ അറിയിച്ചു. അവര്‍ ഇലവുംതിട്ടയില്‍ അറിയിച്ചു.

ഇലവുംതിട്ട പൊലീസ്, കുടുംബാംഗങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണു നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുള്ള അടച്ചിട്ടിരുന്ന വീടിന്റെ പിന്‍വശത്തു വാഴയുടെ ചുവട്ടിലാണു ചേമ്പിലയില്‍ പൊതിഞ്ഞു നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കുറഞ്ഞതു രണ്ട് ദിവസം മുന്‍പു പ്രസവം നടന്നെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തല്‍. യുവതി നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. യുവതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മുറിക്കുള്ളില്‍ പൊലീസ് രക്തക്കറ കണ്ടെത്തി. ഫൊറന്‍സിക് സംഘവും പരിശോധന നടത്തി.

Tags:    

Similar News