ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി; കൃഷ്ണ നദിയില്‍ മൃതദേഹം കണ്ടെത്തിയതോടെ അന്വേഷണം; മുന്‍ ലിവിംഗ് പങ്കാളിയെ 26കാരി കൊലപ്പെടുത്തിയത് പുതിയ കാമുകന്റെ സഹായത്തോടെ; മൂന്ന് പേര്‍ അറസ്റ്റില്‍

മുന്‍ ലിവിംഗ് പങ്കാളിയെ 26കാരി കൊലപ്പെടുത്തിയത് പുതിയ കാമുകന്റെ സഹായത്തോടെ; മൂന്ന് പേര്‍ അറസ്റ്റില്‍

Update: 2025-07-09 11:37 GMT

ബെംഗളൂരു: ഭര്‍ത്താവിനെ ഒരു മാസമായി കാണാനില്ലെന്ന യുവതിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ക്രൂരകൊലപാതകം. മുന്‍ ലിവിംഗ് പങ്കാളിയായ 39കാരനെ 26കാരി നിലവിലെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹം നദിയില്‍ തള്ളുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. 39കാരനായ രാഘവേന്ദ്ര നായിക് എന്നയാളുടെ മൃതദേഹമാണ് കര്‍ണാടകയിലെ റായ്ചൂരില്‍ മേഖലയില്‍ കൃഷ്ണ നദിയില്‍ നിന്ന് കണ്ടെത്തിയത്.

39കാരനെ കാണാതായതായി ഇയാളുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മാര്‍ച്ച് മാസത്തിലാണ് യുവാവിന്റെ മൃതദേഹം നദിയില്‍ നിന്ന് കിട്ടുന്നത്. സംഭവത്തില്‍ 39കാരന്റെ മുന്‍ കാമുകിയും 26കാരിയുമായ അശ്വിനി എന്ന തനു, 36കാരനായ ഗുരുരാജ്, 28കാരനായ ലക്ഷ്മീകാന്ത് എന്നിവരെ കലബുറഗി പൊലീസ് അറസ്റ്റ് ചെയ്തു.

രാഘവേന്ദ്ര നായികിനെ രണ്ട് മാസമായി കാണുന്നില്ലെന്നായിരുന്നു ഭാര്യ സുരേഖ പരാതി നല്‍കിയത്. നിരവധി ജോലികള്‍ ചെയ്തിരുന്ന രാഘവേന്ദ്ര നായികിന് സ്ഥിരമായി വീട്ടിലെത്തുന്ന സ്വഭാവമില്ലായിരുന്നു. പതിനഞ്ച് ദിവസം കൂടുമ്പോഴായിരുന്നു ഇയാള്‍ വീട്ടിലെത്താറുണ്ടായിരുന്നത്. എന്നാല്‍ ഒരു മാസത്തോളമായി ഭര്‍ത്താവ് വീട്ടിലെത്താതെ വന്നതോടെയാണ് സുരേഖ പരാതി നല്‍കിയത്.

രാഘവേന്ദ്ര നായിക് നേരത്തെ അശ്വിനിയുമായി ലിവിംഗ് ബന്ധത്തിലായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അശ്വിനി ഈ ബന്ധം ഉപേക്ഷിച്ച് ഗുരുരാജിനൊപ്പം താമസിക്കാന്‍ തുടങ്ങി. ഇത് രാഘവേന്ദ്ര നായിക് കണ്ടെത്തിയതോടെ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇത് അശ്വിനി പുതിയ കാമുകനോട് പറഞ്ഞു. ഇതോടെ ഗുരുരാജ് കൂട്ടുകാരനായ ലക്ഷ്മികാന്തിനൊപ്പം രാഘവേന്ദ്രയെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു.

മാര്‍ച്ച് 12ന് അശ്വിനി രാഘവേന്ദ്രയെ കലബുറഗിയിലേക്ക് വിളിച്ച് വരുത്തി. ഇവിടെ നിന്ന് യുവതിയുടെ പുതിയ കാമുകനും സുഹൃത്തും ഇയാളെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. കൃഷ്ണ നഗറിന് സമീപത്തെ ശ്മശാനത്തിലിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം നദിയില്‍ തള്ളുകയായിരുന്നു.

Tags:    

Similar News