ഗള്‍ഫില്‍ സുഹൃത്തിന് കൊടുക്കാന്‍ അയല്‍വാസി നല്‍കിയ അച്ചാര്‍ കുപ്പിയുടെ സീല്‍ പൊട്ടിയതില്‍ ഭാര്യപിതാവിന് തോന്നിയ സംശയം; കണ്ടെത്തിയത് ചെറിയ കുപ്പിയിലും കവറുകളിലുമായി ലഹരിമരുന്ന്; മിഥിലാജിനെ മനപ്പൂര്‍വ്വം കുടുക്കാനുള്ള ശ്രമമോ? അന്വേഷണം തുടങ്ങി

Update: 2025-07-31 11:57 GMT

കണ്ണൂര്‍: ഗള്‍ഫില്‍ സുഹൃത്തിന് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ ലഹരിമരുന്ന് കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂര്‍ സ്വദേശി മിഥിലാജിന്റെ വീട്ടില്‍ അയല്‍വാസി ജിസിന്‍ ഏല്‍പ്പിച്ച കുപ്പിയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവയാണ് അച്ചാര്‍ കുപ്പിയില്‍ ഒളിപ്പിച്ച നിലയിലുണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ യുവാവ് അടക്കം മൂന്നു പേരെ ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചക്കരക്കല്‍ സ്വദേശികളായ കെ.പി.അര്‍ഷദ് (31), കെ.കെ.ശ്രീലാല്‍ (24), പി. ജിസിന്‍ എന്നിവരാണ് പിടിയിലായത്.

നാളെ സൗദി അറേബ്യയിലേക്ക് പോകാനിരിക്കുന്ന മിഥിലാജിന്റെ വീട്ടില്‍ ഇന്നലെ രാത്രിയാണ് ജിസിന്‍ കുപ്പി ഏല്‍പ്പിച്ചത്. മിഥിലാജിന്റെ ഒപ്പം ജോലി ചെയ്യുന്ന ആള്‍ക്ക് കൊടുക്കാനായിരുന്നു കുപ്പി. അച്ചാര്‍ കുപ്പിക്ക് സീല്‍ ഇല്ലാതിരുന്നതാണ് വീട്ടുകാര്‍ക്ക് സംശയം തോന്നാന്‍ കാരണം. തുടര്‍ന്ന് അച്ചാര്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് ചെറിയ പ്ലാസ്റ്റിക് കവറിലാക്കി ലഹരി മരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തിയത്. സംശയം തോന്നിയ വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോള്‍ എംഡിഎംഎ ആണെന്നും 2.6 ഗ്രാം തൂക്കമുണ്ടെന്നും കണ്ടെത്തി. 3.4 ഗ്രാം ഹാഷിഷും ഉണ്ടായിരുന്നു. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

വെള്ളിയാഴ്ച ഗള്‍ഫിലേക്ക് പോകാനിരുന്ന മിഥിലാജിന്റെ വീട്ടിലേക്ക് ജിസിന്‍ ബുധനാഴ്ച രാത്രിയിലാണ് അച്ചാര്‍ എത്തിച്ചത്. മിഥിലാജിന്റെ കൂടെ ജോലി ചെയ്യുന്ന വഹീന്‍ എന്നയാള്‍ക്ക് കൊടുക്കണമെന്ന് പറഞ്ഞാണ് അച്ചാര്‍ എത്തിച്ചിരുന്നത്. ജിസിന്‍ തന്റെ പാര്‍സല്‍ കൊണ്ടുവരുമെന്ന് വഹീന്‍ മിഥിലാജിന് മെസേജ് അയക്കുകയും ചെയ്തിരുന്നു.

മിഥിലാജിന്റെ ഭാര്യാപിതാവ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ അച്ചാര്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് ഇതില്‍ മയക്കുമരുന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോള്‍ ചെറിയ കവറുകളിലായി എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് അച്ചാറില്‍ ഒളിപ്പിച്ചിരുന്നതെന്ന് സ്ഥിരീകരിച്ചു. 0.260 ഗ്രാം എംഡിഎംഎയും 3.40 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലുമാണ് കണ്ടെടുത്തത്.

മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ശ്രീലാല്‍ എന്നയാളാണ് ജിസിന് മയക്കുമരുന്ന് കൈമാറിയതെന്നാണ് വിവരം. ചക്കരക്കല്‍ പോലീസ് ഇവരടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മിഥിലാജിനെ മനപ്പൂര്‍വ്വം കുടുക്കാനുള്ള ശ്രമമാണോ നടത്തിയത് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഭാര്യാപിതാവ് കാണിച്ച ജാഗ്രതായാണ് മിഥിലാജിനെ രക്ഷപ്പെടുത്തിയത്. അച്ചാര്‍ കുപ്പിയുടെ സീല്‍ പൊട്ടിയതാണ് ഭാര്യപിതാവ് അമീറിന് സംശയമുണ്ടാക്കിയത്. ശ്രീലാല്‍ നല്‍കിയ ബേക്കറി സാധനങ്ങളുമായി ജിസിന്‍ എത്തുമെന്നാണ് വഹീന്‍ ഗള്‍ഫില്‍നിന്ന് മിഖിലാജിനെ വിളിച്ചറിയിച്ചിരുന്നത്.

Tags:    

Similar News