ചേട്ടാ എന്ന് വിളിച്ചില്ല; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചു; മൂക്കിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് കുട്ടി ആശുപത്രിയില്‍: കുട്ടികള്‍ തമ്മിലടിച്ചടത് കോട്ടയം കളത്തിപ്പടി ഗിരിദീപം ബഥനി സ്‌കൂള്‍ ഹോസ്റ്റലില്‍

ചേട്ടാ എന്ന് വിളിച്ചില്ല; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചു

Update: 2025-08-07 00:15 GMT

പത്തനംതിട്ട: ചേട്ടാ എന്ന് വിളിക്കാത്തതിന് പ്ലസ്വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികളായ രണ്ടു പേര്‍ ചേര്‍ന്ന് ഹോസ്റ്റല്‍ ശൗചാലയത്തില്‍ വെച്ച് മര്‍ദിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോന്നി അട്ടച്ചാക്കല്‍ സ്വദേശിയായ വിദ്യാര്‍ഥിക്കാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനമേറ്റത്. പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ത്ഥി.

അതേസമയം മകന്റെ മൂക്കിന് പരിക്കേറ്റെന്ന വിവരം ഹോസ്റ്റല്‍ അധികൃതര്‍ മറച്ചുവെച്ചെന്നും വിദ്യാര്‍ഥിയെ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നും പിതാവ് ആരോപിച്ചു. ഹോസ്റ്റല്‍ വാര്‍ഡനെതിരേയും മകനെ മര്‍ദിച്ച വിദ്യാര്‍ഥികള്‍ക്കെതിരേയും കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണര്‍കാട്ടെ ആശുപത്രയില്‍നിന്നുള്ള വിവരത്തെത്തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് ചൊവ്വാഴ്ച എത്തി വിദ്യാര്‍ഥിയുടെ മൊഴിയെടുത്തു. റിപ്പോര്‍ട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറി. ബോര്‍ഡിന്റെ തീരുമാനം അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് കോട്ടയം ഈസ്റ്റ് പോലീസ് അറിയിച്ചു.

കോട്ടയം കളത്തിപ്പടി ഗിരിദീപം ബഥനി സ്‌കൂള്‍ ഹോസ്റ്റലില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടിനാണ് സംഭവം. ചേട്ടാ എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിദ്യാര്‍ഥി ബ്രോ എന്നാണ് വിളിച്ചത്. ഇതില്‍ പ്രകോപിതരായ രണ്ട് പ്ലസ്ടു വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ആക്രമിച്ചത്. വ്യാഴാഴ്ച സംഭവം നടന്നെങ്കിലും പുറത്തറിഞ്ഞില്ല. വെള്ളിയാഴ്ച ട്യൂഷനുപോയ വിദ്യാര്‍ഥി സുഹൃത്തിന്റെ മൊബൈല്‍ ഫോണില്‍നിന്ന് വിദേശത്തുള്ള പിതാവിനെ വിളിച്ച് കാര്യം അറിയിച്ചു. തുടര്‍ന്ന്, ഹോസ്റ്റലില്‍ ബന്ധപ്പെട്ടെങ്കിലും അധികൃതര്‍ നിഷേധിച്ചുവെന്ന് പിതാവ് പറഞ്ഞു. നിരന്തരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഹോസ്റ്റല്‍ അധികൃതര്‍ നിര്‍ബന്ധിതരായി.

മൂക്കില്‍ പന്തുകൊണ്ടെന്ന് ഡോക്ടറോട് പറയണമെന്ന് ഹോസ്റ്റലിന്റെ ചുമതലക്കാരിലൊരാള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥി ഡോക്ടറോട് അപ്രകാരം പറഞ്ഞു. പ്രാഥമികപരിശോധനയില്‍ കുഴപ്പമൊന്നും കാണാത്തതിനാല്‍ വിട്ടയച്ചു. എന്നാല്‍ മൂക്കിന് ഇടികൊണ്ടതിനാല്‍ മകന് എക്‌സ്‌റേ എടുക്കണമെന്ന് പിതാവ് പിന്നീട് ആവശ്യപ്പെട്ടു. ഞായറാഴ്ച പിതാവിന്റെ സഹോദരിയും കുടുംബാംഗങ്ങളും ഹോസ്റ്റലില്‍ എത്തി. വിദ്യാര്‍ഥിയെ മണര്‍കാട് സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി എക്‌സ്‌റേ എടുത്തപ്പോഴാണ് മൂക്കിന്റെ അസ്ഥിക്ക് പൊട്ടലുണ്ടെന്നും ചതവുണ്ടെന്നും വ്യക്തമായത്. തുടര്‍ന്ന്, വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍നിന്ന് കൂട്ടിക്കൊണ്ടുവന്ന കുടുംബാംഗങ്ങള്‍ പത്തനംതിട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ പ്രതികരണവുമായി സ്‌കൂള്‍ അധികൃതരും രംഗത്തെത്തി. ഹോസ്റ്റലിലെ രണ്ട് സീനിയര്‍, ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍, തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അടിപിടിയാണ് സംഭവത്തിന് കാരണമെന്ന് ഗിരിദീപം ബഥനി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പിറ്റേന്ന് സംഭവം അറിഞ്ഞയുടന്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ കോട്ടയത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. ആരോപണവിധേയനായ തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്ത് രക്ഷിതാക്കളെ വിളിച്ചുവരുത്തി പറഞ്ഞുവിട്ടു. ഒപ്പമുണ്ടായിരുന്ന കൊല്ലം സ്വദേശിയായ വിദ്യാര്‍ഥിയുടെ രക്ഷിതാക്കളെയും ബുധനാഴ്ച വിളിച്ചുവരുത്തി. പോലീസിന് വിവരങ്ങള്‍ വിശദമായി കൈമാറിയിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

Tags:    

Similar News