ഡോക്ടറുടെ വീട്ടില്‍ ഡ്രൈവര്‍ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യംനല്‍കി; എട്ടുലക്ഷത്തിലേറെ രൂപ തട്ടിയ യുവാവ് അറസ്റ്റില്‍

ഡോക്ടറുടെ വീട്ടില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് എട്ട് ലക്ഷം തട്ടി; യുവാവ് അറസ്റ്റില്‍

Update: 2025-08-10 03:53 GMT

കൊല്ലം: ഡോക്ടറുടെ വീട്ടില്‍ ഡ്രൈവര്‍ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യംനല്‍കി എട്ടുലക്ഷത്തിലേറെ രൂപ തട്ടിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഷൊര്‍ണൂര്‍ കവളപ്പാറ ചൂണ്ടക്കാട്ട് പറമ്പില്‍വീട്ടില്‍ വിഷ്ണു(27)വാണ് കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ പിടിയിലായത്. വിഷ്ണു സംസ്ഥാനത്തൊട്ടാകെ നടത്തില്‍ അനേകം പേര്‍ക്കാണ് പണം നഷ്ടമായത്.

സാമൂഹികമാധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും പരസ്യം നല്‍കിയാണ് വിഷ്ണു തട്ടിപ്പ് നടത്തിയത്. ഒരാളില്‍നിന്ന് 1,560 രൂപവീതമാണ് പ്രതി തട്ടിയെടുത്തത്. അഞ്ഞൂറിലേറെപ്പേരില്‍നിന്നായി എട്ടുലക്ഷത്തിലേറെ രൂപ ഇയാള്‍ തട്ടിയെടുത്തതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 32,000 രൂപ ശമ്പളത്തോടെ തിരുവനന്തപുരത്ത് ഡോക്ടറുടെ ഹൗസ് ഡ്രൈവര്‍ ജോലി ഒഴിവുണ്ടെന്ന് പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. എത്രപേര്‍ തട്ടിപ്പിനിരയായെന്ന് തുടരന്വേഷണത്തിലേ വ്യക്തമാകൂ എന്ന് കൊല്ലം ഡിസിആര്‍ബി എസിപി നസീര്‍ പറഞ്ഞു.

സാമൂഹികമാധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലുമാണ് വിഷ്ണു പരസ്യം നല്‍കിയിരുന്നത്. ജോലിക്ക് താത്പര്യമുള്ളവര്‍ പരസ്യത്തില്‍ നല്‍കിയ നമ്പരില്‍ ഡ്രൈവിങ് ലൈസന്‍സ് അയയ്ക്കണമെന്നുമാണ് പറഞ്ഞിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍മാത്രം പരസ്യം 25 ലക്ഷം പേര്‍ കണ്ടിട്ടുണ്ട്. പരസ്യംകണ്ടു ബന്ധപ്പെടുന്നവരോട് എറണാകുളത്ത് ഓഫീസ് ഉണ്ടെന്നും അവിടെയെത്തി രജിസ്റ്റര്‍ ചെയ്യാനുമാണ് പറഞ്ഞിരുന്നത്. നേരിട്ടെത്താനായില്ലെങ്കില്‍ ലൈസന്‍സിന്റെയും ആധാറിന്റെയും പകര്‍പ്പ് വാട്‌സാപ്പിലൂടെ അയച്ചശേഷം രജിസ്‌ട്രേഷന്‍ ഫീസായി 560 രൂപ അയയ്ക്കാനും ആവശ്യപ്പെടും.

പിന്നീട് വെരിഫിക്കേഷനായി 1,000 രൂപകൂടി ഇരകളില്‍നിന്നു വാങ്ങും. തുക കൈക്കലാക്കിയശേഷം ഇവരെ ബ്‌ളോക്ക് ചെയ്യും. തുടര്‍ന്ന് പരസ്യം നല്‍കിയ ഫോണ്‍നമ്പരും അക്കൗണ്ടും ഒഴിവാക്കി പുതിയ അക്കൗണ്ടും ഫോണ്‍ നമ്പരും എടുത്ത് ഇതേ പരസ്യം നല്‍കി തട്ടിപ്പ് തുടരുന്നതിനിടയിലാണ് പിടിയിലായത്.

പിടിക്കപ്പെടാതിരിക്കാന്‍ സിം കാര്‍ഡുകള്‍ക്കൊപ്പം ഫോണുകളും പ്രതി മാറ്റിക്കൊണ്ടിരുന്നെന്ന് പോലീസ് പറയുന്നു. സിം മാറിക്കൊണ്ടിരുന്നപ്പോഴും തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്ന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ പ്രതിയിലേക്ക് എത്തുകയായിരുന്നു.

പണം നഷ്ടമായ കൊട്ടിയം പഴയാറ്റിന്‍കുഴി സ്വദേശി സൈബര്‍ ക്രൈം പോര്‍ട്ടല്‍ നമ്പരായ 1930-ല്‍ പരാതി രജിസ്റ്റര്‍ ചെയ്തതോടെയാണ് തട്ടിപ്പു പുറത്തായത്. കൊല്ലം സിറ്റി സൈബര്‍ ക്രൈം പോലീസിന്റെ പരിശോധനയില്‍ സമാനമായ പരാതികള്‍ പല ജില്ലകളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഒരുവര്‍ഷമായി വിവിധ ബാങ്ക് അക്കൗണ്ടുകള്‍, സിം കാര്‍ഡുകള്‍, ഫോണുകള്‍ എന്നിവ ഉപയോഗിച്ച് പ്രതി സമാനതട്ടിപ്പ് നടത്തിവന്നിരുന്നതായി കണ്ടെത്തി.ഇതോടെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

Tags:    

Similar News