ദേശീയ മെഡല്‍ വാഗ്ദാനം ചെയ്ത് 19 കാരിയെ ബലാത്‌സംഗം ചെയ്തു; തായ്ലന്‍ഡില്‍ വെച്ചും പീഡിപ്പിച്ചു; വിവരം പുറത്തറിഞ്ഞത് ഗര്‍ഭിണിയായ ശേഷം; ഏഴോഴം പെണ്‍കുട്ടികളെ ചൂഷണം ചെയ്തു; യോഗ അധ്യാപകനെതിരെ കേസെടുത്തു

Update: 2025-09-03 10:19 GMT

ബെംഗളുരു: ദേശീയ മെഡല്‍ വാഗ്ദാനം ചെയ്ത് 19 കാരിയെ ബലാത്‌സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യോഗ അധ്യാപകനെതിരെ കേസെടുത്തു. ഓഗസ്റ്റ് 30 നായിരുന്നു കേസിന് ആസ്പദമായ സംഭവം. സംഭവത്തില്‍ ബിഎന്‍എസ് സെക്ഷന്‍ 69, 75, പോക്‌സോ ആക്ട് എന്നിവ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയായ ശേഷമാണ് സംഭവം പുറത്തറിയുന്നത്. ഒളിവില്‍ പോയ കുറ്റാരോപിതനായ അധ്യാപകനെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്.

ഇയാള്‍ വര്‍ഷങ്ങളായി തന്റെ യോഗ പരിശീലകനാണെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. 2019 മുതല്‍ തന്നെ അറിയാമെന്നും 2021 മുതല്‍ തന്നെ യോഗ പരിശീലിപ്പിക്കാന്‍ തുടങ്ങിയതായും 19കാരി പറയുന്നു. 2023 നവംബറില്‍ 17 വയസ്സുള്ളപ്പോള്‍ ഒരു യോഗ പരിപാടിയില്‍ പങ്കെടുക്കാനായി പെണ്‍കുട്ടി അധ്യാപകനോടൊപ്പം തായ്ലന്‍ഡിലേക്ക് പോയി. തായ്ലന്‍ഡില്‍ വെച്ച് അയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരിപാടിയില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിച്ചുവെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.

2024ലാണ് പ്രതിയുടെ ഉടമസ്ഥതയിലുള്ള യോഗ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പെണ്‍കുട്ടി ചേരുന്നത്. ഒരു മത്സരത്തില്‍ ദേശീയ മെഡല്‍ വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് അയാള്‍ വീണ്ടും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് 22 നാണ് അവസാനമായി ലൈംഗീകാതിക്രമം നടന്നതെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

താന്‍ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ചും മെഡല്‍ വാഗ്ദാനങ്ങളെക്കുറിച്ചും പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. തന്നെപ്പോലെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ഏഴോളം പെണ്‍കുട്ടികളുണ്ടെന്നും. അവരുടെയെല്ലാം പേരുവിവരങ്ങള്‍ കൈമാറാന്‍ താന്‍ തയ്യാറാണെന്നും പെണ്‍കുട്ടി പറഞ്ഞതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Similar News