അവിഹിതം സംശയിച്ച് ഭാര്യയെ കരിങ്കല്ലില്‍ തലയിടിപ്പിച്ച് കൊലപാതകം; നിര്‍മ്മാണം നടക്കുന്ന വീടിന്റെ മുറ്റത്ത് മൃതദേഹം കുഴിച്ചിട്ടു; ഭാര്യയെ കാണാനില്ലെന്ന് പരാതിയും; 'ദൃശ്യം' മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിച്ചത് പശ്ചിമബംഗാള്‍ സ്വദേശിയുടെ മൊഴികളിലെ വൈരുദ്ധ്യം; സിസിടിവി ദൃശ്യവും തെളിവായി; യുവതിയുടെ മൃതദേഹം കണ്ടെത്തി
കോട്ടയം: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി സോണിയാണ് ഭാര്യ അല്‍പനയെ കൊലപ്പെടുത്തിയത്. ഭാര്യയെ കാണാനില്ലെന്ന് അയര്‍ക്കുന്നം പോലീസില്‍ പരാതി നല്‍കിയ ശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ പിടിയിലായത്. ഇളപ്പുങ്കല്‍ ജങ്ഷനു സമീപം നിര്‍മാണത്തിലിരിക്കുന്ന വീടിനോടു ചേര്‍ന്നാണ് മൃതദേഹം കുഴിച്ചുമൂടിയത്. മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നു. ആഴം കുറഞ്ഞ കുഴിയിലായിരുന്നു മൃതദേഹം. അതുകൊണ്ടു തന്നെ പോലീസ് പ്രതിയുമായി സംഭവസ്ഥലത്ത് എത്തിയപ്പോള്‍ പുറത്തേക്ക് ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു.
നിര്‍മാണ തൊഴിലാളിയായ സോണി കഴിഞ്ഞ 14-നാണ് ഭാര്യയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സോണിയെ വിളിച്ചുവെങ്കിലും സ്റ്റേഷനിലേക്കു വരാനോ സഹകരിക്കാനോ കൂട്ടാക്കിയില്ല. ഇതിനിടയില്‍, ഇയാള്‍ തന്റെ ചെറിയ കുട്ടികളുമായി ട്രെയിനില്‍ നാട്ടിലേക്ക് യാത്രതിരിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ് പോലീസ് ആര്‍.പി.എഫുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി കൊച്ചിയില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ സ്റ്റേഷനില്‍ എത്തിച്ചെങ്കിലും ആദ്യം ഇയാള്‍ അന്വേഷണത്തോടു സഹകരിച്ചിരുന്നില്ല. തുടര്‍ന്ന് ദ്വിഭാഷിയുടെ സഹായത്തോടെ നടത്തിയ ചോദ്യംചെയ്യലിലാണ് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ 14 ന് രാവിലെ സോണി ഇളപ്പാനി ജംഗ്ഷന് സമീപത്തുകൂടി ഭാര്യയ്‌ക്കൊപ്പം നടന്നു പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍,സോണി മാത്രമാണ് തിരികെ പോകുന്നതായി ദൃശ്യത്തിലുള്ളത്. ഇതാണ് പോലീസിന് സംശയം തോന്നാന്‍ കാരണമായത്. നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ സോണി മണ്ണ് നിരപ്പാക്കുന്ന പണിയെടുത്തിരുന്നു. ഈ സ്ഥലം വിജനമാണെന്ന് അയാള്‍ക്ക് അറിവുണ്ടായിരുന്നു. അല്‍പനയെ ഇവിടെയെത്തിച്ച് കരിങ്കല്ലില്‍ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ പിറ്റേന്നും ഒന്നും സംഭവിക്കാത്ത മട്ടില്‍ ഇയാള്‍ ഇവിടെയെത്തി പണിയെടുത്തു.
ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. അന്വേഷണം തിരിച്ചുവിടാനായി ഇയാള്‍ ഒരു യുവാവിന്റെ പേര് പറയുകയും ഭാര്യ അയാള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നു പോലീസിനോട് പറഞ്ഞു. എന്നാല്‍ യുവാവിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്തപ്പോള്‍ അയാള്‍ക്ക് പങ്കില്ലെന്ന് പോലീസിന് മനസ്സിലായി. ഏഴും ഒന്‍പതും വയസ്സുള്ള രണ്ടുകുട്ടികള്‍ സോണിയ്ക്കും അല്‍പനയ്ക്കുമുണ്ട്. കുട്ടികളെ കൂട്ടി നാട് വീടാന്‍ ശ്രമിച്ചപ്പോഴാണ് സോണി പിടിയിലായത്.
കൊലപാതകത്തിനുശേഷം ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് സോണി 17-ാം തീയതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് കേസിന്റെ ചുരുളഴിയാതിരിക്കാനുള്ള 'ദൃശ്യം' മോഡല്‍ തന്ത്രമായിരുന്നു. സോണിയുടെ മൊഴികളിലെ വൈരുദ്ധ്യം കാരണം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്.
സോണി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും യാത്രയിലായിരിക്കുകയും ചെയ്തതോടെ പൊലീസിന് സംശയം വര്‍ധിച്ചു. ഇയാള്‍ കുട്ടികളുമായി പശ്ചിമബംഗാളിലേക്ക് കടക്കാന്‍ ട്രെയിനില്‍ കയറിയതായി വിവരം ലഭിച്ചു. എറണാകുളത്ത് വെച്ച് റെയില്‍വേ പൊലീസാണ് സോണിയെ പിടികൂടി അയര്‍ക്കുന്നം പൊലീസിന് കൈമാറിയത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ്, കോട്ടയം ഡിവൈഎസ്പി അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയുമായി തെളിവെടുപ്പ് തുടരുകയാണ്.
കൊലപാതകത്തിന് കാരണം ഭാര്യയുടെ സ്വഭാവത്തില്‍ സോണിക്കുള്ള സംശയമാണ്. ഈ സംശയത്തെച്ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം വഴക്കുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. അല്‍പനയെ കല്‍ക്കെട്ടില്‍ തലയിടിപ്പിച്ചാണ് സോണി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിനുശേഷം മൃതദേഹം നിര്‍മ്മാണം നടക്കുന്ന വീടിനു സമീപം കുഴിച്ചിടുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും, കൊല്ലപ്പെട്ട അല്‍പനയുടെ ചെരുപ്പും പൊലീസ് കണ്ടെത്തി.