മൂന്ന് മക്കളുള്ള 25കാരിക്ക് 22കാരിയുമായി പ്രണയം; ഭര്‍ത്താവ് അറിഞ്ഞതോടെ തര്‍ക്കവും വഴക്കും; പിന്നാലെ പിഞ്ചുകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഭാര്യയുടെ ലെസ്ബിയന്‍ ബന്ധത്തില്‍ തെളിവുമായി എത്തിയതോടെ കുറ്റസമ്മതം; 'ഭര്‍ത്താവിലുണ്ടായ കുഞ്ഞിനെ വേണ്ട' എന്ന് യുവതി; ഇരുവരും അറസ്റ്റില്‍
കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ കേളമംഗലത്ത് ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെയും ലെസ്ബിയന്‍ പങ്കാളിയായ യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കേളമംഗലത്തിനടുത്തുള്ള ചിന്നാട്ടി സ്വദേശിനി എസ്. ഭാരതിയും അവരുടെ ലെസ്ബിയന്‍ പങ്കാളിയായ സുമിത്രയും (22) ആണ് അറസ്റ്റിലായത്. കുഞ്ഞിന്റെ മരണം സ്വാഭാവികമല്ലെന്നും കൊലപാതകമാകാന്‍ സാധ്യതയുണ്ടെന്നും കുഞ്ഞിന്റെ അച്ഛന്‍ ആരോപിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകള്‍ നിരത്തി കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് ഭര്‍ത്താവ് ആരോപിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മിച്ചതോടെയാണ് ഇരുവരും അറസ്റ്റിലായത്. നവംബര്‍ 2 നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സുമിത്രയാണ് കുഞ്ഞിനെ കൊല്ലാന്‍ ഭാരതിയെ നിര്‍ബന്ധിച്ചതെന്നും കണ്ടെത്തിയിരുന്നു.
മുലയൂട്ടുന്നതിനിടെയാണ് കുഞ്ഞ് മരിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. അന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നില്ല. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം കുടുംബത്തിന്റെ കൃഷിഭൂമിയില്‍ അടക്കം ചെയ്യുകയായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്കുശേഷം കുഞ്ഞിന്റെ പിതാവ് അധികൃതരെ സമീപിച്ചു. ഭാര്യയും മറ്റൊരു യുവതിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും കണ്ടെത്തിയെന്നും, ഈ ബന്ധമാണ് കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പിതാവ് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍, പൊലീസ് കഴിഞ്ഞ ദിവസങ്ങളില്‍ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. കുഞ്ഞിനെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍, ഭര്‍ത്താവിലുണ്ടായ ഈ കുഞ്ഞിനെ തനിക്ക് ആവശ്യമില്ലായിരുന്നു എന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. കൂടാതെ, ഭര്‍ത്താവ് തന്നെ ശ്രദ്ധിച്ചിരുന്നില്ലെന്നും യുവതി മൊഴി നല്‍കി. സംഭവം കൊലപാതകമാണെങ്കില്‍ നിയമം അതിന്റെ വഴിക്ക് പോകുമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത യുവതികളെ ഇപ്പോള്‍ നിയമനടപടികള്‍ക്കായി കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ്.
38 വയസ്സുള്ള കെ. സുരേഷെന്ന് യുവാവിനെയാണ് ഭാരതി വിവാഹം കഴിച്ചത്. അഞ്ച് വയസും മൂന്ന് വയസും പ്രായമുള്ള രണ്ട് പെണ്‍മക്കളും അഞ്ച് മാസം പ്രായമുള്ള ധ്രുവന്‍ എന്ന മകനും ഈ ബന്ധത്തില്‍ ഇവര്‍ക്കുണ്ട്. എന്നാല്‍ ഇതിനിടിയല്‍ ''ഭാരതി സുമിത്രയുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് സുരേഷ് അറിഞ്ഞപ്പോള്‍, ഭാര്യയുമായുള്ള തര്‍ക്കം പതിവായി. തുടര്‍ന്ന് കുട്ടികളെ പരിപാലിക്കേണ്ട ഉത്തരവാദിത്തം അനുജത്തി ഏറ്റെടുത്തു. സുരേഷുമായുള്ള വഴക്കിനെത്തുടര്‍ന്ന് ഭാരതി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കുന്തുമരനപ്പള്ളി ഗ്രാമത്തിലെ അമ്മയുടെ വീട്ടിലേക്ക് പോയെങ്കിലും കുടുംബാംഗങ്ങളുടെ ഇടപെടലിലൂടെ അവളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സുരേഷും മറ്റ് കുടുംബാംഗങ്ങളും ജോലിക്ക് പോയിരുന്ന സമയത്ത് ഭാരതി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍.
മകന്‍ ശ്വാസംമുട്ടി മരിച്ചുവെന്ന് ഭാരതി ഭര്‍ത്താവിനോടും കുടുംബാംഗങ്ങളോടും പറഞ്ഞത്. ഇത് വിശ്വസിച്ച് കുടുബം അന്ത്യകര്‍മങ്ങള്‍ നടത്തി മൃതദേഹം സംസ്‌കരിച്ചു. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ സുരേഷ് ചൊവ്വാഴ്ച, കേളമംഗലം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം ആരംഭിച്ചപ്പോള്‍, കൊലപാതകം ആസൂത്രണം ചെയ്ത സുമിത്രയുടെ സഹായത്തോടെയാണ് ഭാരതി തന്റെ മകനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി.
''ഇരുവരുടെയും കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം ഭാരതി സുമിത്രയുടെ ഫോണിലേക്ക് ഒരു ടെക്സ്റ്റ് സന്ദേശം അയച്ചിരുന്നു, കൂടാതെ മൃതദേഹത്തിന്റെ ഒരു ഫോട്ടോയും അയച്ചുകൊടുത്തു. അതേസമയം സുമിത്രയും, ഭാരതിയും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളുംഫോണില്‍ നിന്ന് വീഡിയോകളും കണ്ടെടുത്തു.ഇരുവരെയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
