'ആരും തീവണ്ടിയില്‍ ഉറങ്ങരുത്; നേരം വെളുക്കുവോളം ഉണര്‍ന്നിരിക്കണം; കോച്ചിനുള്ളില്‍ കൊന്നാലും ആരും അറിയില്ല'; മോഷണം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും റെയില്‍വേ ഒരന്വേഷണവും നടത്തിയില്ലെന്ന് പി കെ ശ്രീമതി

Update: 2025-12-29 05:27 GMT

കണ്ണൂര്‍: ട്രെയിന്‍ യാത്രയ്ക്കിടയില്‍ പണവും രേഖകളും സ്വര്‍ണവും അടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടെന്ന് പരാതി നല്‍കിയിട്ടും റെയില്‍വേയുടെ ഭാഗത്തുനിന്ന് ഒരന്വേഷണംപോലും ഉണ്ടായില്ലെന്ന് മുന്‍മന്ത്രി പി.കെ. ശ്രീമതി. മോഷണം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും നടപടി ഇല്ലെന്ന് പി കെ ശ്രീമതി ആരോപിച്ചു. 'ആരും തീവണ്ടിയില്‍ ഉറങ്ങരുത്. നേരം വെളുക്കുവോളം ഉണര്‍ന്നിരിക്കണം. കാരണം കോച്ചിനുള്ളില്‍ കൊന്നാലും ആരും അറിയില്ല'- പി.കെ.ശ്രീമതിയുടെ വാക്കുകളില്‍ പാളുന്ന റെയില്‍വേ സുരക്ഷയോടുള്ള രോഷം. കോച്ചിനുള്ളില്‍ കയറി ബാഗ് കവര്‍ന്ന മോഷ്ടാക്കളുടെ ധൈര്യം ഇപ്പോഴും നെഞ്ചിടിപ്പേറ്റുന്നു. അപായച്ചങ്ങല വലിച്ച് വണ്ടി നിന്നിട്ടും ആരും വന്നില്ലെന്നത് ഞെട്ടിച്ചു -അവര്‍ പറഞ്ഞു.

ബിഹാറിലെ തീവണ്ടിയാത്രയില്‍ പണവും രേഖകളും സ്വര്‍ണവും അടങ്ങുന്ന ബാഗ് നഷ്ടപ്പെട്ട മുന്‍മന്ത്രി പി.കെ.ശ്രീമതി കഴിഞ്ഞദിവസം നാട്ടിലെത്തി. ചൊവ്വാഴ്ച രാത്രി കൊല്‍ക്കത്തയില്‍നിന്ന് സമസ്തിപൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് കവര്‍ച്ചയ്ക്കിരയായത്. മഹിളാ അസോസിയേഷന്‍ ബിഹാര്‍ സംസ്ഥാനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു. പുലര്‍ച്ചെ 5.45-ന് എഴുന്നേറ്റപ്പോഴായിരുന്നു ബാഗ് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ അപായച്ചങ്ങല വലിച്ചു. ടിക്കറ്റ് പരിശോധകനടക്കം ആരും വന്നില്ല. വണ്ടി പുറപ്പെട്ടു. അരമണിക്കൂര്‍ കഴിഞ്ഞ് ഒരു പോലീസുദ്യോഗസ്ഥന്‍ എത്തി. കൂടെയുണ്ടായിരുന്ന മറിയം ധാവ്‌ള ഹിന്ദിയിലും ബിഹാറിയിലും സംഭവം വിശദീകരിച്ചു. എന്നാല്‍ ഒരു ഗൗരവവും അയാള്‍ നല്‍കിയില്ല. ഫോണും അതിലെ വിവരങ്ങളും നഷ്ടപ്പെട്ടത് സങ്കടകരമായിരുന്നു. ആറുദിവസമായിട്ടും മോഷണം സംബന്ധിച്ച ഒരു വിവരവും ലഭിച്ചിട്ടില്ല. മോഷണക്കൈകള്‍ ബര്‍ത്തിലേക്ക് നീളുന്നത് ജീവനുതന്നെ ഭീഷണിയാണ് -പി.കെ.ശ്രീമതി പറഞ്ഞു.

ബാഗില്‍ ഉണ്ടായ സ്വര്‍ണാഭരണങ്ങളും 40,000 രൂപയും മൊബൈല്‍ ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്. മഹിളാ അസോസിയേഷന്റെ ബിഹാര്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് പി കെ ശ്രീമതി കൊല്‍ക്കത്തയില്‍ നിന്ന് സമസ്ത പൂരിലേക്ക് ട്രെയിന്‍ യാത്ര നടത്തിയത്. വളരെ ഞെട്ടിപ്പിച്ച അനുഭവമായിരുന്നു ഉണ്ടായതെന്നും ഉറങ്ങുമ്പോള്‍ തലയ്ക്കടുത്തായാണ് ബാഗ് വെച്ചിരുന്നത്. എഴുന്നേറ്റ് നോക്കിയപ്പോള്‍ ബാഗ് നഷ്ടപ്പെട്ടിരുന്നു. ആ ബോഗിയില്‍ യാത്ര ചെയ്തിരുന്ന മറ്റു ചിലരുടെ പേഴ്‌സുകളും നഷ്ടപ്പെട്ടിരുന്നു. ചെയിന്‍ വലിച്ചെങ്കിലും ആരെങ്കിലും വന്ന് നോക്കുകയോ ഇടപെടുകയോ ചെയ്തില്ല. ടിടിയെ നോക്കിയപ്പോഴും കണ്ടില്ല. പിന്നീട് ഒരു പൊലീസുകാരനോട് കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ നിസ്സംഗതയോടെയാണ് പൊലീസുകാരന്‍ പ്രതികരിച്ചത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ഡിജിപിയെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടു. ട്രെയിന്‍ ഇറങ്ങിയതിന് ശേഷം പരാതി നല്‍കി എന്നുമാണ് പി കെ ശ്രീമതി നേരത്തെ പറഞ്ഞത്.

Tags:    

Similar News