ക്രിസ്ത്യന്‍ കോളേജില്‍ ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ എബിവിപി ഒരുക്കിയ പരിപാടിക്കിടെ കൊലപാതകം; വിശാല്‍ വധക്കേസില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി; കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷണം; വിധി നിരാശജനകമെന്ന് പ്രോസിക്യൂഷന്‍; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

Update: 2025-12-30 06:39 GMT

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവര്‍ത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായിരുന്ന 19 പേരാണ് കേസിലെ പ്രതികള്‍. കൊലപാതകം നടന്നു 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. നിരാശാജനകമായ വിധിയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു. കോടതിക്ക് മുന്നില്‍ തെളിവുകളും സാക്ഷികളേയും ഹാജരാക്കിയിരുന്നു. എന്നാല്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി നിരാശ നല്‍കുന്നതാണെന്നും വിധിക്കെതിരെ അപ്പീല്‍ പോവുമെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

2012 ജൂലൈ 16-നായിരുന്നു കേരള മനസാക്ഷിയെ നടുക്കിയ ഈ കൊലപാതകം നടന്നത്. കോന്നി എന്‍എസ്എസ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന വിശാലിന് പുതിയ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുന്നതിനായി സംഘടനകള്‍ ഒരുക്കിയ പരിപാടിക്കിടെയാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശാല്‍ പിറ്റേന്നാണ് മരിച്ചത്. എബിവിപി നഗര്‍ സമിതി അംഗമായിരുന്ന വിശാലിനെ അക്രമികള്‍ കുത്തിവീഴ്ത്തുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച സുഹൃത്തുക്കളായ വിഷ്ണുപ്രസാദ്, ശ്രീജിത്ത് എന്നിവര്‍ക്കും മറ്റ് ഏഴോളം പ്രവര്‍ത്തകര്‍ക്കും അന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു.

സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ എബിവിപി സംഘടിപ്പിച്ച ക്രിസ്ത്യന്‍ കോളേജിലെ പരിപാടിക്കായി എത്തിയപ്പോള്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. എബിവിപി പ്രവര്‍ത്തകരായ വിഷ്ണുപ്രസാദിനും ശ്രീജിത്തിനുമുള്‍പ്പെടെ പത്തോളം പേര്‍ക്ക് അന്ന് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്ന പരാതിയെ തുടര്‍ന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 20 പേരാണ് കേസില്‍ അറസ്റ്റിലായത്. സാക്ഷികളായ ക്യാമ്പസിലെ കെ എസ് യു- എസ് എഫ് ഐ പ്രവര്‍ത്തകര്‍ വിചാരണവേളയില്‍ മൊഴി മാറ്റിയിരുന്നു. കേസിലെ 19 പ്രതികളും നിലവില്‍ ജാമ്യത്തിലാണ്.

ആദ്യത്തെ 12 പ്രതികളാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത്. പന്തളം സ്വദേശികളായ നാസിം, ഷെഫീഖ്, അന്‍സാര്‍ ഫൈസല്‍, ആസിഫ് മുഹമ്മദ്, സനൂജ്, ചെറിയനാട് സ്വദേശികളായ ആഷിക്ക്, നാസിം, അല്‍ താജ്, സഫീര്‍, അഫ്‌സല്‍, വെണ്‍മണി സ്വദേശിയായ ഷമീര്‍ റാവുത്തര്‍ തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികള്‍. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയും ഉള്‍പ്പെട്ടിരുന്നു. കേസില്‍ 19 പ്രതികളുടെ വിധിയാണ് ഇന്ന് പ്രഖ്യാപിച്ചത്.

Tags:    

Similar News