കരാട്ടെ അറിയുന്ന സഖാവ് അര്‍ദ്ധരാത്രി മുഖംമൂടിയണിഞ്ഞെത്തി; മാല മുറിച്ചെടുത്തത് സിപിഐ ബ്രാഞ്ച് സെക്രട്ടറി! നാട്ടിലെ മാന്യനായ രാഷ്ട്രീയക്കാരന്‍ കവര്‍ച്ചാ കേസില്‍ കുടുങ്ങിയപ്പോള്‍ നടുങ്ങിയത് നാട്ടുകാര്‍; ഭാര്യസഹോദരന്മാരെ കൂട്ടി സഖാവ് നടത്തിയ 'ഓപ്പറേഷന്‍ മുളകുപൊടി' പൊളിഞ്ഞത് ബാര്‍ ഹോട്ടലിലെ സിസിടിവി ദൃശ്യത്തില്‍

Update: 2026-01-06 17:33 GMT

മലപ്പുറം: വണ്ടൂരില്‍ വയോധികയെ ആക്രമിച്ച് സ്വര്‍ണം മുറിച്ചെടുത്ത മുഖംമൂടി സംഘത്തെ പിടികൂടിയപ്പോള്‍ ഞെട്ടിയത് നാട്ടുകാരാണ്. മുഖ്യപ്രതി സിപിഐ ബ്രാഞ്ച് സെക്രട്ടറി. നാട്ടില്‍ നിറഞ്ഞു പ്രവര്‍ത്തിക്കുന്ന, അറിയപ്പെടുന്ന രാഷ്ട്രീയക്കാരന്‍ കവര്‍ച്ചാ കേസില്‍ പൊലീസ് പിടിയിലായതിന്റെ അമ്പരപ്പിലാണ് നാട്ടുകാര്‍. അമ്പലപ്പടിയിലെ വീട്ടിലെത്തി കവര്‍ച്ച നടത്തിയ കേസിലാണ് സിപിഐ ബ്രാഞ്ച് സെക്രട്ടറിയായ പടിഞ്ഞാറെ മണ്ടാവില്‍ ജിജേഷ്, ഭാര്യസഹോദരങ്ങളായ നിധിന്‍, നിഖില്‍ എന്നിവര്‍ അറസ്റ്റിലായത്.

വീട്ടമ്മയെ ആക്രമിച്ച് മുളകു പൊടി വിതറി സ്വര്‍ണഭരണങ്ങള്‍ കവര്‍ന്ന മുഖംമൂടി സംഘമാണ് അറസ്റ്റിലായത്. രണ്ട് പവനോളം തൂക്കം വരുന്ന രണ്ട് സ്വര്‍ണ വളകളാണ് സംഘം കവര്‍ന്നത്. ഡിസംബര്‍ 22 നാണ് സംഭവം നടക്കുന്നത്. അമ്പലപ്പടി ബൈപ്പാസില്‍ താമസിക്കുന്ന ചന്ദ്രമതിയുടെ ആഭരണങ്ങളാണ് ഇവര്‍ കവര്‍ന്നത്. ചന്ദ്രമതി ഒറ്റക്കാണ് താമസിക്കുന്നത്. കവര്‍ച്ചക്കായി സംഘവുമായി നടത്തിയ മല്‍പിടിത്തതില്‍ ചന്ദ്രമതിക്ക് പരിക്കേറ്റിരുന്നു.

ജിജേഷിന്റെ കടങ്ങള്‍ വീട്ടാന്‍ വേണ്ടിയാണ് ഇവര്‍ ഇങ്ങനെ ഒരു കവര്‍ച്ച ആസൂത്രണം ചെയ്തത്. ജിജേഷ് ഒരു ഓട്ടോ ഡ്രൈവറാണ്. ചന്ദ്രമതി പലപ്പോഴും ജിജേഷിന്റെ ഓട്ടോയില്‍ യാത്ര ചെയ്തിട്ടുണ്ട്. ഒറ്റക്കാണ് ചന്ദ്രമതി താമസിക്കുന്നത് എന്ന് മനസിലാക്കിയ ജിജേഷ് ഭാര്യ സഹോദരന്മാരെയും കൂട്ടുപിടിച്ച് കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്നു. ഡിസംബര്‍ 22 രാത്രിയാണ് സംഭവം നടക്കുന്നത്. മൂവരും മദ്യപിച്ച ശേഷമാണ് ചന്ദ്രമതിയുടെ വീട്ടിലേക്ക് പോകുന്നത്. പിന്‍വശത്തെ വാതില്‍ വഴിയാണ് ഇവര്‍ വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ശബ്ദം കേട്ട് വാതില്‍ തുറന്ന ചന്ദ്രമതിയെ ജിജേഷ് പിന്നില്‍ നിന്ന് വായും മൂക്കും ബലമായി പൊത്തിപ്പിടിക്കുകയായിരുന്നു.

സിപിഐ ബ്രാഞ്ച് സെക്രട്ടറിയും എഐവൈഎഫ് മണ്ഡലം സെക്രട്ടറിയുമായ ജിജേഷാണ് ആക്രമിച്ചുളള കവര്‍ച്ച ആസൂത്രണം ചെയ്തത്. ഭാര്യസഹോദരന്‍മാരായ നിധിനേയും നിഖിലിനേയും ഒപ്പം കൂട്ടി വണ്ടൂര്‍ പുളിക്കലിലെ ബാറില്‍ നിന്ന് പുറത്തിറങ്ങി പിന്‍വശത്തെ വയല്‍ വഴി ചന്ദ്രമതിയുടെ വീട്ടിലെത്തി മുഖംമൂടി അണിഞ്ഞ മൂവരും എത്തി ചന്ദ്രമതിയുടെ വീടിന്റെ പിന്‍വശത്തെ വാതിലില്‍ മുട്ടി. കതകു തുറന്നയുടനെ കരാട്ടെ അധ്യാപകനായ ജിജേഷാണ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയത് നിധിന്‍ കൈകളില്‍ അണിഞ്ഞ സ്വര്‍ണവളകള്‍ മുറിച്ചെടുത്തു. നിതിന്‍ കയ്യിലുണ്ടായിരുന്ന കട്ടര്‍ ഉപയോഗിച്ച് വളകള്‍ മുറിച്ചെടുക്കുകയായിരുന്നു. മൂന്ന് പേരും മൂഖം മൂടി ധരിച്ചിരുന്നത്തിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. തെളിവ് നശിപ്പിക്കാനായി പരിസരത്ത് ഇവര്‍ മുളക്‌പൊടി വിതറുകയും ചെയ്തു.

ബാര്‍ ഹോട്ടലിന്റെ സിസിടിവി കളില്‍ നിന്നാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. 'പരിസരം മൊത്തം വയലായിരുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കുറച്ച് മാറിയുള്ള പരിസര പ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങളും സംശയമുള്ള ആളുകളെയും പരിശോധിച്ച ശേഷമാണ് ഞങ്ങള്‍ യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തുന്നത്. വിശദമായ ചോദ്യം ചെയ്യതതിന് ശേഷമാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. ആദ്യം ജിജേഷിനെയാണ് അറസ്റ്റ് ചെയ്തത്. പിന്നീടാണ് രണ്ട് പേര്‍ കൂടി ഉണ്ടെന്ന് അറിഞ്ഞത്. തൊണ്ടിമുതലോട് കൂടി എറണാകുളത്ത് വച്ചാണ് നിഖിലിനെ അറസ്റ്റ് ചെയ്യുന്നത് ', വണ്ടൂര്‍ എസ്എച്ച്ഒ സംഗീത് പുന്നത്തില്‍ പറഞ്ഞു. നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ. എബ്രഹാമിന്റെ നേതൃത്വത്തില്‍ വണ്ടൂര്‍ സി ഐ സംഗീത് പുനത്തിലും സംഘവും നടത്തി അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. പ്രതികള്‍ പിടിയിലായതിന്റെ ആശ്വാസത്തിലാണ് ചന്ദ്രമതിയും നാട്ടുകാരും.

Similar News