ബന്ദോളി ചടങ്ങ് കഴിഞ്ഞ് ഉറങ്ങാന്‍ പോയി; വിവാഹ ദിവസം പുലര്‍ച്ചെ കണ്ടത് മരണത്തോട് മല്ലിടുന്ന നിലയില്‍; ആശുപത്രിയില്‍ എത്തിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല; മൃതദേഹത്തിന് നീലനിറം ബാധിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍; രഹസ്യമായി സംസ്‌കരിക്കാന്‍ നീക്കം; മാതൃസഹോദരന്‍ വിവരം അറിയിച്ചതോടെ സംസ്‌കാരം നിര്‍ത്തിവയ്പിച്ച് പൊലീസ്; വിവാഹ ദിനത്തില്‍ നവവധുമാര്‍ മരിച്ചതില്‍ അന്വേഷണം

Update: 2026-02-22 06:09 GMT

ജോധ്പുര്‍: വിവാഹ ദിവസം സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടങ്ങി. രാജസ്ഥാനിലെ ജോധ്പുരിലാണ് ശനിയാഴ്ച വീട്ടിലേക്ക് വിവാഹ ഘോഷയാത്ര എത്തുന്ന സമയം സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മനായി ഗ്രാമത്തിലെ ദീപ് സിങ്ങിന്റെ മക്കളായ ശോഭ (25), വിമല(23) എന്നീ യുവതികളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. രാത്രി 12 മണിയോടെ ഉറങ്ങാന്‍ പോയ സഹോദരമാരെ പുലര്‍ച്ചെ നാല് മണിയോടെ മരിക്കാറായ നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടികളുടെ മാതൃബന്ധുക്കള്‍ രംഗത്തെത്തിയതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

വെള്ളിയാഴ്ച രാത്രി രാജസ്ഥാനി വിവാഹങ്ങളിലെ പരമ്പരാഗത ആചാരമായ ബന്ദോളി ചടങ്ങിനു ശേഷമാണ് സഹോദരിമാര്‍ ഉറങ്ങാന്‍ പോയത്. പുലര്‍ച്ചെ അവശ നിലയില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു. രാവിലെ നാല് മണിയോടെയാണ് ഇരുവരെയും മുറിയില്‍ അവശരായ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജോധ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ സ്‌കൂളില്‍ അധ്യാപികമാരായി ജോലി ചെയ്യുകയായിരുന്നു ഇരുവരും.

യുവതികളുടെ മരണം പുറംലോകത്തെ അറിയിക്കാതെ വീട്ടുകാര്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍ സംശയം തോന്നിയ പെണ്‍കുട്ടികളുടെ അമ്മയുടെ സഹോദരന്‍ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി സംസ്‌കാരം തടയുകയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റുകയും ചെയ്തു. വിഷബാധയേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് നീലനിറം ബാധിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

യുവതികളുടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍നിന്നും വീട്ടിലേക്ക് കൊണ്ടുവന്നു സംസ്‌കാര ചടങ്ങുകള്‍ക്കായി തയാറെടുക്കുമ്പോഴാണ് പൊലീസ് സംഘം എത്തിയത്. തുടര്‍ന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. വിഷബാധയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം യുവതികളുടെ വിവാഹം മറ്റു രണ്ടുപേരുമായി നിശ്ചയിച്ചതായിരുന്നെന്നും അടുത്തിടെ വേണ്ടെന്നു വച്ചാണ് പുതിയ വിവാഹത്തിനു ബന്ധുക്കള്‍ തയാറെടുത്തതെന്നും പെണ്‍കുട്ടികളുടെ ബന്ധു പറഞ്ഞു.

യുവതികളുടെ വിവാഹം നേരത്തെ മറ്റ് രണ്ടുപേരുമായി നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ ആ ആലോചനകള്‍ വേണ്ടെന്ന് വെച്ച് മറ്റൊരു വിവാഹത്തിന് പെണ്‍കുട്ടികളുടെ പിതൃസഹോദരന്‍ നിര്‍ബന്ധപൂര്‍വ്വം മുന്‍കൈ എടുക്കുകയായിരുന്നുവെന്നാണ് അടുത്ത ബന്ധു ആരോപിച്ചത്. ഈ വിവാഹ മാറ്റമാണ് മരണത്തിലേക്ക് നയിച്ചതെന്നും ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നുമാണ് മാതൃബന്ധുക്കളുടെ ആരോപണം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇത് ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

Tags:    

Similar News