ടെക്‌നീഷ്യനെ വീഡിയോ കോളിലൂടെ വിളിച്ച് തകരാറിലായ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു; അതിവേഗം മുകളിലേക്ക് കുതിച്ച ലിഫ്റ്റിനുള്ളില്‍ പെട്ട് ജുവല്ലറി ഉടമയുടെ മരണം; സാങ്കേതികജ്ഞാനമില്ലാത്തവര്‍ ലിഫറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചത് അപകടകാരണം ആയെന്ന് നിഗമനം; അന്വേഷണം തുടങ്ങി

ടെക്‌നീഷ്യനെ വീഡിയോ കോളിലൂടെ വിളിച്ച് തകരാറിലായ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു

Update: 2025-05-30 09:12 GMT

കട്ടപ്പന: ലിഫ്റ്റിന്റെ തകരാറിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് സ്വര്‍ണക്കടയുടമ സണ്ണി ജോസഫ് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സാങ്കേതികജ്ഞാനമില്ലാത്തവര്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതാണ് അപകട കാരണമായതെന്ന് പ്രാഥമിക നിഗമനം. ഇതാണോ അപകടത്തിലേക്ക് വഴിവെച്ചത് എന്നാണ് പോലീസ് അന്വേഷിക്കുന്നത്. തകരാറിലായ ലിഫ്റ്റ് ശരിയാക്കാന്‍ ടെക്നീഷ്യനെ ഫോണില്‍ വിളിച്ച് നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പവിത്ര ഗോള്‍ഡ് എംഡി സണ്ണി ഫ്രാന്‍സിസ് ലിഫ്റ്റില്‍ കുടുങ്ങുന്നത്. മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് വരുന്നതിനിടയിലാണ് ലിഫ്റ്റ് കുടുങ്ങിയത്. വിവരം അറിഞ്ഞ സ്ഥാപനത്തിലെ ജീവനക്കാര്‍ ടെക്നീഷ്യനെ വീഡിയോ കോള്‍ ചെയ്ത് നിര്‍ദേശത്തിനനുസരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു. ഈ സമയത്താണ് തെറ്റായ സിഗ്‌നല്‍ ലഭിച്ച ലിഫ്റ്റ് മുകളിലേക്ക് അതിവേഗം പോയി ഇടിച്ച് നിന്നത്. ഇടിയുടെ ആഘാതത്തില്‍ കെട്ടിടം വരെ കുലുങ്ങിയെന്നാണ് വിവരം.

പിന്നാലെ അഗ്‌നിരക്ഷാ സേനയെത്തി ലിഫ്റ്റ് തുറക്കുകയായിരുന്നു. ലിഫ്റ്റില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച രീതിയിലാണ് സണ്ണി ഫ്രാന്‍സിസ് കിടന്നത്. ലിഫ്റ്റ് മുകളില്‍ പോയി ഇടിച്ച ആഘാതത്തിലാണ് സണ്ണിയുടെ തലയ്ക്ക് പരിക്കേറ്റത്. മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.

കോണ്‍ എലവേറ്റേഴ്സ് എന്ന കമ്പനിയുടെ ലിഫ്റ്റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട ലിഫ്റ്റ് കമ്പനിയുടെ പരിശോധനയും നടക്കുന്നുണ്ട്. കമ്പനിയിലെ വിദഗ്ധരുടെ നിര്‍ദേശപ്രകാരം ജീവനക്കാര്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചത്. ഇവരുടെ പരിചയ കുറവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ലിഫ്റ്റ് മുകളിലേക്ക് നീക്കാന്‍ ഒരു ലിവറാണ് ഉപയോഗിക്കുന്നത്. ഇത് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ ജീവനക്കാര്‍ക്ക് അറിയില്ലായിരുന്നു. ലിവര്‍ ഉപയോഗിച്ചപ്പോള്‍ ഉണ്ടായ അപാകത കാരണമാണ് ലിഫ്റ്റ് അതിവേഗം മുകളിലേക്ക് പോകാന്‍ കാരണമായതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ലിഫ്റ്റ് അതിവേഗം താഴേക്ക് സഞ്ചരിക്കുന്നത് തടയാനുള്ള എമര്‍ജന്‍സി ബ്രേക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ ലിഫ്റ്റിന്റെ മുകളിലേക്കുള്ള അതിവേഗത നിയന്ത്രിക്കാനുള്ള സംവിധാനം നിലവില്‍ കണ്ടുപിടിച്ചിട്ടില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ലിഫ്റ്റിന്റെ ക്യാബിന് മുകളിലും താഴെയുമായി നിശ്ചിത അളവില്‍ വിടവുണ്ട്. ഇതിനാല്‍ ക്യാബിന്‍ നിലത്ത് പതിക്കുകയോ, മുകളില്‍ ഇടിക്കുകയോ ഇല്ല. ലിഫ്റ്റ് അതിവേഗത്തില്‍ മുകളിലേക്ക് പോയി നിന്നപ്പോള്‍ ഉണ്ടായ ആഘാതത്തിലാണ് സണ്ണിയുടെ തല ലിഫ്റ്റ് ക്യാബിന്റെ മേല്‍ക്കൂരയില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സണ്ണിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. അഗ്‌നിരക്ഷാസേനയെത്തി 2 മണിക്കൂറെടുത്ത് ലിഫ്റ്റ് വെട്ടിപ്പൊളിച്ചാണ് സണ്ണിയെ പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഓരോ കമ്പനികളുടെയും ലിഫ്റ്റിന് തനതായ പ്രവര്‍ത്തന സംവിധാനം ഉണ്ട്. ഓരോ നിലയിലേക്കും തിരിച്ചുമുള്ള വേഗം ഉള്‍പ്പെടെ കണ്‍ട്രോള്‍ യൂണിറ്റില്‍ പ്രോഗ്രാം ചെയ്തിരിക്കും. വൈദ്യുതി പോയാല്‍ തൊട്ടടുത്ത നിലയിലേക്കു ലിഫ്റ്റ് എത്തി നിന്ന്, വാതില്‍ തനിയെ തുറക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇത്തരത്തില്‍ പ്രോഗ്രാം ചെയ്യാന്‍ സാധിക്കും. കണ്‍ട്രോള്‍ യൂണിറ്റിലേക്കുള്ള സിഗ്‌നലില്‍ വ്യതിയാനം സംഭവിച്ചതാകാം ലിഫ്റ്റ് അതിവേഗം മുകളിലേക്കു പോകാന്‍ കാരണമെന്നും വിദഗ്ധര്‍ പറയുന്നു. ജ്വല്ലറി ഉടമയുടെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ സംശയങ്ങള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണ് വിദഗ്ധര്‍ക്കുള്ളത്. അതേസമയം റോപ്പാണ് പൊട്ടിയതെങ്കില്‍ ലിഫ്റ്റ് താഴേക്ക് പോകാനായിരുന്നു സാധ്യത.

Tags:    

Similar News