അമ്മേ..വാ ഒരു സർപ്രൈസ് ഉണ്ട്! മകന്റെ വാക്കുകൾ കേട്ട് വീട്ടിലെത്തിയപ്പോൾ ആർക്കും കണ്ടുനിൽക്കാൻ പറ്റാത്ത ഒരു കാഴ്ച; പേടിച്ച് നിലവിളിച്ചതും തനിനിറം പുറത്ത്; കലിക്ക് പിന്നിലെ കാരണം ഞെട്ടിക്കുന്നത്

Update: 2026-03-15 02:13 GMT

ലക്നൗ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്ന് മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതക വാർത്തയാണ് പുറത്തുവരുന്നത്. സ്വന്തം ഇരട്ടസഹോദരിയെ ഒരു എൻജിനീയറായ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. 25 വയസ്സുകാരിയായ ഹിംശിഖ മൽഹോത്രയാണ് കൊല്ലപ്പെട്ടത്. സഹോദരൻ ഹാർദിക് മൽഹോത്രയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയബന്ധത്തെ സഹോദരി എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഹോളി ആഘോഷങ്ങൾക്കായി വീട്ടിലെത്തിയപ്പോഴാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. ഹിംശിഖയെ ഹാർദിക് വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഏകദേശം 40 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്. ഹിംശിഖയുടെ നെഞ്ച്, വയർ, കഴുത്ത്, മുഖം തുടങ്ങി ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും മാരകമായ മുറിവുകളുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം ആന്തരികാവയവങ്ങളായ ഹൃദയം, കരൾ, വൃക്ക എന്നിവയ്ക്ക് കഠിനമായ പരിക്കേൽക്കുകയും വാരിയെല്ലുകൾ തകരുകയും ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഹാർദിക് തന്റെ അമ്മ നീലിമ മൽഹോത്രയെയും ആക്രമിച്ചു.

ഹാർദിക്കിന് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട മറ്റൊരു മതവിഭാഗത്തിൽപ്പെട്ട യുവതിയുമായി പ്രണയബന്ധമുണ്ടായിരുന്നു. എന്നാൽ ഏഴുമാസം മുമ്പ് ഈ ബന്ധം തകർന്നു. പ്രണയബന്ധത്തേക്കാൾ ഉപരി കരിയറിൽ ശ്രദ്ധിക്കാൻ ഹിംശിഖ ഹാർദിക്കിനെ നിരന്തരം ഉപദേശിക്കുമായിരുന്നു. ഈ ഉപദേശവും പ്രണയബന്ധം തകരാൻ സഹോദരി കാരണമായി എന്ന തെറ്റായ ചിന്തയുമാണ് ഹാർദിക്കിനെ പ്രകോപിപ്പിച്ചത്. സംഭവദിവസം ഇതേ ചൊല്ലി തർക്കമുണ്ടാവുകയും ആവേശത്തിൽ ഹാർദിക് കത്തി എടുത്ത് ഹിംശിഖയെ ആക്രമിക്കുകയുമായിരുന്നു.

സഹോദരിയെ കൊലപ്പെടുത്തിയ ശേഷം ഹാർദിക് നേരെ പോയത് ജോലിസ്ഥലത്തായിരുന്ന അമ്മയെ കൂട്ടിക്കൊണ്ടുവരാനാണ്. "അമ്മയ്ക്ക് ഒരു സർപ്രൈസ് തരാനുണ്ട്" എന്ന് പറഞ്ഞാണ് നീലിമയെ ഹാർദിക് വീട്ടിലേക്ക് എത്തിച്ചത്. വീടിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെ കണ്ട് സ്തംഭിച്ചു നിന്ന അമ്മയെയും ഹാർദിക് വധിക്കാൻ ശ്രമിച്ചു. താൻ ജയിലിൽ പോയാൽ അമ്മ ഒറ്റയ്ക്കായിപ്പോകുമെന്നും അവർക്ക് വിഷമമുണ്ടാകുമെന്നും കരുതിയാണ് അമ്മയെയും കൊല്ലാൻ തീരുമാനിച്ചതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞ വിചിത്രമായ വാദം. എന്നാൽ ഭാഗ്യം കൊണ്ട് അമ്മ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയും അയൽക്കാരെ വിവരമറിയിക്കുകയുമായിരുന്നു.

ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഹിംശിഖ. ഹാർദിക് കുറച്ചുകാലം മുമ്പ് ജോലി ഉപേക്ഷിക്കുകയും പിന്നീട് യൂട്യൂബിൽ വീഡിയോകൾ നിർമ്മിക്കുന്നതിലേക്ക് തിരിയുകയും ചെയ്തിരുന്നു. താൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് ഹാർദിക് പോലീസിനോട് വെളിപ്പെടുത്തിയത്.

മൊറാദാബാദിലെ സിവില് ലൈന്സിലുള്ള രാം ഗംഗ വിഹാര് കോളനിയിലാണ് സംഭവം നടന്നത്. പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു. സഹോദരബന്ധത്തിന്റെ പവിത്രതയെപ്പോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഈ ക്രൂരകൃത്യം ഉത്തർപ്രദേശിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.  

Tags:    

Similar News