'ഇനിയൊരാളുമായി ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ല'; രേഖയുടെ മൃതദേഹത്തിന് സമീപനം പ്രേംകുമാര്‍ വെച്ച ഭീഷണിക്കത്ത് ഇങ്ങനെ; കൈയ്യക്ഷരം പരിശോധിച്ചു പ്രേംകുമാര്‍ എഴുതിയതെന്ന് ഉറപ്പിച്ചു പോലീസ്; രേഖയെയും മണിയെയും കൊലപ്പെടുത്തിയത് രണ്ട് സമയങ്ങളില്‍; സൈക്കോ കൊലയാളിയെ കണ്ടെത്താന്‍ കഴിയാതെ പോലീസ്

'ഇനിയൊരാളുമായി ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ല

Update: 2025-06-06 04:52 GMT

തൃശ്ശൂര്‍: തൃശൂര്‍ പടിയൂരില്‍ രണ്ട് പേരെ കൊലപ്പെടുത്തിയ പ്രതിക്കായി തിരച്ചില്‍ തുടരുന്നു. നാല് ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. അതുകൊണ്ട് തന്നെ പ്രതി സംസ്ഥാനം വിട്ടിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. പ്രതി പ്രേകുമാറിനായുള്ള അന്വേഷണം പുരോഗമിക്കയാണെന്നാണ് പോലീസ് പറയുന്നത്.

കേസില്‍ നിര്‍ണ്ണായക തെളിവായി മാറിയത് മൃതദേഹങ്ങള്‍ക്കടുത്ത് നിന്ന് ലഭിച്ച ഭീഷണി കത്താണ്. 'ഇനിയൊരാളുമായി ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന്' എഴുതിയ കത്തിലെ കൈയ്യക്ഷരമാണ് പ്രതി പ്രേംകുമാറിലേക്ക് പൊലീസിനെ എത്തിച്ചത്. രേഖയെയും മണിയെയും പ്രതി കൊലപ്പെടുത്തിയത് രണ്ട് സമയങ്ങളിലാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് പ്രേംകുമാര്‍. അതുകൊണ്ട് തന്നെ ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി നാടുവിട്ടിരിക്കാമെന്നാണ് നിഗമനം.

കാറളം വെള്ളാനി സ്വദേശികളായ മണിയുടെയും മകള്‍ രേഖയുടെയും കൊലപാതക വിവരം പുറത്തറിഞ്ഞ് ആദ്യ മണിക്കൂറില്‍ തന്നെ പൊലീസിന് കൃത്യമായ സൂചനകള്‍ ലഭിച്ചിരുന്നു. ജീര്‍ണിച്ച് തുടങ്ങിയിരുന്ന മൃതദേഹങ്ങളില്‍ നിന്ന് കാര്യമായ തെളിവുകള്‍ ലഭിച്ചില്ലെങ്കിലും രേഖയുടെ മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തിയ കുറിപ്പും ഫോറന്‍സിക് തെളിവുകളുമാണ് നിര്‍ണായകമായത്.

രേഖ പ്രതി പ്രേംകുമാറിനും മുന്‍ ഭര്‍ത്താവിനുമൊപ്പം നില്‍ക്കുന്ന ഫോട്ടോയും, സുഹൃത്തായ മറ്റൊരാള്‍ക്കൊപ്പമുള്ള ഫോട്ടോയും ഒരു എ ഫോര്‍ ഷീറ്റില്‍ കളര്‍ പ്രിന്റ് എടുത്തു വെച്ചിരുന്നു. ഈ കടലാസിലാണ് 'ഇനിയൊരാളുമായി ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ' എഴുതിയിരുന്നത്. കൈ അക്ഷരമടക്കമുള്ള ഈ തെളിവുകളാണ് പ്രതിയിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.

ബുധനാഴ്ച രാവിലെയാണ് മണിയുടെയും രേഖയുടെയും മൃതദേഹങ്ങള്‍ വാടക വീട്ടില്‍ നിന്ന് കണ്ടെത്തിയതെങ്കിലും ഞായറാഴ്ച കൊലപാതകം നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ രണ്ട് പേരെയും പ്രേംകുമാര്‍ കൊലപ്പെടുത്തിയത് രണ്ട് സമയങ്ങളിലായി ആണെന്നും അന്വേഷണ സംഘം കണ്ടെത്തി.

2019ല്‍ ആദ്യ ഭാര്യയെ കൊലപ്പെടുത്തി കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മാസങ്ങള്‍ക്ക് മുന്‍പാണ് രേഖയുമായി അടുപ്പം സ്ഥാപിക്കുന്നത്. അഞ്ച് മാസത്തിലേറെയായി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇതിനിടയിലുണ്ടായ കുടുംബ പ്രശ്‌നങ്ങളും ഭാര്യയിലുള്ള സംശയവുമാണ് പ്രേംകുമാറിനെ കൊലപാതകങ്ങള്‍ക്ക് പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

തൃശൂര്‍ റൂറല്‍ എസ്.പിയുടെ മേല്‍നോട്ടത്തില്‍ കാട്ടൂര്‍ പൊലീസ് നടത്തുന്ന അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്തി. പ്രതി സംസ്ഥാനത്തിന് പുറത്തേക്ക് രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അഞ്ചുമാസമായി ഇരുവരും ഇവിടെ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. പ്രേംകുമാറിനെതിരേ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനില്‍ രേഖയുടെ പരാതി നിലവിലുണ്ട്. കൊടും ക്രിമിനലാണ് ഇയാള്‍. കാമുകിയുമായി ഒരുമിച്ച് താമസിക്കാന്‍ വേണ്ടി ആദ്യ ഭാര്യയേയും പ്രേംകുമാര്‍ കൊന്നിരുന്നു.

ആദ്യ ഭാര്യ വിദ്യയുടെ രണ്ടാം വിവാഹമായിരുന്നു പ്രേംകുമാറുമായി. ഈ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രേംകുമാര്‍ തന്റെ പൂര്‍വ്വ ക്രിമനല്‍ ചരിത്രം മറച്ചു വച്ച് രേഖയെ പ്രണയിച്ചു. അതിന് ശേഷം രേഖയെ വിവാഹം ചെയ്യുകയും ചെയ്തു. മാന്യനായി നടിച്ചായിരുന്നു ഈ വിവാഹം. താന്‍ വിവാഹിതനാണെന്നും ഭാര്യ മരിച്ചെന്നും എല്ലാം പറഞ്ഞു വിശ്വസിപ്പിച്ചാണ് രേഖയെ വളച്ചെടുത്തത്. രേഖയ്ക്കും തുടക്കത്തില്‍ സംശയമൊന്നും തോന്നിയിരുന്നില്ല. കാക്കനാട്ടെ ബാറില്‍ മാനേജരായി ജോലി നോക്കുന്ന സമയത്താണ് രേഖയുമായി പരിചയത്തിലാകുന്നത്.

ഈ അടുപ്പമാണ് വിവാഹത്തിലേക്ക് എത്തിച്ചത്. ആ ഭാഗത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. രേഖയുടെ ബന്ധുക്കളേയും കല്യാണത്തിന് മുമ്പ് ഇയാള്‍ ബന്ധപ്പെട്ടിരുന്നു. സംസാരത്തിലും പെരുമാറ്റത്തിലും മാന്യനായിരുന്നു പ്രേംകുമാറിനെ രേഖയുടെ ബന്ധുക്കളും സംശയിച്ചില്ല. കല്യാണ ആവശ്യവുമായി ബന്ധപ്പെട്ട് രേഖയുടെ ബന്ധുക്കളുമായി സംസാരിച്ചിരുന്നു. കല്യാണം കഴിഞ്ഞിട്ട് തന്റെ ബന്ധുക്കളെ വിവരം അറിയിച്ചാല്‍ മതിയെന്നായിരുന്നു പ്രേംകുമാര്‍ ആവശ്യപ്പെട്ടിരുന്നത്.

തുടര്‍ന്ന് ഇരുവരും ചോറ്റാനിക്കര ക്ഷേത്രത്തില്‍ പോയി വിവാഹം കഴിച്ചു. ഇരുവരുടെയും കല്യാണ ചിത്രം കണ്ട ശേഷമാണ് വിവാഹ വിവരം ബന്ധുക്കള്‍ പോലും അറിയുന്നത്. പിന്നീട് കുറച്ച് കൂടെ നല്ലൊരു ഹോട്ടലില്‍ ഇന്‍ചാര്‍ജായി ജോലി ലഭിച്ചപ്പോള്‍ ഇരുവരും കോഴിക്കോടേക്ക് താമസം മാറി. കുറച്ച് നാളുകള്‍ക്ക് ശേഷം ഇവര്‍ വീണ്ടും തിരികെയെത്തി. ഇതിനിടെ അധ്യാപിക നിയമനത്തിനുള്ള പി എസ് സി ലിസ്റ്റിലും രേഖ ഇടം നേടി. ആ ജോലി പ്രതീക്ഷിച്ച് കഴിയുകയായിരുന്നു അവര്‍. പല സ്‌കൂളുകളിലും അധ്യാപികയായി രേഖ മുമ്പ് ജോലി ചെയ്തിട്ടുണ്ട്.

അധ്യാപികയായിരുന്ന രേഖയ്ക്ക് പ്രതി തന്നെ തന്റെ ഹോട്ടലില്‍ സൂപ്പര്‍ വൈസര്‍ ജോലി തരപ്പെടുത്തി. എന്നാല്‍ ഇതില്‍ രേഖയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. അധ്യാപികയായി തുടരാനാണ് തനിക്ക് താല്പര്യമെന്ന് രേഖ ബന്ധുക്കളോടും പറഞ്ഞിരുന്നു. പ്രേംകുമാര്‍ സൈക്കോയാണെന്നും, സംശയരോഗിയാണെന്നും രേഖ പറഞ്ഞിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. രേഖയുടെ ഫോണും പ്രതി കൈക്കലാക്കിയിരുന്നു. പ്രേംകുമാറിനോടൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നും രേഖയ്ക്ക് ഉറപ്പായിരുന്നു.

രേഖ മറ്റൊരു ജോലിക്ക് ശ്രമിച്ചിരുന്നു. ആദ്യ ഭാര്യയില്‍ പ്രതിക്ക് രണ്ട് മക്കളായിരുന്നു. മൂത്ത മകള്‍ക്ക് 21 വയസും, ഇളയ മകന് 10 വയസ്സുമായിരുന്നു. മകന്‍ പത്താം ക്ലാസ് കഴിഞ്ഞ സമയത്ത് ഒരു മാസത്തോളം രേഖയുടെ കുടുംബ വീട്ടില്‍ ദിവസങ്ങളോളം താമസിച്ചിട്ടുണ്ട്. എന്നാല്‍ ഈ കുട്ടികളും അമ്മയുടെ മരണത്തില്‍ അച്ഛന്‍ പ്രതിയാണെന്ന കാര്യം രേഖയോട് പറഞ്ഞില്ല. ഈ വിവരം അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ രേഖയുടെ ജീവന്‍ രക്ഷിക്കാമെന്നായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. സ്വന്തം കുട്ടികളെ അടക്കം ഇങ്ങോട്ട് കൊണ്ടു വന്നായിരുന്നു രേഖയില്‍ പ്രേംകുമാര്‍ വിശ്വാസ്യത നേടിയത്. പിന്നീട് സംശയ രോഗിയായ ഭര്‍ത്താവിനെ രേഖ കണ്ടു. പോലീസില്‍ അഭയം തേടിയിട്ടും നീതി ലഭിച്ചില്ല. പോലീസില്‍ പരാതി നല്‍കിയത് പ്രേകുമാറിനെ കൊലപാതകിയാക്കിയെന്നാണ് സൂചന.

മണിയുടെ മൂത്തമകളും ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂളിലെ ജീവനക്കാരിയുമായ സിന്ധുവിന് രണ്ടുദിവസമായി അമ്മയെ വിളിച്ചിട്ടു കിട്ടുന്നുണ്ടായിരുന്നില്ല. വീടിനുള്ളില്‍നിന്നു ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് സ്‌കൂളില്‍നിന്നു രണ്ടുമണിയോടെ മടങ്ങിയ സിന്ധു പടിയൂരിലെ വീട്ടിലെത്തി. പിറകില്‍നിന്നും വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയപ്പോഴാണ് മരിച്ചനിലയില്‍ ഇരുവരെയും കണ്ടത്. കിടപ്പുമുറിക്കും അടുക്കളയ്ക്കും ഇടയിലുള്ള ഭാഗത്താണ് ഇരുവരും മരിച്ചുകിടന്നിരുന്നത്.

മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു. ഇരുവരെയും കഴുത്തുഞെരിച്ചു കൊന്നുവെന്നാണ് ആദ്യസൂചനകള്‍. വിവരമറിഞ്ഞതിനെതുടര്‍ന്ന് കാട്ടൂര്‍ സിഐ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തു പരിശോധന നടത്തി. വീടിന്റെ ഉള്‍ഭാഗം അലങ്കോലമായ നിലയിലായിരുന്നു. മണി ഇരിങ്ങാലക്കുടയില്‍ വീട്ടുജോലികള്‍ക്കു പോയിരുന്നു. സിന്ധു, സിജി, രേഖ എന്നിവരാണ് മണിയുടെ മക്കള്‍. മരിച്ച രേഖയ്ക്കു രണ്ടു മക്കളുണ്ട്.

Tags:    

Similar News