40കാരിയുമായി കാറില്‍ സംസാരിച്ചിരുന്ന 43കാരന്‍; തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചത് കുട്ടിച്ചാത്തന്‍ മഠത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍; എസ് ഡി പി ഐക്കാരുടെ ആള്‍ക്കൂട്ട മര്‍ദ്ദനം ഫോണ്‍ പിടിച്ചു വാങ്ങി; അതിലെ ഫോട്ടോ പുറത്തു വിടുമെന്നും അവര്‍ ആക്രോശിച്ചു; റഹീസിന്റെ മൊഴില്‍ അഞ്ച് പേര്‍ പ്രതികള്‍; കായലാട്ടെ ആള്‍ക്കൂട്ട വിചാരണയ്ക്ക് പോലീസിന് മുന്നില്‍ തെളിവുകള്‍ ഏറെ; ചുമത്തിയത് ജാമ്യമില്ലാ കുറ്റങ്ങളും
കണ്ണൂര്‍: ആള്‍ക്കൂട്ട വിചാരണ മൂലം ആത്മഹത്യ ചെയ്ത റസീനയുടെ ആണ്‍സുഹൃത്തായ റഹീസിനെ പ്രതികള്‍ തട്ടികൊണ്ട് പോയി ആക്രമിച്ചത് കുട്ടിച്ചാത്തന്‍ മഠത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ വെച്ച്. റസീന ആണ്‍സുഹൃത്തിന്റെ ലൈംഗിക പീഡനത്തിന് ഇരയായെന്ന് അമ്മ ആരോപിച്ചതിന് പിന്നാലെ റഹീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. റഹീസ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ 5 പേര്‍ക്കെതിരെ പിണറായി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുബാഷീര്‍, ഫൈസല്‍, രഹനാസ്, സുനീര്‍, സക്കരിയ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. റഹീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അതിവേഗ എഫ് ഐ ആര്‍ ഇട്ടിരിക്കുന്നത്. പ്രതികളെല്ലാം എസ് ഡി പി ഐക്കാരാണ്. നേരത്തെ പോലീസ് അറസ്റ്റു ചെയ്ത മൂന്ന് പേര്‍ കൂടാതെ രണ്ടു പേര്‍ കൂടി പ്രതികളാകുന്നു.
യുവതിയുടെ ആത്മഹത്യയിലാണ് ആദ്യ കേസ് വന്നത്. അതിന്‍ പ്രകാരമായിരുന്നു മൂന്ന് പേരെ പൊക്കിയത്. ഇതിന് പിന്നാലെ റഹീസിനെതിരെ ആരോപണവുമായി യുവതിയുടെ അമ്മ രംഗത്തുവന്നു. അറസ്റ്റിലായത് തന്റെ അടുത്ത ബന്ധുവാണെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ റഹീസിനെ തേടി പോലീസ് അയാളുടെ മയ്യിലിലെ വീട്ടിലെത്തി. കണ്ടെത്താനായില്ല. ഇതോടെ സ്‌റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. സ്‌റ്റേഷനിലെത്തിയ റഹീസാണ് തനിക്കുണ്ടായ ദുരവസ്ഥ വെളിപ്പെടുത്തിയത്. ഇതിന് മതിയായ തെളിവുകള്‍ പോലീസിന് നേരത്തെ കിട്ടിയിരുന്നു. എന്നാല്‍ സ്വര്‍ണ്ണം തട്ടിയത് അടക്കമുള്ള യുവതിയുടെ അമ്മയുടെ പരാതിയില്‍ കേസെടുത്തിട്ടുമില്ല. ഇതില്‍ വിശദ പരിശോധന നടക്കും.
റസീനയുമൊത്ത് കാറില്‍ സംസാരിച്ചിരിക്കുകയായിരുന്ന റഹീസിനെ തട്ടികൊണ്ട് പോയി അക്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. അറസ്റ്റിലായ എസ്ഡിപിഐ പ്രവര്‍ത്തകരുടെ ആള്‍ക്കൂട്ട വിചാരണയാണ് റസീനയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. റസീനയുടെ മൃതദേഹത്തില്‍ നിന്നും ലഭിച്ച ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഈ നിഗമനത്തിലെത്തിയത്. എന്നാല്‍ റസീനയുടെ കുടുംബം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ റഹീസിന്റെ പരാതിയും എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള നിര്‍ണായക തെളിവുകളായി പോലീസ് കണക്കുമെന്നാണ് സൂചന. റഹീസിന്റെ മൊഴിയില്‍ നിന്നും വ്യക്തമാകുന്നതും ആള്‍ക്കൂട്ട വിചാരണയുടെ തെളിവുകളാണ്. ഇത് കേസില്‍ നിര്‍ണായകമാകും.
കുട്ടിച്ചാത്തന്‍ മഠത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ വെച്ചാണ് റഹീസിനെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചത്. റസീനയുമായി കാറില്‍ ഇരുന്ന് സംസാരിച്ചതിന്റെ പ്രതികാരമായാണ് റഹീസിനെ ആക്രമിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 189(2),191(2),126(2),115(2),310(2),351(2),135, 140(3),111,190 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്ത് കൊല്ലം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ അടക്കം ചുമത്തിയിട്ടുണ്ട്. അതുകൊണ്ട് ഈ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം എടുത്തില്ലെങ്കില്‍ കുരുക്ക് മറുകും.
റസീനയ്ക്ക് 40 വയസ്സാണ്. ആണ്‍സുഹൃത്തിന് 43 വയസ്സും. ഇവര്‍ ഇന്‍സ്റ്റാ ഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. റഹീസ് പെരിങ്കണ്ടിയെന്നാണ് പരാതിക്കാരന്റെ പേര്. കോലശ്ശേരിക്ക് അടുത്ത് പള്ളിപറമ്പിന് അടുത്താണ് റഹീസിന്റെ വീട്. റഹീസിന്റെ പക്കല്‍ മൂന്ന് മൊബൈല്‍ ഫോണുകളും ടാബും ഉണ്ടായിരുന്നു. ഇത് പ്രതികള്‍ പിടിച്ചുവാങ്ങി. ഫോണിലുണ്ടായിരുന്ന ഫോട്ടോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി സ്‌കൂട്ടറില്‍ കയറ്റി തട്ടികൊണ്ട് പോകുകയും ആയിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. റഹീസിനെ എസ് ഡി പി ഐ ഓഫീസിലെത്തിച്ച് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയിട്ടുണ്ട്.
കായലോട്- പറമ്പായിലെ റസീന മന്‍സിലില്‍ റസീന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പൊലിസ് സ്റ്റേഷനില്‍ ഹാജരായതോടെ കേസ് പുതിയ തലത്തില്‍ എത്തുകയാണ്. പിണറായി സ്റ്റേഷനില്‍ ഹാജരായ യുവാവിന്റെ വിശദ മൊഴി രേഖപ്പെടുത്തിയാണ് എഫ് ഐ ആര്‍ എടുത്തത്. റസീന ജീവനൊടുക്കാന്‍ കാരണം സദാചാര ഗുണ്ടായിസമാണെന്ന നിലപാടിലാണ് പൊലിസ്. ആണ്‍ സുഹൃത്തായ റഹീസിനെ കുറ്റപ്പെടുത്തുന്നതൊന്നും റസീനയുടെ ആത്മഹത്യക്കുറിപ്പില്‍ ഇല്ലെന്നും പൊലിസ് അറിയിച്ചിരുന്നു. എന്നാല്‍ മകള്‍ ജീവനൊടുക്കാന്‍ കാരണം റഹീസ് ആണെന്ന് ആരോപിച്ച് റസീനയുടെ മാതാവ് രംഗത്ത് വന്നിരുന്നു. റസീനയുടെ 40 പവന്‍ സ്വര്‍ണവും പണവും റഹീസ് തട്ടിയെടുത്തുവെന്നും ഇവര്‍ ആരോപിച്ചു. പൊലിസ് സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തവര്‍ നിരപരാധികളാണെന്നും മാതാവ് വ്യക്തമാക്കിയിരുന്നു. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് റസീനയുടെ മാതാവും പിതാവും. പിന്നീട് തട്ടിയെടുത്തത് 20 പവനാണെന്നും കുറച്ചു പറഞ്ഞു.
എന്നാല്‍, സദാചാര ഗുണ്ടായിസം നടത്തിയെന്ന് ആരോപിച്ച് പറമ്പായി സ്വദേശികളായ വി.സി. മുബഷിര്‍, കെ.എ. ഫൈസല്‍, വി.കെ. റഫ്‌നാസ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ആദ്യം ചുമത്തിയത്്. ഇതിന് പുറമേയാണ് പുതിയ കേസും വരുന്നത്. അതേസമയം, മാതാവ് തന്നെ സത്യം വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ രംഗത്തെത്തി. റസീനയെ ആണ്‍സുഹൃത്ത് സാമ്പത്തികമായി ഉള്‍പ്പെടെ ചൂഷണം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യയെന്ന് വ്യക്തമായെന്നും എസ്ഡിപിഐ പ്രസ്താവനയില്‍ പറഞ്ഞു.