യുവതിയുടെ വസ്ത്രങ്ങള്‍ കീറിയ നിലയില്‍; നിലവിളി പുറത്തു കേള്‍ക്കാതിരിക്കാന്‍ വായില്‍ തോര്‍ത്തു തിരുകി; കഴുത്തു ഞെരിച്ചു; ലൈംഗികാതിക്രമത്തിനിടെ യുവതിയുടെ ചുണ്ടിലും കഴുത്തിലും ശരീരത്തിലും ക്രൂരമായി മര്‍ദ്ദിച്ചു; ആന്തരിക അവയവങ്ങള്‍ക്കും ക്ഷതമേറ്റു; ഭാര്യയെ മര്‍ദ്ദിച്ച കേസിലും മീനീക്ഷിപുരത്തെ കേസില്‍ സുബ്ബയ്യന്‍ പ്രതി; പാലക്കാട് കോട്ട മൈതനാത്തെ ക്രൂരത നടക്കുന്നത്

Update: 2025-08-01 04:40 GMT

പാലക്കാട്: ആക്രിപെറുക്കി ജീവിക്കുന്ന യുവതിയെ കോട്ടമൈതാനത്തിനു സമീപം യുവാവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. ലൈംഗികാതിക്രമത്തിനിടെ യുവതിയുടെ ചുണ്ടിലും കഴുത്തിലും ശരീരത്തിലും ക്രൂരമായി മര്‍ദനമേറ്റ പാടുകളുണ്ട്. ആന്തരിക അവയവങ്ങള്‍ക്കും ക്ഷതമേറ്റു. മീനാക്ഷിപുരം പട്ടഞ്ചേരി മല്ലന്‍കുളമ്പ് സ്വദേശി എസ്.സുബ്ബയ്യനെ (40) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിയായ 46 വയസ്സുകാരി കൊല്ലപ്പെട്ടത് അതിക്രൂരമായാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

സ്റ്റേഡിയം ബൈപാസ് റോഡില്‍ രാത്രി എട്ടരയോടെ യുവതി പേടിച്ചു വേഗത്തില്‍ ഓടിപ്പോകുന്നതു വാഹന യാത്രക്കാര്‍ കണ്ടിരുന്നു. യുവതിയെ പിന്തുടര്‍ന്നു വിവരം അന്വേഷിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും ആക്രി പെറുക്കി ജീവിക്കുന്ന യുവതിയാണെന്നും ഇത്തരം സംഭവം സ്ഥിരമാണെന്നും വ്യാപാരികളും മറ്റും അറിയിച്ചതോടെ പോയില്ല. സുബ്ബയ്യന്‍ എട്ടോടെ ഈ പരിസരത്തു മദ്യപിക്കുന്നതു കച്ചവടക്കാരും കണ്ടിരുന്നു. ഇതെല്ലാം കേസില്‍ നിര്‍ണ്ണായകമാകും.

യുവതിയുടെ വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു. നിലവിളി പുറത്തു കേള്‍ക്കാതിരിക്കാന്‍ വായില്‍ തോര്‍ത്തു തിരുകി. കഴുത്തു ഞെരിച്ചു. ശ്വാസം മുട്ടിയാണു മരിച്ചത്. പീഡനത്തിനുശേഷം യുവതിയെ സുബ്ബയ്യനാണ് ആശുപത്രിയിലെത്തിച്ചത്. പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. യുവതി മരിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. പീഡനശ്രമം ചെറുത്ത യുവതിയെ സുബ്ബയ്യന്‍ മര്‍ദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

30നു രാത്രി ഒന്‍പതോടെ സ്റ്റേഡിയം ബൈപാസ് റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നു യുവതിയെ സുബ്ബയ്യനാണ് ഓട്ടോയില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഭാര്യയാണെന്നും അസുഖം കൂടി അവശനിലയിലായതാണെന്നും സുബ്ബയന്‍ ഓട്ടോ ഡ്രൈവറെ ധരിപ്പിച്ചു. ഈ സമയം യുവതി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. പൊലീസ് എത്തും മുന്‍പു കടന്നുകളയാന്‍ ശ്രമിച്ച സുബ്ബയ്യനെ എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥന്‍ തടഞ്ഞുവച്ചു. ഭാര്യയാണെന്നാണു പൊലീസിനോടും ആദ്യം ഇയാള്‍ പറഞ്ഞത്.

പിന്നീടു തിരുത്തി. പരസ്പരവിരുദ്ധമായിരുന്നു മറുപടി. ഇതോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഭാര്യയെ ക്രൂരമായി മര്‍ദിച്ച കേസില്‍ മീനാക്ഷിപുരം പൊലീസില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. മദ്യലഹരിയിലായിരുന്നു പ്രതി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ്, അതിക്രൂരമായ ലൈംഗിക അതിക്രമത്തിനിടെ ശ്വാസംമുട്ടിയും നട്ടെല്ലിനും ആന്തരിക അവയവങ്ങള്‍ക്കും ഉള്‍പ്പെട പരിക്കേറ്റാണ് യുവതി മരിച്ചതെന്ന് കണ്ടെത്തുന്നത്.

യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്ന് പറയുന്ന പ്രദേശത്ത് പൊലീസ് വിശദമായി പരിശോധന നടത്തി. മേഖലയില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതോടെ, യുവതിയെ ആക്രമിച്ചത് താന്‍ തന്നെയാണ് സുബ്ബയന്‍ പൊലീസിന് മൊഴി നല്‍കി. പാലക്കാട് ഒലവക്കോടിന് സമീപം താമസിച്ചിരുന്ന കുടുംബത്തിലെ അംഗമാണ് ആക്രമിക്കപ്പെട്ട 46കാരി. ലൈംഗിക അതിക്രമത്തിനും, കൊലപാതകത്തിലും ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് സുബ്ബയനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.

Tags:    

Similar News