ഷഹബാസിന്റെ കൊലപാതക ഗൂഢാലോചനയില്‍ പങ്കാളികളായവരും കുടുങ്ങും; ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ്; ഷഹബാസ് ആക്രമിക്കപ്പെട്ട ശേഷം താമരശ്ശേരി മാളില്‍ ഒരു സംഘം ആുധങ്ങളുമായി സംഘടിച്ചു; സിസി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു അന്വേഷണ സംഘം; ഇന്‍സ്റ്റ ഗ്രൂപ്പുകളെക്കുറിച്ച് മെറ്റയോട് വിവരങ്ങള്‍ തേടി

ഷഹബാസിന്റെ കൊലപാതക ഗൂഢാലോചനയില്‍ പങ്കാളികളായവരും കുടുങ്ങും

Update: 2025-03-05 04:24 GMT

താമരശ്ശേരി: എളേറ്റില്‍ എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസി(15)നെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ അക്രമത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കൊപ്പം, സാമൂഹിക മാധ്യമങ്ങളിലൂടെയോ അല്ലാതെയോ ഗൂഢാലോചനയില്‍ പങ്കാളികളായ വിദ്യാര്‍ഥികളും മുതിര്‍ന്നവര്‍ക്കും കുരുക്കു വീണേക്കും. കൊലപാതക ഗൂഡാലോചനയില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസ് ഒരുങ്ങുന്നത്.

ഇതിനായി കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് പോലീസ്. അക്രമം നടന്നസമയത്തെ ദൃശ്യങ്ങള്‍ക്ക് പുറമേ അക്രമത്തിന് മുന്‍പും ശേഷവുമുള്ള പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളും പരിസരത്തുണ്ടായിരുന്ന മൊഴികളും പരിശോധിച്ച് അക്രമത്തില്‍ നേരിട്ട് പങ്കെടുത്തവരിലേറെപ്പേരെയും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമത്തില്‍ മര്‍ദനമേറ്റ ഷഹബാസിനെ സുഹൃത്ത് സ്‌കൂട്ടറില്‍ വീട്ടിലെത്തിച്ചശേഷം വൈകീട്ട് 6.50-ന് താമരശ്ശേരിയിലെ ഒരു മാളിന് സമീപം കറുത്തഷര്‍ട്ട് ധരിച്ചെത്തിയ ഒരു സംഘം വിദ്യാര്‍ഥികള്‍ സംഘടിച്ചുനിന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍കൂടി പോലീസിന് ലഭിച്ചിട്ടുണ്ട്. ആയുധങ്ങളുമായി അക്രമത്തിന് കോപ്പുകൂട്ടാന്‍ ശ്രമിച്ച ഇവരെ മാള്‍ജീവനക്കാരും മറ്റും അവിടെനിന്ന് ഓടിക്കുകയായിരുന്നു.

ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും ഗ്രൂപ്പുകളും പരിശോധിച്ച് അക്രമത്തിന്റെ ഗൂഢാലോചനയില്‍ സാമൂഹികമാധ്യമഗ്രൂപ്പുകളും വ്യക്തിഗതസന്ദേശങ്ങളും വഴി പങ്കാളികളായവരെക്കുറിച്ചും അന്വേഷണവും തുടരുകയാണ്. രണ്ടുപക്ഷത്തെയും ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളിലെ ടെസ്റ്റ്, ശബ്ദസന്ദേശങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

സന്ദേശമയക്കാന്‍ വിദ്യാര്‍ഥികള്‍ ഉപയോഗപ്പെടുത്തിയ മൊബൈല്‍ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ലഭ്യമായ ഡിജിറ്റല്‍ തെളിവുകളെല്ലാം ശാസ്ത്രീയമായ വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കും. അക്രമത്തിന് പ്രേരണ നല്‍കിയെന്ന് തെളിഞ്ഞാല്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കൊപ്പം അക്രമത്തിന് ആഹ്വാനംചെയ്ത് സന്ദേശമയച്ചവരും നിയമനടപടിക്ക് വിധേയരാവും. സന്ദേശങ്ങള്‍ കൈമാറി ആസൂത്രിത അക്രമത്തിലേക്ക് നയിച്ചെന്നുകണ്ടാല്‍ വരുംദിവസങ്ങളില്‍ ഇവരെയും പ്രതിചേര്‍ക്കും.

വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും ശബ്ദസന്ദേശങ്ങളും ശാസ്ത്രീയമായി പരിശോധിക്കുന്നത് വഴി അക്രമം ആസൂത്രണംചെയ്ത രീതി കൃത്യമായി മനസ്സിലാക്കാനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. സംഘര്‍ഷവും മുഹമ്മദ് ഷഹബാസിന് നേരേ നടന്ന ക്രൂരമര്‍ദനവും ആസൂത്രിതമാണെന്ന് അക്രമിസംഘത്തിലെ വിദ്യാര്‍ഥികളുടെ ഇന്‍സ്റ്റഗ്രാം സന്ദേശങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ഗൂഢാലോചനയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ മെറ്റയോട് വിവരങ്ങള്‍ തേടിയിട്ടുണ്ട് പോലീസ്. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് പൊലീസ് മെറ്റയോട് വിവരങ്ങള്‍ ആരാഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും, അക്കൗണ്ടുകള്‍ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മെറ്റയ്ക്ക് മെയില്‍ അയച്ചു. വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കായി ഉപയോഗിച്ച ഡിവൈസുകളുടെ വിവരം അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ കോഴിക്കോട് വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമില്‍ റിമാന്റില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ ഇന്നും പൊലീസ് കാവലില്‍ പരീക്ഷ എഴുതും. ഇന്നലെ റിമാന്റിലായ വിദ്യാര്‍ത്ഥിയുള്‍പ്പെടെ ആറു വിദ്യാര്‍ത്ഥികളാണ് ജുവൈനല്‍ ഹോമില്‍ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തില്‍ പരീക്ഷ എഴുതുക. ഇവരെ പരീക്ഷ എഴുതിക്കുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെഎസ്‌യു പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ഷഹബാസിന്റെ കൊലപാതകം സംബന്ധിച്ച ആസൂത്രണത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഷഹബാസിന്റെ കൊലപാതകത്തില്‍ ഒരു വിദ്യാര്‍ഥിയെക്കൂടി പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. താമരശ്ശേരി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ പൊലീസ് പിടിയിലാകുന്ന വിദ്യാര്‍ഥികളുടെ എണ്ണം ആറായി. ഷഹബാസിനെ മര്‍ദിച്ച സംഘത്തില്‍പ്പെട്ട വിദ്യാര്‍ഥിയാണിതെന്നാണ് പൊലീസ് പറയുന്നത്.

Tags:    

Similar News