'ഉപ്പയുടെ കൈ തട്ടിമാറ്റി ഓനൊപ്പം ഇറങ്ങിത്തിരിച്ച കുട്ടിയാണ്; അവന്‍ പണ്ടേ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നവനായിരുന്നു; അവന്റെ കൂടെ പോവല്ലേ മോളേയെന്ന് പറഞ്ഞതാണ്; ഇന്ന് അവന്റെ കത്തിയില്‍ തീര്‍ന്നു'; ഷിബിലയുടെ മരണത്തില്‍ പ്രതികരിച്ച് നാട്ടുകാര്‍; ഭാര്യയെ കൊല്ലാന്‍ വിചാരിച്ചിരുന്നില്ലെന്ന് യാസിര്‍
ഉപ്പയുടെ കൈ തട്ടിമാറ്റി ഇറങ്ങിപ്പോയ കുട്ടി
പുതുപ്പാടി: കട്ടിപ്പാറ പഞ്ചായത്തിലെ വേനക്കാവില്‍ ലഹരിക്കടിമയായ മകന്‍ മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ നടുക്കം മാറും മുന്‍പേയാണ് പുതുപ്പാടിയില്‍ പ്രണയിച്ചു വിവാഹം കഴിച്ച 21കാരിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ വാര്‍ത്തവരുന്നത്. ഗ്രാമീണ പശ്ചാത്തലമുള്ള മലയോരത്തെ ഈ സമീപപഞ്ചായത്തുകളില്‍ നടന്ന ഇരുസംഭവങ്ങളിലും വില്ലനായത് ലഹരി ഉപയോഗമാണെന്നാണ് പുറത്തുവരുന്ന വിവരം. കട്ടിപ്പാറ വേനക്കാവില്‍ ഉമ്മയെ കൊലപ്പെടുത്തിയ ഏകമകന്‍ മുഹമ്മദ് ആഷിഖും പുതുപ്പാടി കക്കാട് നാക്കിലമ്പാട് ഭാര്യയെ വെട്ടിക്കൊന്ന യാസറും സുഹൃത്തുക്കളാണെന്ന വിവരവും ഇതിന് പിന്നാലെ പുറത്തുവന്നു. ഇരുവരും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്നിട്ടുണ്ട്.
കൈയില്‍ക്കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് യാസര്‍ ഷിബിലയെ കുത്തിയത്. തടയാന്‍ ശ്രമിച്ച മാതാപിതാക്കളെയും ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മാതാവ് ഹസീന താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. മൂവരെയും ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഷിബിലയുടെ ജീവന്‍ രക്ഷിക്കാനായില്ല.
വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാതെ സ്‌നേഹിച്ച് വിവാഹംകഴിച്ച് ഒരുമിച്ചുകഴിയുകയായിരുന്നു ഷിബിലയും യാസറും. വിവാഹത്തിനുമുന്‍പേ യാസര്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതാണ് ഇവരുടെ വിവാഹത്തെ ഷിബിലയുടെ കുടുംബം എതിര്‍ക്കാന്‍ കാരണമായത്. യാസറിന്റെ നിരന്തരമായ ലഹരി ഉപയോഗവും പീഡനവും മൂലം സഹികെട്ടാണ് ഷിബില ഒരുമാസംമുന്‍പ് സ്വന്തംവീട്ടിലേക്ക് മടങ്ങിയെത്തിയത്.
സ്വന്തംവീട്ടിലെത്തി, അകന്നുകഴിയുമ്പോഴും ഫോണ്‍വിളിച്ചും സാമൂഹികമാധ്യമങ്ങള്‍ വഴിയും യാസര്‍ ഉപദ്രവം തുടര്‍ന്നതോടെയാണ് ഷിബിലയും വീട്ടുകാരും താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തി ഫെബ്രുവരി 28-ന് പരാതി നല്‍കിയത്. എന്നാല്‍, തുടര്‍നടപടി മധ്യസ്ഥചര്‍ച്ചയിലൊതുങ്ങി. അടിവാരത്തെ വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന ഷിബിലയുടെയും മകളുടെയും വസ്ത്രങ്ങളുംമറ്റും ലഭ്യമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള വൈരാഗ്യമെന്നോണമാണ് യാസര്‍ ഷിബിലയുടെ വസ്ത്രങ്ങള്‍ കൂട്ടിയിട്ടുകത്തിച്ച്, ഈ ദൃശ്യങ്ങള്‍ വാട്‌സാപ്പില്‍ പങ്കുവെച്ചത്.
ലഹരി ഉപയോഗം അറിഞ്ഞിട്ടും വിവാഹം
ഈങ്ങാപ്പുഴയില്‍ കൊല്ലപ്പെട്ട ഷിബിലയ്ക്ക് ഭര്‍ത്താവ് യാസിറിന്റെ ലഹരി ഉപയോഗം വിവാഹത്തിന് മുന്‍പുതന്നെ അറിയാമായിരുന്നുവെന്ന് വിവരം. യാസിറിന്റെ ലഹരി ഉപയോഗം അറിഞ്ഞ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇത് വകവയ്ക്കാതെയാണ് ഷിബില യാസിറിനെ വിവാഹം ചെയ്തത്. 2020ലായിരുന്നു വിവാഹം.
'ഉപ്പയുടെ കൈ തട്ടിമാറ്റി ഓനൊപ്പം ഇറങ്ങിത്തിരിച്ച കുട്ടിയാണ്. അവന്‍ പണ്ടേ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നവനായിരുന്നു. അവന്റെ കൂടെ പോവല്ലേ മോളേയെന്ന് പറഞ്ഞതാണ്. ഇന്ന് അവന്റെ കത്തിയില്‍ തീര്‍ന്നു' -നാട്ടുകാര്‍ പറയുന്നു.
കത്തി വാങ്ങി സൂക്ഷിച്ചത് ഭാര്യപിതാവിനെ കൊല്ലാന്‍
ഇന്നലെ രാത്രി ഏഴുമണിയോടെയാണ് താമരശേരിയെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഭര്‍ത്താവ് യാസിറിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ നോമ്പുതുറക്കുന്ന സമയത്ത് സ്വന്തം കാറിലാണ് ഇയാള്‍ ഷിബിലയുടെ വീട്ടിലെത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷിബിലയുടെ കഴുത്തിലേക്ക് കത്തി കുത്തിയിറക്കുകയായിരുന്നു. മൂന്ന് വയസുകാരിയായ മകളുടെ മുന്നില്‍വച്ചായിരുന്നു ആക്രമണം.
കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴുത്തിലെ രണ്ട് മുറിവുകള്‍ ആഴത്തിലുള്ളതാണെന്നും ശരീരത്തില്‍ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ലക്ഷ്യം ഭാര്യയുടെ പിതാവ് അബ്ദുറഹ്‌മാനായിരുന്നുവെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. ഭാര്യയെ തന്നില്‍ നിന്ന് അകറ്റിയത് അബ്ദുറഹ്‌മാനാണെന്നായിരുന്നു ഇയാള്‍ കരുതിയിരുന്നത്.
ഭാര്യാപിതാവിനെ കൊലപ്പെടുത്താനായി പുതിയ കത്തി വാങ്ങി കൈയില്‍ സൂക്ഷിച്ചു. ഷിബിലയെ കൊല്ലാന്‍ വിചാരിച്ചിരുന്നില്ലെന്നും അത്രയ്ക്ക് ഇഷ്ടമായിരുന്നെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ആക്രമണ സമയത്ത് യാസിര്‍ ലഹരി ഉപയോഗിച്ചിരുന്നില്ല.വിവാഹശേഷം തുടക്കം മുതല്‍ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും പ്രണയ വിവാഹമായതിനാല്‍ ഷിബില വീട്ടുകാരോട് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല.
അടുത്തിടെ വിവാഹബന്ധം വേര്‍പെടുത്താന്‍ യുവതി തീരുമാനിച്ചു. തുടര്‍ന്ന് മകളെയും കൂട്ടി ഷിബില സ്വന്തം വീട്ടിലേക്ക് പോയി. ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന് ഷിബില പല തവണ യാസിറിനോട് പറഞ്ഞിരുന്നു. യുവതിയെ കൊല്ലുമെന്ന് ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടും ഇയാളുടെ ശല്യം തുടര്‍ന്നുവെന്നും പറയുന്നു.