ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു; മുന്‍ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്തത് ശനിയാഴ്ച്ച; ഉന്നതരിലേക്ക് അന്വേഷണം നീങ്ങാത്തതില്‍ കോടതിയും ചോദ്യം ഉന്നയിച്ചതിന് പിന്നാലെ എസ്.ഐ.ടിയുടെ നിര്‍ണായക നീക്കം; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധങ്ങള്‍ക്ക് തെളിവായ ചിത്രങ്ങളും മൊഴിയെടുക്കല്‍ അനിവാര്യമാക്കി
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശബരിമലയിലെ പാളികള്‍ സ്വര്‍ണം പൂശിയത് മന്ത്രിയുടെ അറിവോടെയാണോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക അന്വേഷണം സംഘം ചോദ്യം ചെയ്തത്.
കേസിലെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങാത്തത് ഹൈക്കോടതി ചോദ്യം ഉയര്‍ത്തിയതോടെയാണ് സിപിഎം ഉന്നതനായ കടകംപള്ളിയുടെ മൊഴിയെടുക്കുന്നതിലേക്ക് അന്വേഷണ സംഘം നീങ്ങിയത്. ശനിയാഴ്ചയാണ് എസ്‌ഐടി സംഘം കടകംപള്ളിയെ ചോദ്യം ചെയ്തത്. സ്വര്‍ണ്ണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന മന്ത്രി എന്ന നിലയിലാണു ചോദ്യം ചെയ്തതെന്നാണ് അന്വേഷണ സംഘവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
നേരത്തെ കടകംപള്ളി സുരേന്ദ്രനൊപ്പം ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി നില്‍ക്കുന്ന ഫോട്ടോ പുറത്തുവിട്ട് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്തുവന്നിരുന്നു. ബംഗളൂരു വിമാനത്താവളത്തില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഒരു മേശത്ത് ചുറ്റുമിരുന്ന് കടകംപള്ളിയും പോറ്റിയും മറ്റുള്ളവരും സംസാരിക്കുന്ന ചിത്രവും ഇതില്‍ ഉള്‍പ്പെടും. ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയുമായി നില്‍ക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോള്‍ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ? എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് ഷിബു ചിത്രം പുറത്തുവിട്ടിരുന്നത്.
അതേസമയം അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിനു കൂടുതല്‍ കുരുക്കായി അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗം എന്‍.വിജയകുമാറിന്റെ മൊഴി നല്‍കി. താന്‍ നിരപരാധിയാണെന്നും എല്ലാം സഖാവ് പറഞ്ഞിട്ടാണ് ചെയ്തതെന്നുമാണു വിജയകുമാര്‍ എസ്ഐടിയോടു പറഞ്ഞത്. സ്വര്‍ണപ്പാളി മാറ്റുന്ന കാര്യമടക്കം ബോര്‍ഡില്‍ അവതരിപ്പിച്ചത് പത്മകുമാറാണ്. പ്രധാനതീരുമാനങ്ങളെല്ലാം പ്രസിഡന്റ് പറയുന്നതായിരുന്നു രീതി. അതുകൊണ്ട് വായിച്ചുപോലും നോക്കാതെ ഒപ്പിട്ടുവെന്നും പ്രശ്നമുണ്ടാകുമെന്ന് അറിഞ്ഞില്ലെന്നും വിജയകുമാര്‍ പറഞ്ഞു. സമ്മര്‍ദം സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയെന്നും മൊഴിയില്‍ പറയുന്നു.
ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങാന്‍ തീരുമാനിച്ചത്. എല്ലാം പത്മകുമാര്‍ പറഞ്ഞിട്ടാണ്. പത്മകുമാറിനെ വിശ്വസിച്ചാണ് രേഖകളില്‍ ഒപ്പിട്ടത്. മറ്റു കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നില്ലെന്നും വിജയകുമാര്‍ പറഞ്ഞു. എന്നാല്‍ വിജയകുമാറിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് എസ്ഐടി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പത്മകുമാറും, വിജയകുമാറും അറസ്റ്റിലായ സാഹചര്യത്തില്‍ എസ്ഐടിയുടെ അടുത്ത ലക്ഷ്യം ശങ്കര്‍ദാസിലേക്ക് എന്നാണു വ്യക്തമാവുന്നത്.
ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് ചോദ്യം ചെയ്യലിന് അവധി ആവശ്യപ്പെടുന്ന ശങ്കര്‍ദാസിന്റെ നീക്കം എസ്ഐടി പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ജനുവരി 12 വരെ വിജയകുമാറിനെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും വിജയകുമാര്‍ നല്‍കിയ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി നാളെ പരിഗണിക്കും.
പത്മകുമാര്‍ പ്രസിഡന്റായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അതിരുവിട്ട് സഹായിക്കാനായി ദേവസ്വം മാന്വല്‍ തന്നെ തിരുത്തി എഴുതി. ഇത് ഭരണസമിതിയിലെ മൂവരുടെയും അറിവോടെയാണ്. മിനിറ്റ്സ് തിരുത്തിയതും പുതിയ ഉത്തരവുകള്‍ എഴുതി ചേര്‍ത്തതും ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ പ്രസിഡന്റായിരുന്ന പത്മകുമാര്‍, അംഗങ്ങളായ എന്‍.വിജയകുമാറിനെയും കെ.പി.ശങ്കര്‍ദാസിനെയും ബോധ്യപ്പെടുത്തിയിരുന്നുവെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
വന്‍തുക ലാഭം മോഹിച്ചും, വ്യക്തി താല്‍പര്യം ഉള്‍പ്പെടെയുള്ള നേട്ടം ലക്ഷ്യമിട്ടും നിയമലംഘനത്തിനു കൂട്ടുനില്‍ക്കുകയായിരുന്നു. പത്മകുമാര്‍ ഇക്കാര്യങ്ങള്‍ സമ്മതിച്ചിട്ടുള്ളതാണെന്നും വിജയകുമാറിനും ശങ്കര്‍ദാസിനും ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. ജാമ്യാപേക്ഷയില്‍ ഏഴാം തിയതി വിധി പറയും.
