മാളയിൽ കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി; വീടിന് തൊട്ടടുത്ത കുളത്തിൽ തള്ളിയിട്ടു കൊന്നതെന്ന് സംശയം; 20-കാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്; ചോദ്യം ചെയ്യൽ തുടരുന്നു; സിസിടിവി ദൃശ്യങ്ങൾ സഹിതം പുറത്ത്
തൃശ്ശൂര്‍: മാളയില്‍ കാണാതായ ആറ് വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഴൂര്‍ സ്വര്‍ണപ്പള്ളം മഞ്ഞളി അജീഷിന്റെ മകന്‍ ഏബല്‍ ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം മുതലാണ് വീടിനു സമീപത്ത് സ്വര്‍ണ്ണപ്പള്ള പാടശേഖരത്തിന് സമീപമുള്ള റോഡിന്റെ ഭാഗത്ത് നിന്നും കുട്ടിയെ കാണാതാകുന്നത്. പോലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം തിരച്ചില്‍ നടത്തി. പിന്നീടാണ് മൃതദേഹം വീടിന് അടുത്തുള്ള കുളത്തില്‍ നിന്നും കണ്ടെത്തുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരനായ ജോജോയെ (20) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്ത് വരികയാണെന്നും അതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും റൂറല്‍ എസ് പി മാധ്യമങ്ങളോട് വ്യക്തമാക്കി. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.
താനിശ്ശേരി സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍ യുകെജി വിദ്യാര്‍ത്ഥി ഏബല്‍ ആണ് കൊല്ലപ്പെട്ടത്. കുട്ടി യുവാവിനൊപ്പം കളിക്കുന്നതും പിന്നീട് ഇയാള്‍ക്കു പിന്നാലെ കുട്ടി ഓടിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുട്ടി കുളത്തില്‍ ഉണ്ടെന്ന് ഇയാള്‍ പറയുന്നത്.
കുട്ടിയെ തള്ളിയിട്ടെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പിടിക്കപ്പെട്ടയാളാണ് യുവാവ്.
ഇയാള്‍ക്ക് ചില ക്രിമിനല്‍ പശ്ചാത്തലവുമുണ്ടെന്നാണ് പോലീസ് പറയുന്നത്. രാത്രി ഒമ്പതരയോടെ വീടിനടുത്തുള്ള കുളത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.