സഹോദരന്റെ ടൈല്‍സ് കമ്പനിയിലെ ജീവനക്കാരനോട് തോന്നിയ പ്രണയം; തന്നേക്കാള്‍ പ്രായം കുറവാണ് എന്നറിഞ്ഞിട്ടും വിട്ടില്ല; പിന്നാലെ വിവാഹം കഴിഞ്ഞ് ഏഴാം നാള്‍ ഭര്‍ത്താവിനെ വകവരുത്താന്‍ പ്ലാൻ ചെയ്ത കുബുദ്ധി; മേഘാലയയിലെ ആ ഹണിമൂൺ ആഘോഷത്തിനെ കുറിച്ച് പോലീസ് പറയുന്നത്!

Update: 2025-06-09 17:26 GMT

ഭോപ്പാല്‍: ഹണിമൂൺ ആഘോഷത്തിനിടെ സ്വന്തം ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത് രാജ്യം വലിയ നടുങ്ങലോടെയാണ് കേട്ടത്. അതുപോലെ ട്വിസ്റ്റുകൾ നിറഞ്ഞ കേസ് കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ, സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിരിക്കുകയാണ്. ഭര്‍ത്താവിനെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചെന്ന് പോലീസ്.

ഇന്‍ഡോര്‍ സ്വദേശിയായ രാജ രഘവംശി (29)യെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് ഭാര്യ സോനവും (25) കാമുകന്‍ രാജും ചേര്‍ന്നാണ്. സോനവും രാജയും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ഗൂഢാലോചന നടത്തിയത്. ഇതിനായി മൂന്ന് വാടക കൊലയാളികളേയും ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

വിവാഹത്തിനു മുന്‍പുതന്നെ സോനത്തിന് രാജ് കുശ്വാഹയുമായി പ്രണയമുണ്ടായിരുന്നു. സോനത്തിന്റെ സഹോദരന്റെ ടൈല്‍സ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇരുപതുകാരനായ രാജ്. എന്നാല്‍, വീട്ടുകാര്‍ ബിസിനസുകാരനായ രാജാ രഘുവംശിയുമായി വിവാഹം നടത്തുകയായിരുന്നു. ഇരുവരുടേയും ബിസിനസ് കുടുംബമായതിനാലാണ് രാജയുമായുള്ള വിവാഹം ഉറപ്പിച്ചത്. മേയ് മാസം 11ാം തീയതിയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. മേയ് 18ന് രാജും സോനവും ചേര്‍ന്ന് ഭര്‍ത്താവിനെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

കൊലപാതകം നടപ്പിലാക്കുവാനായി വിശാല്‍ ചൗഹാന്‍, അനന്ത് കുമാര്‍, ആകാശ് രാജ്പുത് എന്നിവരെ രാജ് വാടകയ്ക്കെടുത്തു. മേയ് ഇരുപതാം തീയതിയാണ് രാജയും സോനവും മധുവിധു ആഘോഷിക്കാനായി മേഘാലയയിലേക്ക് പുറപ്പെട്ടത്. അവിടെ മധുവിധുയാത്രയ്ക്കിടെ തങ്ങളുടെ ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ കൊലയാളികള്‍ക്ക് നല്‍കിയത് സോനമായിരുന്നു. മേയ് 23-നാണ് സോഹ്രയില്‍നിന്ന് ദമ്പതിമാരെ കാണാനില്ലെന്ന വാര്‍ത്ത പുറം ലോകം അറിയുന്നത്. ഒരാഴ്ചയ്ക്കപ്പുറം ജൂണ്‍ രണ്ടാംതീയതി രാജാ രഘുവംശിയുടെ മൃതദേഹം മേഘാലയയിലെ വെയ്സാവഡോങ് വെള്ളച്ചാട്ടത്തിന് സമീപത്തെ കൊക്കയില്‍നിന്ന് കണ്ടെത്തി. സോനത്തിനെ കാണാതാവുകയും ചെയ്തിരുന്നു.

അതേസമയം, തന്റെ മകന് വിവാഹം കഴിഞ്ഞയുടന്‍ ഹണിമൂണിന് പോകാന്‍ താല്‍പര്യം ഇല്ലായിരുന്നുവെന്ന് അമ്മ ഉമ രഘുവംശി പറഞ്ഞു. എന്നാല്‍, ഭാര്യ സോനം അവനെ നിര്‍ബന്ധിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു. സോനം ട്രിപ്പിനായി ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും റിട്ടേണ്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച കല്യാണമായിരുന്നു. കുടുംബത്തോട് നല്ല രീതിയിലാണ് സോനം പെരുമാറിയിരുന്നത്. അതുകൊണ്ട് തന്നെ അവളെ കുറിച്ച് ഭര്‍തൃവീട്ടുകാര്‍ക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ദമ്പതികള്‍ ഗുവാഹത്തിയിലെ കാമാഖ്യക്ഷേത്രത്തില്‍ പോകാന്‍ നേരത്തെ പദ്ധതി ഇട്ടിരുന്നതായി രാജയുടെ സഹോദരന്‍ വിപുല്‍ രഘുവംശി പറഞ്ഞു. പക്ഷേ അപ്രതീക്ഷിതമായി പ്ലാന്‍ മാറ്റുകയായിരുന്നു.

' സോനത്തിന്റെ നിര്‍ബന്ധപ്രകാരമാണ് എന്റെ മകന്‍ മേഘാലയയിലേക്ക് പോയത്. അവന് അത്ര പെട്ടെന്ന് ഹണിമൂണിന് പോകണമെന്ന് ഇല്ലായിരുന്നു. സോനം മേഘാലയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തെന്ന് അവന്‍ എന്നോടുപറഞ്ഞു. ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കില്‍ ഭാര്യക്കൊപ്പം പോകണമെന്ന് ഞാന്‍ ഉപദേശിക്കുകയും ചെയ്തു.'- ഉമ രഘുവംശി പിടിഐയോട് പറഞ്ഞു. മേഘാലയില്‍ നിന്നുള്ള റിട്ടേണ്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടെങ്കിലും ആറ്-ഏഴ് ദിവസത്തിനകം ഇന്‍ഡോറിലേക്ക് മടങ്ങുമെന്നും രാജ പറഞ്ഞതായി അമ്മ അറിയിച്ചു.

Tags:    

Similar News