പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സംസ്ഥാന-കേന്ദ്ര സേനകളുടെ സുരക്ഷാ ഓഡിറ്റ് എത്രയും വേഗം വിളിച്ചുകൂട്ടണം; ഗൗരവമായ അന്വേഷണം നടത്താതെ വിഷയം 'ലഘൂകരിക്കാനും' കേസ് കഴുകി കളയാനും ഗൂഡനീക്കം; ശ്രീപത്മനാഭസ്വാമി ക്ഷേത്രം മോഷണത്തില്‍ വേണ്ടത് വിശദ അന്വേഷണം

Update: 2024-10-22 08:04 GMT

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിയാണ് പരാതി നല്‍കിയത്. ഗൗരവമായ അന്വേഷണം നടത്താതെ വിഷയം 'ലഘൂകരിക്കാനും' കേസ് കഴുകി കളയാനുമാണ് കേരള പോലീസ് ശ്രമിക്കുന്നതെന്നാണ് ആാേപണം. ഉരുളി മോഷണം കണ്ടെത്തുന്നതിലെ കാലതാമസം, സിറ്റി പോലീസിനെ അറിയിക്കുന്നതിലെ കാലതാമസം, പ്രത്യേകിച്ചും സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. ക്ഷേത്ര അധികാരികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, ക്ഷേത്രത്തിലെ ഉരുളി മോഷ്ടിച്ചവര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ഭക്തര്‍ക്ക് ആഗ്രഹമുണ്ട്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കുമായി കോടിക്കണക്കിന് തുകയാണ് പ്രതിവര്‍ഷം ചെലവഴിക്കുന്നത്. ആരാണ് ഉത്തരവാദികള്‍ എന്നറിയാന്‍ ഈ സംഭവത്തെക്കുറിച്ച് എത്രയും വേഗം വിശദമായ അന്വേഷണം നടത്തണമെന്ന് ഗോവിന്ദന്‍ നമ്പൂതിരി ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെയും കേരള ആഭ്യന്തര വകുപ്പിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംസ്ഥാന-കേന്ദ്ര സേനകളുടെ സുരക്ഷാ ഓഡിറ്റ് എത്രയും വേഗം വിളിച്ചുകൂട്ടണം പരാതിയില്‍ പറയുന്നു.

അതീവ സുരക്ഷാ മേഖലയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് ഹരിയാന സ്വദേശികള്‍ പാത്രം മോഷ്ടിച്ചതല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുമ്പോള്‍ ദൂരൂഹത കൂടുകയാണ്. ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഡോക്ടറായ ഗണേഷ് ഝായും ഭാര്യയും സുഹൃത്തുമാണ് പിടിയിലായത്. സിസിടിവി പരിശോധിച്ചപ്പോള്‍ ഇവര്‍ പാത്രവുമായി ക്ഷേത്രത്തിനു പുറത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഹരിയാന പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവിടെയുള്ള ഹോട്ടലില്‍നിന്നാണ് മൂന്നുപേരെയും ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ജാമ്യമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്ത് അയാളെ വിട്ടയച്ചു.

ക്ഷേത്രത്തില്‍ വെള്ളം തളിക്കുന്ന പാത്രം മോഷ്ടിക്കാന്‍ മൂന്നുപേര്‍ക്കും ഉദ്ദേശ്യമില്ലായിരുന്നു എന്ന് പൊലീസ് പറയുന്നു. 13നാണ് മൂന്നുപേരും പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തിയത്. വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് തിരുവനന്തപുരത്ത് വന്നതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. ക്ഷേത്രത്തിനുള്ളില്‍വച്ച് ഇവര്‍ കൊണ്ടുവന്ന പൂജാ സാധനങ്ങള്‍ താഴെ വീണു. അടുത്തു നിന്നയാള്‍ ഒരു പാത്രത്തില്‍ ഇത് എടുത്തു നല്‍കി. പൂജ കഴിഞ്ഞ് പാത്രവുമായി മൂന്നുപേരും പുറത്തേക്ക് പോയി. ആരും തടഞ്ഞില്ല. പിന്നീട് ഇവര്‍ സ്വദേശമായ ഹരിയാനയിലേക്കും പോയി.

വെള്ളം തളിക്കുന്ന പാത്രം അമൂല്യമായ പുരാവസ്തുവാണ്. അതീവ സുരക്ഷാമേഖലയില്‍നിന്ന് പാത്രം കാണാതായത് വിവാദമായി. പിന്നാലെ ഫോര്‍ട്ട് പൊലീസ് കേസെടുത്തു. സിസിടിവി പരിശോധിച്ചപ്പോള്‍ മൂന്നുപേര്‍ പാത്രവുമായി പുറത്തേക്ക് പോകുന്നത് കണ്ടു. ഇവരുടെ യാത്രാ രേഖകള്‍ പരിശോധിച്ച് ഹരിയാന സ്വദേശികളാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഹരിയാന പൊലീസിനെ വിവരമറിയിച്ചു. വൈകാതെ ഹരിയാനയിലെ ഹോട്ടല്‍ മുറിയില്‍നിന്ന് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു.

കാണാതായ പാത്രവും മുറിയില്‍നിന്ന് കണ്ടെത്തി. തിരുവനന്തപുരത്തെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് പാത്രം മോഷ്ടിച്ചതല്ലെന്ന് ഇവര്‍ പറഞ്ഞത്. ക്ഷേത്രത്തിലെ ജീവനക്കാരുടെ മൊഴിയെടുത്തു. ഇതിന് ശേഷമാണ് നിസ്സാര വകുപ്പില്‍ കേസെടുത്തത്. അമൂല്യമായ 75 വര്‍ഷത്തോളം പഴക്കമുള്ള പാത്രമാണ് മോഷ്ടിച്ചത് എന്നതാണ് വസ്തുത.

Tags:    

Similar News