ചെന്നൈയിലെ പബ്ബുകളിലും സ്വകാര്യ പാര്‍ട്ടികളിലും ലഹരി ഉപയോഗിച്ചു; നാല്‍പ്പത് തവണയായി വാങ്ങിയത് നാല് ലക്ഷത്തില്‍ അധികം രൂപയുടെ കൊക്കെയിന്‍; നടന്‍ ശ്രീകാന്തിനെ കുരുക്കിയത് ഡിജിറ്റല്‍ തെളിവുകളടക്കം ലഭിച്ചതോടെ; കൂടുതല്‍ താരങ്ങളിലേക്ക് അന്വേഷണം

കൂടുതല്‍ താരങ്ങളിലേക്ക് അന്വേഷണം

Update: 2025-06-24 12:29 GMT

ചെന്നൈ: ലഹരി ഉപയോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ തമിഴ് നടന്‍ ശ്രീകാന്തിനെതിരെ പൊലീസിന് ലഭിച്ചത് ശക്തമായ തെളിവുകളെന്ന് റിപ്പോര്‍ട്ട്. ലഹരി ഇടപാടുകാരനില്‍ നിന്ന് കൊക്കെയ്ന്‍ വാങ്ങിയതിന് രേഖാപരമായ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഇതോടൊപ്പം കൊക്കെയ്ന്‍ വാങ്ങാന്‍ പണം കൈമാറിയതിന്റെ ഡിജിറ്റല്‍ തെളിവുകളും പൊലീന്റെ കൈവശമുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നാല്‍പ്പത് തവണയായി നാല് ലക്ഷത്തില്‍ അധികം രൂപയുടെ കൊക്കെയിന്‍ ശ്രീകാന്ത് വാങ്ങിയിട്ടുണ്ടെന്നാണ് സൂചന. ചെന്നൈയിലെ വിവിധ പബ്ബുകളിലും സ്വകാര്യ പാര്‍ട്ടികളിലും ആയിരുന്നു ലഹരി ഉപയോഗം. ശ്രീകാന്തിന്റെ അറസ്റ്റിന് പിന്നാലെ കൂടുതല്‍ താരങ്ങളെ ചോദ്യം ചെയാന്‍ വിളിക്കുമെന്നാണ് സൂചന.

ചാറ്റ് വിവരങ്ങള്‍, സാമ്പത്തിക കൈമാറ്റം നടന്ന രേഖകള്‍, ഫോണ്‍ ഡാറ്റ എന്നിവ പരിശോധിച്ചപ്പോള്‍ ലഹരി ഇടപാട് നടന്നെന്ന് വ്യക്തമായെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.തമിഴ്‌നാടിന് പുറത്ത് നിന്ന് ലഹരി ഇടപാട് സംഘങ്ങളുമായി ശ്രീകാന്തിന് ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ നുങ്കമ്പാക്കം പൊലീസ് ശ്രീകാന്തിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

രക്ത പരിശോധനയില്‍ ലഹരി ഉപയോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. നാല്‍പ്പത് തവണ നടന്‍ കൊക്കെയിന്‍ വാങ്ങിയതായാണ് സൂചന. കഴിഞ്ഞ 17ന് നുങ്കമ്പക്കത്തെ ബാറില്‍ നടന്ന അടിപിടിക്കേസിലെ പ്രതിയായ പ്രസാദ് ശ്രീകാന്തിനെതിരെ മൊഴി നല്‍കുകയായിരുന്നു. ശ്രീകാന്ത് നായകനാകുന്ന തീകിരൈ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളാണ് എഐഎഡിഎംകെ ഐടി വിംഗ് മുന്‍ ഭാരവാഹിയായ പ്രസാദ്.

ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്ന് പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ലഹരിമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ടായിരുന്നു ബാറിലെ തര്‍ക്കം. നേരത്തേ ലഹരിക്കേസില്‍ അറസ്റ്റിലായ പ്രദീപ് എന്നയാളുമായി പ്രസാദിന് ബന്ധമുണ്ട്. പ്രദീപ് പ്രസാദിന് കൊക്കൈയിന്‍ നല്‍കിയിട്ടുണ്ടെന്നും ഇത് ഒടുവില്‍ എത്തിയത് നടന്‍ ശ്രീകാന്തിന്റെ പക്കലാണെന്നും തെളിവുകള്‍ സഹിതം പൊലീസ് കണ്ടെത്തി. പിന്നാലെ ഇന്നലെ രാവിലെ ശ്രീകാന്തിനെ ചോദ്യം ചെയ്യാന്‍ വിളിച്ചു. വൈദ്യപരിശോധനയില്‍ താരം ലഹരിയുപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമായതായും പൊലീസ് പറയുന്നു. സംഭവത്തില്‍ ശ്രീകാന്തിന്റെ അഭിഭാഷകന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചെന്നൈ കോടതി റിമാന്‍ഡ് ചെയ്ത ശ്രീകാന്ത് ജൂലായ് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.

തമിഴിലും തെലുങ്കിലും നിരവധി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ശ്രീകാന്ത്. 1999ല്‍ കെ. ബാലചന്ദറിന്റെ ജന്നല്‍ മറാബു കവിതൈകള്‍ എന്ന ടിവി ഷോയിലൂടെയാണ് അഭിനയരംഗത്തേക്കു പ്രവേശിച്ചത്. 2002ല്‍ തമിഴ് ചിത്രമായ റോജ കൂട്ടത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ഏപ്രില്‍ മാദത്തില്‍, പാര്‍ഥിപന്‍ കനവ് തുടങ്ങിയ വിജയ ചിത്രങ്ങളിലും നായകനായി. 2003ല്‍ പുറത്തിറങ്ങിയ ഒകാരികി ഒകാരു എന്ന ചിത്രത്തിലൂടെയായിരുന്നു തെലുങ്ക് അരങ്ങേറ്റം. കൊഞ്ചം കാതല്‍ കൊഞ്ചം മോദല്‍ ആണ് അവസാനമായി വേഷമിട്ട സിനിമ. തെലുങ്കില്‍ 'ശ്രീറാം' എന്ന പേരിലാണ് അറിയപ്പെടുന്നത്. മലയാളത്തില്‍ ഹീറോ, ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക് ഇന്‍ ആക്ഷന്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Tags:    

Similar News