തിരുവല്ല നെടുമ്പ്രത്ത് മധ്യവയസ്‌കന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം: കൊലപാതകമെന്ന് ഫോറന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ട്: തൈറോയ്ഡ് ഗ്രന്ഥി മുറിഞ്ഞത് മരണകാരണം; അസ്വാഭാവിക മരണത്തിനെടുത്ത കേസ് കൊലപാതകമാക്കി മാറ്റി പോലീസ്; അന്വേഷണത്തിന് പ്രത്യേകസംഘം

തിരുവല്ല നെടുമ്പ്രത്ത് മധ്യവയസ്‌കന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം

Update: 2025-11-23 17:00 GMT

തിരുവല്ല:പുളിക്കീഴ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നെടുമ്പ്രത്ത് മധ്യവയസ്‌കന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമെന്ന് ഫോറന്‍സിക് സര്‍ജന്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയതോടെ അസ്വാഭാവിക മരണത്തിനെടുത്ത കേസിന്റെ വകുപ്പുമാറ്റി കൊലപാതകമാക്കി. തിരുവല്ല ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ പുളിക്കീഴ് ഇന്‍സ്പെക്ടര്‍ അജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് എസ്.പി ആര്‍. ആനന്ദ് ഉത്തരവിട്ടു.

നെടുമ്പ്രം സ്വദേശി ശശികുമാറിനെ(47)നെയാണ് കഴിഞ്ഞ 13 ന് വീട്ടിലെ കിടപ്പു മുറിയിലെ കട്ടിലില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. അവിവാഹിതനായ ശശികുമാര്‍ മദ്യത്തിന് അടിമയായിരുന്നു. കുടുംബവീടിന്റെ ഒരു ഭാഗത്താണ് ഇയാള്‍ താമസിച്ചിരുന്നത്. മറുഭാഗത്ത് ജ്യേഷ്ഠന്‍ ശ്രീകുമാറും കുടുംബവുമാണ് താമസിക്കുന്നത്. നിലത്ത് മരിച്ചു കിടന്ന ശശികുമാറിനെ എടുത്ത് കട്ടിലില്‍ കിടത്തിയത് താനാണെന്ന് ശ്രീകുമാര്‍ പോലീസിനോട് പറഞ്ഞിരുന്നു.

പോലീസിന്റെ പ്രേതപരിശോധനയില്‍ സ്വാഭാവിക മരണമായിട്ടാണ് തോന്നിയത്. എന്നാലും 174 വകുപ്പിട്ട് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ഫോറന്‍സിക് സര്‍ജന്‍ അന്നു തന്നെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. വിശദമായ പരിശോധനയിലാണ് കൊലപാതകമാണെന്ന് ഡോക്ടര്‍ പുളിക്കീഴ് ഇന്‍സ്പെക്ടര്‍ അജിത്ത്കുമാറിനെ അറിയിച്ചത്. കഴുത്തിലെ തൈറോയ്ഡ് ഗ്രന്ഥി പൊട്ടിയതാണ് മരണത്തിന് കാരണം. ബലം പ്രയോഗിച്ച് അമര്‍ത്തിയാല്‍ അല്ലാതെ ഈ ഗ്രന്ഥി പൊട്ടാന്‍ സാധ്യതയില്ല. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളും ഡോക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു.

ഫോറന്‍സിക് സര്‍ജന്റെ അഭിപ്രായത്തിന് അനുസരിച്ചാണ് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം കൊടുത്തത്.

Tags:    

Similar News