'കേരളത്തില്‍ എത്തിയത് എട്ട് വര്‍ഷം മുമ്പ്; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ചത് ആലുവയിലും തൃശൂരും'; കെട്ടിട നിര്‍മാണ ജോലിക്ക് തുറവൂരിലെത്തിയ മൂന്ന് ബംഗ്ലദേശികള്‍ പിടിയില്‍; റിമാന്‍ഡ് ചെയ്തു

കെട്ടിട നിര്‍മാണ ജോലിക്ക് തുറവൂരിലെത്തിയ മൂന്ന് ബംഗ്ലദേശികള്‍ പിടിയില്‍

Update: 2025-02-01 13:06 GMT

തുറവൂര്‍: എറണാകുളത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ചുവന്ന ബംഗ്ലാദേശ് പൗരന്മാര്‍ പിടിയിലായതിന് പിന്നാലെ തുറവൂരില്‍ നിന്നും മൂന്ന് ബംഗ്ലാദേശികളെ പിടികൂടി. കെട്ടിട നിര്‍മാണ ജോലികള്‍ക്കായി എത്തിയ മൂന്ന് ബംഗ്ലദേശികളെ കുത്തിയതോട് പൊലീസാണ് പിടികൂടിയത്.

തുറവൂര്‍ പുത്തന്‍കാവില്‍ വീടു പണിക്കായി ലേബര്‍ കോണ്‍ട്രാക്ട് ഏജന്‍സിയിലൂടെ ആലുവയില്‍ നിന്നെത്തിയതാണ് ബംഗ്ലദേശികള്‍. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച കുറ്റത്തിന് ഇവരുടെ സുഹൃത്തുക്കളെ കൊച്ചിയില്‍നിന്നു പിടികൂടിയിരുന്നു. പിടിയിലായവരുടെ മൊബൈല്‍ഫോണ്‍ പരിശോധനയില്‍ സുഹൃത്തുക്കള്‍ തുറവൂരിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

എട്ട് വര്‍ഷം മുന്‍പാണ് കേരളത്തില്‍ എത്തിയതെന്ന് ഇവര്‍ പൊലീസിനു മൊഴി നല്‍കി. ആലുവ, തൃശൂര്‍ എന്നിവിടങ്ങളിലാണ് താമസിച്ചിരുന്നത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം മുനമ്പത്ത് നിന്നാണ് ബംഗ്ലാദേശ് പൗരന്മാരായ 27 പേര്‍ പിടിയിലായത്. ഇവരെ ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടികൂടിയത്. ക്ലീന്‍ റൂറല്‍ എന്ന പേരിട്ട് കൊച്ചിയില്‍ നടത്തുന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന മുനമ്പത്തെ ലേബര്‍ ക്യാംപില്‍ താമസിച്ച് വരികയായിരുന്നു ഇവര്‍.

സ്ത്രീകളടക്കം പിടിയിലായെന്നാണ് വിവരം. 50 ഓളം പേരെ കസ്റ്റഡിയിലെടുത്തതില്‍ 23 പേരെ ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടു. ഇന്നലെ രാത്രി 12 മണിയോടെയാണ് പരിശോധന തുടങ്ങിയത്. പിടിയിലായവരില്‍ ചിലര്‍ ഒരു വര്‍ഷത്തിലേറെയായി ഇവിടെ താമസിക്കുന്നുണ്ട്. കൂലിപ്പണി ചെയ്താണ് ഇവര്‍ ഉപജീവനത്തിന് പണം കണ്ടെത്തിയത്.

Tags:    

Similar News