ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി സൗഹൃദം; തര്‍ക്കത്തിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ബന്ധുക്കളെ അറിയിച്ചത് നെഞ്ചുവേദന മൂലം മരിച്ചെന്ന്; ഇന്‍ക്വസ്റ്റിനിടെ പൊലീസിന് തോന്നിയ സംശയം; 34കാരിയെ കൊന്ന ഭര്‍ത്താവ് കസ്റ്റഡിയില്‍

34കാരിയെ കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

Update: 2025-06-08 10:25 GMT

തൃശ്ശൂര്‍: വരന്തരപ്പള്ളിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതമെന്ന് തെളിഞ്ഞു. സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന 34കാരിയായ ദിവ്യയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവായ കുഞ്ഞുമോന്‍ (40) ദിവ്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്നാണ് കുഞ്ഞുമോന്‍ ബന്ധുക്കളെ അറിയിച്ചത്. മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ഇന്‍ക്വസ്റ്റിനിടെ സംശയം തോന്നി. യുവതിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതോടെ കുഞ്ഞുമോനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംശയത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന് വ്യക്തമായത്. ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന ദിവ്യ ബസിലാണ് ജോലിക്ക് പോകാറുള്ളത്. ദിവ്യക്ക് മറ്റൊരു യുവാവുമായി സൗഹൃദം ഉണ്ടെന്ന് സംശയം തോന്നിയ കുഞ്ഞുമോന്‍ ബസില്‍ ഭാര്യയെ പിന്തുടര്‍ന്നു. ജോലി സ്ഥലത്തേക്കുള്ള വഴിമധ്യേ ദിവ്യ ബസില്‍ നിന്നിറങ്ങി ഒരു യുവാവിന്റെ ബൈക്കില്‍ കയറിപ്പോകുന്നത് കുഞ്ഞുമോന്‍ കണ്ടു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

കഴിഞ്ഞദിവസം വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ദിവ്യയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി എന്നായിരുന്നു കുഞ്ഞുമോന്റെ മൊഴി. ഭാര്യയെ ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞുമോന്‍, വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലെത്തി മരണ വിവരവും അറിയിച്ചു. പനിയെതുടര്‍ന്ന് ആശുപത്രിയിലാക്കിയ ഭാര്യ മരിച്ചു എന്നായിരുന്നു കുഞ്ഞുമോന്റെ മൊഴി.

ആശുപത്രിയിലെത്തി മൃതദേഹം പരിശോധിച്ചപ്പോള്‍ ദിവ്യയുടെ കഴുത്തില്‍ ചില പാടുകള്‍ കണ്ടതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയമുണ്ടായത്. തുടര്‍ന്നാണ് കുഞ്ഞുമോനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ദമ്പതികള്‍ക്ക് 11 വയസുള്ള മകനുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കുഞ്ഞുമോനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കും. ഇയാളിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

Tags:    

Similar News