നിത്യച്ചെലവിന് പോലും ഉമ്മ പലരോടും കടം വാങ്ങി; കടക്കാരുടെ ശല്യം കാരണം ആത്മാഭിമാനത്തിന് മുറിവേറ്റു; കടം പെരുകി തല പെരുത്തിരുന്നപ്പോഴും മുത്തശ്ശിയും പിതൃസഹോദരനും ഭാര്യയും സദാനേരം ശാസിച്ചത് പകയായി; കൂട്ട ആത്മഹത്യ നടക്കാതെ വന്നതോടെ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടു: പൊലീസ് രഹസ്യമായി എടുത്ത അഫാന്റെ മൊഴി
പൊലീസ് രഹസ്യമായി എടുത്ത അഫാന്റെ മൊഴി
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ അഞ്ചുപേരെ കൂട്ടക്കൊല നടത്തിയ അഫാന്‍ കുടുംബത്തിന്റെ കടബാധ്യതയില്‍ വല്ലാതെ അസ്വസ്ഥനായിരുന്നതായി വിവരം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഫാന്റെ മൊഴി അതീവരഹസ്യമായി പൊലീസ് രേഖപ്പെടുത്തിയപ്പോഴാണ് സാമ്പത്തിക ബാധ്യതയാണ് ക്രൂരകൃത്യത്തിന് കാരണമായതെന്ന നിഗമനത്തിലേക്ക് എത്താന്‍ സഹായിച്ചത്. ചൊവ്വാഴ്ചയാണ് അന്വേഷണസംഘം മൊഴിയെടുത്തത്.
സൗദിയില്‍ കടത്തില്‍ പെട്ട പിതാവ് യാത്രാവിലക്ക് വന്ന കുരുക്കിലായതോടെ, നാട്ടിലേക്ക് പണം അയയ്ക്കാതായി. വീട്ടിലെ ചെലവുകള്‍ക്കായി ഉമ്മയ്ക്ക് പലപ്പോഴും കടം വാങ്ങേണ്ടി വന്നു. കടം പെരുകി ഏകദേശം 65 ലക്ഷം രൂപയോളം എത്തി. 12 പേരില്‍ നിന്നാണ് മിക്കവാറും പലപ്പോഴായി കടം വാങ്ങിയിരുന്നത്. ഒരാളില്‍ നിന്ന് വാങ്ങിയ കടം വീട്ടിയിരുന്നത് മറ്റൊരാളില്‍ നിന്ന് വീണ്ടും കടം വാങ്ങിയിട്ടായിരുന്നു.
മുത്തശ്ശി സല്‍മാ ബീവിയെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ മാല പണയംവെച്ച് കിട്ടിയ 74,000 രൂപയില്‍നിന്ന് 40,000 രൂപ അഫാന്‍ സ്വന്തം അക്കൗണ്ട് വഴി കടക്കാര്‍ക്ക് നല്‍കിയതും കടക്കാരുടെ നിരന്തര ശല്യം കാരണം ആത്മാഭിമാനത്തിന് മുറിവേറ്റതോടെയാണ്. ഉമ്മയുടെ ചികിത്സാ ചെലവും സഹോദരന്റെ വിദ്യാഭ്യാസ ചെലവും കണ്ടെത്താനാകാതെ അഫാന്‍ ബുദ്ധിമുട്ടിയിരുന്നു. ജോലി ഇല്ലാത്തതും നിത്യച്ചെലവിനുപോലും പണം കണ്ടെത്താനാകാത്തതും സ്‌നേഹിച്ച പെണ്‍കുട്ടിയെ ഒപ്പം കൂട്ടുന്നതിലുണ്ടായ പ്രതിസന്ധിയും അഫാനെ അസ്വസ്ഥനാക്കി.
ഒരു ഘട്ടത്തില്‍ കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാനാകാത്ത സ്ഥിതിയുണ്ടായി. പണം നല്‍കിയവര്‍ തിരികെ ചോദിക്കാന്‍ ആരംഭിച്ചതോടെ കുടുംബം കൂട്ട ആത്മഹത്യ ചെയ്യാമെന്ന തീരുമാനമെടുത്തു. ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെയാണ് എല്ലാവരേയും താന്‍ തന്നെ കൊല്ലാമെന്ന തീരുമാനം എടുത്തതെന്നും അഫാന്‍ പോലീസിനോട് പറഞ്ഞു. ഉമ്മയേയും സഹോദരനേയും ഇല്ലാതാക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും മൊഴിയിലുണ്ട്.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനിടയിലും, പിതാവിന്റെ സഹോദരനും ഭാര്യയും മുത്തശ്ശിയും നിരന്തരം തന്റെ കുടുംബ പ്രശ്‌നങ്ങളില്‍ ഇടപെടുമായിരുന്നു എന്നാണ് അഫാന്‍ പറയുന്നത്. കട ബാധ്യതകള്‍ തീര്‍ക്കാന്‍ സഹായിക്കാതെ നിരന്തരം ശാസിക്കുകയും കുറ്റപ്പെടുത്തുകയും മാത്രമാണ് ഇവര്‍ ചെയ്തത്. ഈ കാരണത്താല്‍ ഇവരോട് അഫാന് പകയുണ്ടായിയിരുന്നു. ഇതാണ് മൂന്നുപേരേയും ഇല്ലാതാക്കാനുള്ള കാരണമായത്. 'ഞാനില്ലെങ്കില്‍ അവളും വേണ്ട' എന്ന തീരുമാനമാണ് ഫര്‍സാനയെ കൊല്ലുന്നതിലേക്ക് തന്നെ എത്തിച്ചത് എന്നും മൊഴിയില്‍ പറയുന്നു.
സംഭവദിവസം ആദ്യം ആക്രമിച്ചത് ഉമ്മയെ ആണെന്നാണ് മൊഴി. രാവിലെ 11 മണിയോടെ ഉമ്മ ഷെമിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ബോധരഹിതയായപ്പോള്‍ മരിച്ചെന്ന് കരുതി അവരെ മുറിയില്‍ പൂട്ടിയിട്ട് പുറത്തേക്ക് പോവുകയായിരുന്നു. മറ്റുള്ളവരെ കൊലപ്പെടുത്താനുള്ള ആയുധം സംഘടിപ്പിക്കാനായിരുന്നു പിന്നീട് ശ്രമിച്ചത്.
അതിനായി വെഞ്ഞാറമൂട്ടിലുള്ള ധനകാര്യ സ്ഥാപനത്തിലെത്തി 1500 രൂപ കടം വാങ്ങി. തുടര്‍ന്ന് അവിടെതന്നെയുള്ള ഒരു കടയില്‍പോയി ഭാരം കൂടിയ ചുറ്റിക വാങ്ങി. മറ്റ് കടകളില്‍ പോയി ബാഗും എലി വിഷവും വാങ്ങി. ഇതെല്ലാമായി വീട്ടിലെത്തിയപ്പോഴാണ് ഉമ്മ തല ഉയര്‍ത്തി തന്നെ നോക്കുന്നത് അഫാന്‍ കാണുന്നത്. ഉടന്‍ ചുറ്റിക ഉപയോഗിച്ച് ഉമ്മയുടെ തലയ്ക്ക് അടിച്ചു. മരിച്ചെന്ന ധാരണയില്‍ വീടിനു പുറത്തേക്ക് പോയി. പിന്നീട് പാങ്ങോടുള്ള മുത്തശ്ശിയുടെ വീട്ടിലെത്തി ഇതേ ചുറ്റിക ഉപയോഗിച്ച് അവരെ കൊലപ്പെടുത്തി. ശേഷം മുത്തശ്ശിയുടെ സ്വര്‍ണമാല കൈക്കലാക്കി വെഞ്ഞാറമൂട്ടിലെത്തി.
ധനകാര്യ സ്ഥാപനത്തില്‍ സ്വര്‍ണമാല പണയംവെച്ച് 74500 രൂപ വാങ്ങി. ഈ പണത്തില്‍ നിന്ന് കടം വാങ്ങിയ വ്യക്തിക്ക് ഓണ്‍ലൈന്‍ വഴി 40000 രൂപ കൈമാറി. ഇതിനുശേഷം എസ്.എന്‍.പുരത്തെത്തി പിതാവിന്റെ സഹോദരനേയും ഭാര്യയേയും കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വെഞ്ഞാറമൂട്ടിലെത്തി ഒരു ബാറില്‍നിന്ന് മദ്യപിച്ചു. ഒരു ബോട്ടില്‍ മദ്യം ബാറില്‍നിന്ന് വാങ്ങുകയും ചെയ്തു. പിന്നീട് കാമുകിയായ ഫര്‍സാനയെ വിളിച്ച് ബൈക്കില്‍ ഇരുവരും വീട്ടിലേക്ക് എത്തി. എന്നാല്‍ ഇതിനു മുന്‍പ്, സഹോദരനായ അഫ്‌സാന്‍ വീട്ടിലുണ്ടെന്ന് മനസ്സിലാക്കിയ അഫാന്‍ കുഴിമന്തി വാങ്ങാന്‍ അഫ്‌സാനെ വെഞ്ഞാറമൂട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. തുടര്‍ന്ന് വീട്ടിനുള്ളില്‍വെച്ച് ഫര്‍സാനയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇതിനുശേഷമാണ് താന്‍ വിഷം കഴിച്ചത് എന്നാണ് അഫാന്‍ പറയുന്നത്. തുടര്‍ന്ന് സഹോദരനായ അഫ്‌സാന്‍ കുഴിമന്തിയുമായി തിരികെ വീട്ടിലേക്ക് എത്തി. ഇതോടെ സഹോദരനേയും വകവരുത്തിയ ശേഷം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു എന്നാണ് മൊഴിയിലുള്ളത്.