പാലക്കാടന്‍ കാറ്റ് ആര്‍ക്കൊപ്പം? രണ്ടില്‍ നിന്ന് ഏഴായി സീറ്റ് ഉയര്‍ത്തുമെന്ന് യുഡിഎഫ്; തൃത്താലയും ചിറ്റൂരും തിരിച്ചുപിടിക്കും; പാലക്കാട് പിഷാരടിയും മണ്ണാര്‍ക്കാട് ഷംസുദ്ദീനും നിലനിര്‍ത്തും; ഒറ്റപ്പാലത്തും കോങ്ങാടും അട്ടിമറി സാധ്യത; ജില്ലയില്‍ 10 സീറ്റുകള്‍ നിലനിര്‍ത്തുമെന്ന അവകാശവാദവുമായി എല്‍ഡിഎഫും; പാലക്കാട് എന്‍ എം ആര്‍ റസാഖ് രണ്ടാമതെത്തും; കണക്കുകളിലെ അന്തരം ഇങ്ങനെ

പാലക്കാടന്‍ കാറ്റ് ആര്‍ക്കൊപ്പം?

Update: 2026-04-11 13:35 GMT

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍, പാലക്കാട്, നിലവില്‍ കൈവശമുള്ള രണ്ട് സീറ്റുകളില്‍ നിന്ന് ഏഴ് സീറ്റുകള്‍ വരെയായി കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം. എല്‍.ഡി.എഫിലെ ആഭ്യന്തര പ്രശ്‌നങ്ങളും ഭരണവിരുദ്ധ വികാരവും വോട്ടായി മാറുമെന്ന പ്രാഥമിക കണക്കുകളാണ് യു.ഡി.എഫ് ക്യാമ്പുകളില്‍ ആവേശം നിറയ്ക്കുന്നത്.

തൃത്താലയും ചിറ്റൂരും തിരിച്ചുപിടിക്കും

കഴിഞ്ഞ തവണ കൈവിട്ടുപോയ തൃത്താലയും ചിറ്റൂരും ഇത്തവണ തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫിന്റെ പ്രധാന അവകാശവാദം.

കഴിഞ്ഞ തവണ എം.ബി. രാജേഷ് പിടിച്ചെടുത്ത തൃത്താല മണ്ഡലം വി.ടി. ബല്‍റാം തിരിച്ചുപിടിക്കുമെന്ന് മുന്നണി ഉറച്ചു വിശ്വസിക്കുന്നു. എല്‍.ഡി.എഫിലെ വിഭാഗീയതയും താഴെത്തട്ടിലെ അസ്വാരസ്യങ്ങളും ബല്‍റാമിന് അനുകൂലമായ തരംഗം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ചിറ്റൂരില്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. വി. മുരുകദാസിനെതിരെ ഭരണമുന്നണിക്കുള്ളില്‍ തന്നെയുള്ള എതിര്‍പ്പുകള്‍ സുമേഷ് അച്യുതന് ഗുണമാകുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഇവിടെ വിജയം ഉറപ്പാണെന്ന് നേതൃത്വം പറയുന്നു.

പിഷാരടിയും ഷംസുദ്ദീനും; സിറ്റിംഗ് സീറ്റുകളില്‍ ആശങ്കയില്ല

പാലക്കാട് നഗരസഭയുള്‍പ്പെടുന്ന പാലക്കാട് മണ്ഡലം രമേഷ് പിഷാരടിയിലൂടെ നിലനിര്‍ത്താന്‍ കഴിയുമെന്ന കാര്യത്തില്‍ യു.ഡി.എഫിന് സംശയമില്ല. അതുപോലെ തന്നെ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ എന്‍. ഷംസുദ്ദീന്‍ തന്റെ നാലാം വിജയം അനായാസം കൈവരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ രണ്ട് മണ്ഡലങ്ങളിലും യു.ഡി.എഫ് അടിത്തറ ശക്തമാണെന്ന് ബൂത്ത് തല അവലോകനങ്ങള്‍ വ്യക്തമാക്കുന്നു.

ഒറ്റപ്പാലത്തും കോങ്ങാടും അട്ടിമറി സാധ്യത

ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ഒറ്റപ്പാലത്ത് ഇത്തവണ അപ്രതീക്ഷിത വിജയം യു.ഡി.എഫ് പ്രതീക്ഷിക്കുന്നുണ്ട്. സി.പി.എം വിട്ട് യു.ഡി.എഫിലെത്തിയ പി.കെ. ശശിയുടെ സാന്നിധ്യം ഒറ്റപ്പാലത്ത് വോട്ടുകളില്‍ വലിയ വിള്ളലുണ്ടാക്കിയെന്നും ഇത് അട്ടിമറി വിജയത്തിന് വഴിയൊരുക്കുമെന്നും നേതൃത്വം അവകാശപ്പെടുന്നു.

കോങ്ങാട് മണ്ഡലത്തില്‍ ഇത്തവണ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടന്നതെങ്കിലും നേരിയ ഭൂരിപക്ഷത്തിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയിച്ചുകയറുമെന്നാണ് പ്രാഥമിക നിഗമനം. ഭരണവിരുദ്ധ വികാരവും ഭരണമുന്നണിയിലെ ഗ്രൂപ്പ് പോരുകളും ജില്ലയില്‍ ഉടനീളം യു.ഡി.എഫിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

എല്‍ഡിഎഫ് -യുഡിഎഫ് കണക്കുകൂട്ടലുകളിലെ അന്തരം

പാലക്കാട് ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് എല്‍.ഡി.എഫ്, യു.ഡി.എഫ് ക്യാമ്പുകളില്‍ നിന്ന് പുറത്തുവരുന്നത് പരസ്പരവിരുദ്ധമായ കണക്കുകള്‍. ജില്ലയിലെ പത്ത് സീറ്റുകളും നിലനിര്‍ത്തുമെന്ന് സി.പി.എം അവകാശപ്പെടുമ്പോള്‍, നിലവിലെ രണ്ട് സീറ്റുകളില്‍ നിന്ന് ഏഴിലേക്ക് ഉയര്‍ന്ന് വന്‍ അട്ടിമറി നടത്തുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

മന്ത്രി എം.ബി. രാജേഷും വി.ടി. ബല്‍റാമും തമ്മില്‍ ശക്തമായ പോരാട്ടം നടന്നുവെങ്കിലും മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെ നിഗമനം. കഴിഞ്ഞ തവണ രാജേഷ് പിടിച്ചെടുത്ത മണ്ഡലം ഇക്കുറി ബല്‍റാം തിരിച്ചുപിടിക്കുമെന്ന് യു.ഡി.എഫ് ഉറച്ചു വിശ്വസിക്കുന്നു.

പാലക്കാടും മണ്ണാര്‍ക്കാടും തിരിച്ചുപിടിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സി.പി.എമ്മിന് സംശയമുണ്ട്. പാലക്കാട് സീറ്റ് പിടിച്ചെടുക്കാന്‍ 15,000 വോട്ടുകള്‍ അധികമായി വേണ്ടിവരുമെന്നും എന്‍.എം.ആര്‍. റസാഖ് ഇവിടെ രണ്ടാമത് എത്തുമെന്നുമാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. ജില്ലയിലെ ചില മണ്ഡലങ്ങളില്‍ വോട്ട് കച്ചവടം നടന്നതായി സി.പി.എം ആരോപിക്കുന്നു.

കോങ്ങാട് മണ്ഡലത്തില്‍ ബി.ജെ.പി കോണ്‍ഗ്രസിനെയും, മലമ്പുഴയില്‍ കോണ്‍ഗ്രസ് ബി.ജെ.പിയെയും സഹായിച്ചതായി സി.പി.എം വിലയിരുത്തുന്നു. എങ്കിലും ഈ രണ്ട് മണ്ഡലങ്ങളിലും വിജയം പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ഉറപ്പ്. കോങ്ങാട് നേരിയ ഭൂരിപക്ഷത്തിന് ജയിച്ചു കയറുമെന്ന് യു.ഡി.എഫും അവകാശപ്പെടുന്നുണ്ട്.

ഭരണവിരുദ്ധ വികാരവും ചിട്ടയായ പ്രവര്‍ത്തനവും ജില്ലയില്‍ തങ്ങള്‍ക്ക് വലിയ മുന്നേറ്റം നല്‍കുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. എന്നാല്‍ അടിത്തട്ടിലെ പ്രവര്‍ത്തനവും സിറ്റിംഗ് സീറ്റുകളിലെ സ്വാധീനവും പത്ത് സീറ്റിലും വിജയം ഉറപ്പാക്കുമെന്നാണ് സി.പി.എമ്മിന്റെ പക്ഷം.

മെയ് നാലിന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ പാലക്കാടന്‍ കാറ്റ് ആര്‍ക്കൊപ്പം വീശുമെന്ന് വ്യക്തമാകും.

Tags:    

Similar News