'നിതീഷിന് പണത്തോട് വലിയ ആര്‍ത്തി; എല്ലാം സഹിക്കുക തന്നെ, കുഞ്ഞിന്റെ മുഖം കണ്ടിട്ട് മാറാത്തവന്‍ ഇനി മാറുമെന്ന് പ്രതീക്ഷയില്ല; അയാളും സഹോദരിയും മാതാവും തന്നെ മാനസികമായി പീഡിപ്പിക്കുന്നു'; ഷാര്‍ജയില്‍ മകളെ കൊന്ന് ജീവനൊടുക്കിയ യുവതിയുടെ ശബ്ദസന്ദേശം പുറത്ത്; ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ആരോപണം ശക്തം
'നിതീഷിന് പണത്തോട് വലിയ ആര്‍ത്തി; എല്ലാം സഹിക്കുക തന്നെ
ഷാര്‍ജ: ഷാര്‍ജയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി തൂങ്ങി മരിച്ച കൊല്ലം സ്വദേശി വിപഞ്ചിക ആത്മഹത്യ ചെയ്ത സംഭവത്തിന്റെ നടുക്കത്തിലാണ് പ്രവാസ ലോകവും ബന്ധുക്കും. പണത്തോട് ആര്‍ത്തിമൂത്ത ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ മരണത്തിലേക്ക് തള്ളിവിട്ടു എന്ന ആരോപണമാണ് വിപഞ്ചിക ഉയര്‍ത്തിയത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മണിയന്‍ ഭര്‍ത്താവ് നിതീഷ് വലിയവീട്ടിലുമായി പിണങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി.
വിപഞ്ചിക യുഎഇയിലുള്ള ബന്ധുവിന് അടുത്തിടെ അയച്ച ശബ്ദസന്ദേശത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഒരു വര്‍ഷമായി താനും നിതീഷും അകല്‍ച്ചയിലാണെന്നും മകള്‍ വൈഭവി പിറന്നതില്‍ പിന്നെ ഇതൊട്ടും ഇല്ലാണ്ടായെന്നും യുവതി പറയുന്നു. ഇങ്ങനെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു യുവതിയെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ജീവിതത്തിലെ സമ്മര്‍ദമെല്ലാം ഞാനാണ് അനുഭവിക്കുന്നത്. വീട്ടുകാര്യങ്ങള്‍ നോക്കേണ്ടതും കുഞ്ഞിനെ നോക്കേണ്ടതുമെല്ലാം ഞാന്‍ തന്നെ. എന്റെ കുഞ്ഞ് പട്ടിക്കുഞ്ഞിനെ പോലെ വീട്ടില്‍ കിടക്കുന്നു. നിതീഷിന് അയാളുടെ കാര്യം മാത്രം നോക്കി നടന്നാല്‍ മതി. ഒരു വര്‍ഷത്തിനിടയ്ക്ക് അയാള്‍ കൊച്ചിനെ നാലോ അഞ്ചോ തവണ മാത്രമേ വെളിയില്‍ കൊണ്ടുപോയിട്ടുള്ളൂ. അതും നാട്ടുകാരെ ബോധിപ്പിക്കാന്‍ അമ്പലത്തിലോ മറ്റോ ഒന്നു കൊണ്ടുപോകും. എന്നാല്‍ അയാള്‍ അയാളുടെ സഹോദരിയോടും അവരുടെ കുട്ടിയോടുമൊപ്പം എപ്പോഴും യാത്ര ചെയ്തും മറ്റും സന്തോഷത്തോടെ കഴിയുന്നു. അയാളുടെ വായില്‍ നിന്ന് പുറത്തുവരുന്ന വാക്കുകള്‍ മറ്റുള്ളവരോട് പറയാന്‍ പറ്റാത്തവിധം വളരെ മോശമാണ്. അതുകൊണ്ട് അതിവിടെ ഞാന്‍ പറയുന്നില്ല. ഞാനും മോളും ഇവിടെ ഉരുകിയുരുകി കഴിയുകയാണ്.- യുവതി പറയുന്നു.
പണത്തോട് ഇത്രമാത്രം ആര്‍ത്തിയുള്ള ഒരു മനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്നും വിപഞ്ചിക പറയുന്നു. ഇഷ്ടം പോലെ പണമുണ്ടായിട്ടും അവര്‍ക്ക് പണം എത്ര കിട്ടിയാലും മതിയാകുന്നില്ല. അവരെല്ലാം എന്റെ ജീവിതത്തില്‍ എന്തു നടക്കുന്നു എന്ന് നോക്കിയിരിക്കുകയാണ്. എന്റെ കുടുംബം എന്നെ കഷ്ടപ്പെട്ട് കെട്ടിച്ചയച്ചിട്ട് ഒടുവില്‍ വന്നുപെട്ടത് ഇങ്ങനെയൊരു ദുരിതത്തില്‍. ഏഴ് മാസത്തിന് ശേഷമാണ് തന്നോടൊപ്പം നിതീഷ് കഴിഞ്ഞത്. അയാളും സഹോദരിയും മാതാവും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും യുവതി ബന്ധുവിനോട് പരാതിപ്പെടുന്നു.
എല്ലാം സഹിക്കുക തന്നെ. ഈ കുഞ്ഞിന്റെ മുഖം കണ്ടിട്ട് മാറാത്തവന്‍ ഇനി മാറുമെന്ന് പ്രതീക്ഷയില്ലെന്നും അവസാനമായി പറയുന്നു. മകളെ ഫോണ്‍ വിളിച്ച് കിട്ടാത്തതിനാല്‍ അമ്മ വക്കീലിനെ വിളിച്ചു തനിക്ക് നിതീഷ് അയച്ച വിവാഹമോചന നോട്ടീസ് ലഭിച്ചെന്നും വലിയ വിഷമത്തിലാണെന്നും പറഞ്ഞ് വിപഞ്ചിക സംഭവ ദിവസം രാവിലെ നാട്ടിലേയ്ക്ക് വിളിച്ച് അമ്മ ഷൈലജയോട് പറഞ്ഞിരുന്നു. അവര്‍ വിപഞ്ചികയെ സമാധാനിപ്പിച്ച ശേഷം കുടുംബസുഹൃത്തായ കൊല്ലത്തെ അഭിഭാഷകനെ വിളിച്ച് കാര്യം പറയുകയും മകളെ വിളിച്ച് സമാധാനിപ്പിക്കാനും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് അഭിഭാഷകന്‍ വിപഞ്ചികയെ ഫോണ്‍ വിളിച്ച് വിഷമിക്കേണ്ടെന്നും പോംവഴിയുണ്ടെന്നും അറിയിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ രാത്രി സംസാരിക്കാമെന്ന് പറഞ്ഞിരുന്നു.
എന്നാല്‍, രാത്രി വിശദമായി സംസാരിക്കുന്നതിന് മുന്‍പേ വിപഞ്ചിക കടുംകൈ ചെയ്തു. വിപഞ്ചിക(33)യെയും ഒന്നര വയസുകാരിയായ മകളെയും ചൊവ്വാഴ്ചയാണ് ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനില്‍ പരേതനായ മണിയന്‍-ഷൈലജ ദമ്പതികളുടെ മകളാണ് വിപഞ്ചിക. മകള്‍ വൈഭവിക്ക് ഒന്നര വയസ്സ് ആകുന്നതേയുള്ളൂ.
കുടുംബപ്രശ്‌നം കാരണം മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു. ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച് ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന വിപഞ്ചികയും നിതീഷും കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. മാത്രമല്ല ഇരുവരും വെവ്വേറെ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ നിതീഷ് വിപഞ്ചികയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ഇവരുടെ ബന്ധു പറഞ്ഞു.
എന്നാല്‍ വിപഞ്ചികയ്ക്ക് വിവാഹമോചനത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. വിവാഹമോചനമുണ്ടായാല്‍ താന്‍ പിന്നെ ജീവിച്ചിരിക്കില്ലെന്ന് യുവതി വീട്ടുജോലിക്കാരിയോട് എപ്പോഴും പറയുമായിരുന്നു. കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നതായി പറയുന്നു. അന്ന് രാത്രിയോടെ ഫ്‌ലാറ്റിലെത്തിയ വീട്ടുജോലിക്കാരി കുറേ വിളിച്ചിട്ടും വാതില്‍ തുറക്കാത്തത് കൊണ്ട് നിതീഷിനെ വിവരം അറിയിക്കുകയും അയാള്‍ വന്ന് വാതില്‍ തുറന്നപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് വിപഞ്ചികയുടെ വീട്ടുകാര്‍ ആവശ്യപ്പെടുന്നത്.