കാണാന്‍ പാടില്ലാത്ത വീഡിയോ കണ്ടിട്ട് അതുപോലെ ബെഡില്‍ വേണമെന്ന് വാശി പിടിക്കും; ഭര്‍ത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനും സ്ത്രീജിതനും; ഭര്‍ത്താവിന്റെ അച്ഛന്‍ മോശമായി പെരുമാറിയപ്പോള്‍ തന്നെ കല്യാണം ചെയ്തത് അയാള്‍ക്ക് കൂടി വേണ്ടിയാണെന്നായിരുന്നു പ്രതികരണം; ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊല്ലം: ഷാര്‍ജയില്‍ കൊല്ലം സ്വദേശിനി വിപഞ്ചിക മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ കാരണം ഭര്‍തൃവീട്ടുകാരുടെ കൊടിയ പീഡനമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഭര്‍ത്താവിനും ഭര്‍തൃസഹോദരിക്കും എതിരെ മാത്രമല്ല ഭര്‍ത്താവിന്റെ അച്ഛന് എതിരെയും ഗുരുതര ആരോപണങ്ങളാണ് കുറിപ്പില്‍ ഉന്നയിക്കുന്നത്. കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശിയായ വിപഞ്ചിക മണിയനെയും മകള്‍ വൈഭവിയെയും ചൊവ്വാഴ്ചയാണ് ഷാര്‍ജയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവിന്റെ അച്ഛന്‍ മോശമായി പെരുമാറിയെന്ന് ഭര്‍ത്താവ് നിതീഷിനോട് പറഞ്ഞിട്ടും, പ്രതികരിച്ചില്ലെന്ന് കുറിപ്പില്‍ പറയുന്നുണ്ട്. തന്നെ കല്യാണം ചെയ്തത് അയാള്‍ക്ക് കൂടി വേണ്ടിയാണെന്നാണ് ഭര്‍ത്താവ് പറഞ്ഞതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. വിപഞ്ചികയുടെ മരണത്തിന് പിന്നാലെ, ഗാര്‍ഹിക, സ്ത്രീധന പീഡനമെന്ന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി.
ആത്മഹത്യാകുറിപ്പില്‍ ഞെട്ടിക്കുന്ന സംഭവപരമ്പരകള്‍
ഭര്‍ത്താവ് വൈകൃതമുള്ള മനുഷ്യനാണ്. കാണാന്‍ പാടില്ലാത്ത വീഡിയോ കണ്ടിട്ട് അതുപോലെ ബെഡില്‍ വേണമെന്ന് ആവശ്യപ്പെടും. ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. അവര്‍ ഒരുപാട് ക്യാഷുള്ളവരാണ്, എന്നിട്ടും എന്റെ സാലറിക്കായി എന്നെ ദ്രോഹിച്ചുകൊണ്ടേയിരുന്നു. എന്റെ മുടി വരെ വെട്ടാന്‍ അവരാണ് കാരണം. സ്വന്തം അമ്മായിഅപ്പന്‍ മോശമായി പെരുമാറിയത് വരെ ഞാന്‍ സഹിച്ചു.
എന്നാല്‍ സ്വന്തം ഭാര്യ കൂടെക്കിടക്കുന്നതിനെപ്പറ്റിവരെ മറ്റൊരു പെണ്ണിനോട് നിതീഷ് ഷെയര്‍ ചെയ്തു. എന്റെ ലോക്കറിന്റെ താക്കോല്‍ നിതീഷിന്റെ അച്ഛന്റെ കൈവശമായിരുന്നു. അത് തിരികെ വാങ്ങിയതാണ് വൈഗാര്യത്തിന്റെ കാരണങ്ങളിലൊന്ന്.
ഞാനും കുഞ്ഞും എന്നും ഒറ്റയ്ക്കായിരുന്നു. കല്യാണം ആഡംബരമായി നടത്തിയില്ല, സ്ത്രീധനം കുറവാണ്, കാറ് കൊടുത്തില്ല എന്നെല്ലാം പറഞ്ഞ് എന്നെ കൊല്ലാക്കൊല ചെയ്തു. അതൊക്കെ ഞാന്‍ സഹിച്ചു. വീടും പണവും ഇല്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍ എന്നൊക്കെയാണ് എന്നെ വിളിച്ചത്. അതെല്ലാം ഭര്‍ത്താവിനോടുള്ള സ്നേഹം കൊണ്ടാണ് ഞാന്‍ ക്ഷമിച്ചത്.
മരിക്കാന്‍ ഒരാഗ്രഹവുമില്ലെന്നും കുഞ്ഞിന്റെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജയിലെ ഫ്ലാറ്റില്‍ ഒരേകയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കോട്ടയം നാല്‍ക്കവല സ്വദേശിയാണ് നിതീഷ്. ഏഴുവര്‍ഷമായി വിപഞ്ചിക യുഎഇയിലാണ് ജോലിചെയ്യുന്നത്. നാലരവര്‍ഷം മുന്‍പായിരുന്നു വിവാഹം.
ഷാര്‍ജ അല്‍ നഹ്ദയിലെ താമസസ്ഥലത്താണ് വിപഞ്ചികയേയും കുട്ടിയേയും മരിച്ച നിലയില്‍ കണ്ടത്. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് വിപഞ്ചിക ആത്മഹത്യ ചെയ്തതെന്നതുമായി ബന്ധപ്പെട്ട വിപഞ്ചികയുടെ ശബ്ദ സന്ദേശവും കുടുംബം പുറത്ത് വിട്ടിട്ടിട്ടുണ്ട്. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുഎഇ എംബസി, മുഖ്യമന്ത്രി, സിറ്റി പോലീസ് കമ്മിഷണര്‍ എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കി.
കാശിനോട് തീരാത്ത ആര്‍ത്തി
'അച്ഛന് കുറേ കാശ് വേണം, വലിയ വണ്ടി വേണം, വലിയ ഫ്ളാറ്റ് വേണം സുഖിക്കണം. മകള്‍ക്ക് ഒരു ബോഡി ഗാര്‍ഡിനേയും വേണം. എന്റെ ലോക്കറിന്റെ കീ അയാളുടെ കൈയിലായിരുന്നു. അത് ഞാന്‍ വാങ്ങിച്ചു. സ്വര്‍ണം ഞാന്‍ കൊടുത്തിട്ടില്ല. എനിക്ക് നിതീഷ് ഒന്നും വാങ്ങിച്ച് തരാന്‍ പാടില്ല, എന്നെ എങ്ങോട്ടും കൊണ്ടുപോകാന്‍ പാടില്ല. ഇത് എന്റെ ഭാര്യയാണ്, എന്റെ കുഞ്ഞാണ് എന്ന ചിന്ത നിതീഷിനില്ല. സ്വയം അടിച്ച് പൊളിച്ച നടക്കണം. ദിവസങ്ങള്‍ കഴിഞ്ഞ് വീട്ടിലെത്തണം. കുഞ്ഞ് ആയതിന് മുമ്പ് ഇത്രയും പ്രശ്നം ഉണ്ടായിരുന്നില്ല. വീട്ടുകാരുടെ പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞായതിന് ശേഷം അവനുംകൂടെ ചേര്‍ന്നു' പുറത്ത് വന്ന ശബ്ദ സന്ദേശത്തില്‍ വിപഞ്ചിക പറയുന്നു. ഇതിനൊപ്പമാണ് ആത്മഹത്യാ കുറിപ്പും പോലീസിന് കിട്ടിയത്.
ഒരിക്കലും കൊലയാളികളെ വെറുതെ വിടരുതെന്നാണ് വിപഞ്ചിക ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. തന്റെ മരണത്തില്‍ ഒന്നാം പ്രതികള്‍ നാത്തൂനായ നീതു, നിതീഷ് മോഹന്‍ എന്നിവരും രണ്ടാം പ്രതി ഭര്‍ത്താവിന്റെ അച്ഛനായ മോഹനന്‍ ആണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഭര്‍തൃപിതാവിനെതിരെയും ഭര്‍തൃസഹോദരിക്കെതിരെയും ഗുരുതരമായ വെളിപ്പെടുത്തലാണ് കത്തിലുള്ളത്. ഭര്‍തൃസഹോദരി തന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ലെന്നാണ് വിശദീകരിക്കുന്നത്. കല്യാണം ആഡംബരമായി നടത്തിയില്ല. സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് തന്നെ കൊല്ലാക്കൊല ചെയ്തുവെന്നും വീടില്ലാത്തവള്‍, പണമില്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചുവെന്നും കത്തില്‍ പറയുന്നു.
മുടിയും പൊടിയും കലര്‍ന്ന ഷവര്‍മ്മ വായില്‍ കുത്തിക്കയറ്റി
കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും ഭര്‍തൃസഹോദരി കേട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഒരിക്കല്‍ ഇവരുടെ വാക്കും കേട്ട് നിതീഷ് വീട്ടില്‍ വലിയ ബഹളമുണ്ടാക്കി. മുടിയും പൊടിയും എല്ലാം ചേര്‍ന്ന ഷവര്‍മ എന്റെ വായില്‍ കുത്തിക്കയറ്റി. ഗര്‍ഭിണിയായിരുന്നപ്പോള്‍ അവളുടെ പേരും പറഞ്ഞ് എന്റെ കഴുത്തില്‍ ബെല്‍റ്റ് ഇട്ട് വലിച്ചു. ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല വിപഞ്ചിക കുറിപ്പില്‍ പറയുന്നു. ഗര്‍ഭിണിയായി ഏഴാം മാസത്തില്‍ തന്നെ നിതീഷ് വീട്ടില്‍ നിന്നും ഇറക്കി വിട്ടുവെന്നും കത്തില്‍ വിപഞ്ചിക പറയുന്നു. നിതീഷിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടെന്നും കത്തില്‍ പരാമര്‍ശമുണ്ട്. തുടക്കത്തിലൊക്കെ അച്ഛനും പെങ്ങളും തന്നെ തല്ലുമായിരുന്നുവെങ്കിലും തന്റെ കാര്യങ്ങള്‍ നോക്കുമായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തനിക്ക് വെള്ളമോ ആഹാരമോ വസ്ത്രമോ ഒന്നും തരില്ലെന്നും വ്യക്തമാക്കുന്നു.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് നിതീഷ് വിപഞ്ചികയെ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായും അമ്മ ഷൈലജയോടും അടുത്ത ബന്ധുക്കളോടും വിപഞ്ചിക പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മ ഷൈലജ പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കിയിരിക്കുന്നത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് വിപഞ്ചിക തന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായും തിരിച്ചു വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായില്ലെന്നും അഡ്വക്കറ്റ് മനോജ് പള്ളിമണും പറയുന്നു.
തല്ലിയിട്ട് അപകടമെന്ന് പുറമേ പറയും
'ശാരീരികമായി ഉപ്രദവിച്ചിട്ട് അപകടം പറ്റിയതാണെന്ന് പറയും. ഏഴുമാസം ഗര്‍ഭിണിയായിരിക്കെ തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. കുഞ്ഞിന് വേണ്ടി എല്ലാം ക്ഷമിച്ചു. ഭര്‍ത്താവ് നിതീഷിന്റെ അച്ഛന്‍ എന്നോട് മോശമായി പെരുമാറിയെന്നറിഞ്ഞിട്ടും പ്രതികരിച്ചില്ല. ഒരുപാട് കാശുള്ളവരാണ്. എന്നിട്ടും എന്റെ സാലറിക്ക് വേണ്ടി ദ്രോഹിച്ചുകൊണ്ടിരുന്നു. എല്ലാവര്‍ക്കും എല്ലാമറിയാം..ഈ ലോകം പണമുള്ളവരുടെ കൂടായാണ്. ഉപ്രദവിച്ചതിന് ശേഷം കുഞ്ഞിനെയും എന്നെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി'-ആത്മഹത്യാ കുരിപ്പില്‍ പറയുന്നു.
എന്റെ കുഞ്ഞിന്റെ സ്വര്‍ണം കൈക്കലാക്കിയെന്നും ആരോപണമാണ്. എന്റെ സ്വര്‍ണം കൈക്കലാക്കാന്‍ സാധിച്ചില്ല. പണം കൈക്കലാക്കാന്‍ സാധിച്ചില്ല. അതിന് എന്നെ ഉപദ്രവിച്ചുകൊണ്ടേയിരുന്നു. പണമില്ലാത്ത പെണ്‍കുട്ടികള്‍ കല്യാണം കഴിക്കാത്തതാണ് എന്നും നല്ലത്'.. മരിക്കാന്‍ ഒരാഗ്രഹവുമില്ല, എന്റെ കുഞ്ഞിന്റെ മുഖവും ചിരിയും കണ്ട കൊതി തീര്‍ന്നിട്ടില്ലെന്നും വിപഞ്ചികയുടെ കത്തിലുണ്ട്.
ഇരുന്ന് ഇരുന്ന് കഷ്ടപ്പെട്ട് കെട്ടിച്ച് വിട്ട് വന്നുപെട്ടത് ഇങ്ങനെയൊരു വീട്ടിലാണ്. മൂന്ന് പേരും ഒന്നിനൊന്ന് മെച്ചമാണ്.മൂന്നുപേരും വല്ലാത്ത ടോര്‍ച്ചറിങ്ങാണ്.സഹിക്കുക തന്നെ..അല്ലാതെ എന്താണ് ചെയ്യുക. ഏഴുമാസത്തിന് ശേഷമാണ് എന്റെ കൂടെ കിടന്നത്. മദ്യപിച്ചിരുന്നുവെന്നും അബദ്ധം പറ്റിയതാണെന്നും പിറ്റേ ദിവസം പറഞ്ഞു. അത്രക്കും തരം താഴ്ന്നു പോയി'..വിപഞ്ചിക പങ്കുവെച്ച ശബ്ദസന്ദേശത്തില്‍ പറയുന്നു.