വിര്‍ച്ച്വല്‍ അറസ്റ്റില്‍ കുടുക്കി ഒന്നരക്കോടി വിഴുങ്ങി; ഗുജറാത്തിലെ സൈബര്‍ കൊളളക്കാരന്‍ 'ആനന്ദ്' പത്തനംതിട്ട പോലീസിന്റെ പിടിയില്‍! പണം നല്‍കാന്‍ ബാങ്കിലെത്തിയ വൃദ്ധ ദമ്പതികളെ രക്ഷിച്ചത് ഉദ്യോഗസ്ഥരുടെ ഇടപെടല്‍; ജയിലില്‍ കിടന്ന പ്രതിയെ പൊക്കി തിരുവല്ലയില്‍ എത്തിച്ചു; 'വിര്‍ച്ച്വല്‍ അറസ്റ്റ്' എന്നൊന്നില്ലെന്ന് ആവര്‍ത്തിച്ച് പൊലീസ്

വിര്‍ച്ച്വല്‍ അറസ്റ്റില്‍ കുടുക്കി ഒന്നരക്കോടി വിഴുങ്ങി

Update: 2025-12-29 16:14 GMT

തിരുവല്ല: കേരളത്തെ നടുക്കിയ മറ്റൊരു വന്‍കിട സൈബര്‍ കൊള്ളയുടെ ചുരുളഴിയുന്നു. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് ചമഞ്ഞ് പത്തനംതിട്ടയിലെ വൃദ്ധ ദമ്പതികളില്‍ നിന്ന് ഒരു കോടി 40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഗുജറാത്ത് സ്വദേശി അറസ്റ്റിലായി. ഗുജറാത്ത് ആനന്ദ് നഗര്‍ സ്വദേശി ആനന്ദ് സമ്പായ് (32) ആണ് കീഴ്വായ്പൂര്‍ പോലീസിന്റെ വലയിലായത്.

നിങ്ങള്‍ വിര്‍ച്ച്വല്‍ അറസ്റ്റിലാണ്!

കഴിഞ്ഞ നവംബര്‍ 18-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പറഞ്ഞാണ് ദമ്പതികള്‍ക്ക് ഫോണ്‍ കോള്‍ വന്നത്. ദമ്പതികളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ഇതിനെതിരെ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും പ്രതികള്‍ വിശ്വസിപ്പിച്ചു.

നിങ്ങള്‍ 'വിര്‍ച്ച്വല്‍ അറസ്റ്റിലാണെന്നും' വിവരം ആരോടും പറയരുതെന്നും, ഇല്ലെങ്കില്‍ ലോക്കല്‍ പോലീസ് എത്തി അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ 'ജാമ്യം എടുക്കണമെന്ന' വ്യാജേന പല തവണകളിലായി 1.40 കോടി രൂപ ഇവര്‍ തട്ടിയെടുത്തു.

രക്ഷകരായത് ബാങ്ക് ഉദ്യോഗസ്ഥരും പോലീസും

ഒന്നരക്കോടിയോളം രൂപ കൈക്കലാക്കിയിട്ടും അടങ്ങാത്ത തട്ടിപ്പുകാര്‍ വീണ്ടും 38 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഈ തുക അയക്കാന്‍ ദമ്പതികള്‍ ഫെഡറല്‍ ബാങ്കിലെത്തിയതാണ് വഴിത്തിരിവായത്. ഇടപാടില്‍ സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥര്‍ പോലീസിനെ വിവരമറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതോടെ ബാക്കി പണം നഷ്ടപ്പെടാതെ ദമ്പതികള്‍ രക്ഷപ്പെട്ടു.

ഗുജറാത്ത് ജയിലില്‍ നിന്ന് കേരളത്തിലേക്ക്

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആര്‍ ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം കീഴ്വായ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍ ആറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണം ഗുജറാത്തിലേക്കാണ് നീണ്ടത്. പ്രതി ആനന്ദ് സമ്പായ് സമാനമായ മറ്റൊരു കേസില്‍ ഗുജറാത്തിലെ മോര്‍ബി സബ് ജയിലില്‍ കഴിയുകയാണെന്ന് പോലീസ് കണ്ടെത്തി.

കോടതിയുടെ പ്രത്യേക അനുമതിയോടെ ഗുജറാത്തിലെത്തിയ കേരള പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്ത് വിമാനമാര്‍ഗ്ഗം നാട്ടിലെത്തിച്ചു. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ തിരികെ ഗുജറാത്തിലെ ജയിലിലേക്ക് തന്നെ കൊണ്ടുപോയി. ഈ തട്ടിപ്പ് സംഘത്തിന് പിന്നില്‍ കൂടുതല്‍ കണ്ണികളുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

പോലീസോ സിബിഐയോ ഫോണിലൂടെ ആരെയും അറസ്റ്റ് ചെയ്യില്ലെന്നും 'വിര്‍ച്ച്വല്‍ അറസ്റ്റ്' എന്നൊരു സംവിധാനം നിയമത്തിലില്ലെന്നും ജനങ്ങള്‍ തിരിച്ചറിയണം. പ്രത്യേകിച്ച് പ്രായമായവരെ ലക്ഷ്യം വച്ചുള്ള ഇത്തരം കെണികളില്‍ പെടാതിരിക്കാന്‍ ജാഗ്രത പാലിക്കുക. അസ്വാഭാവികമായ ഫോണ്‍ കോളുകള്‍ വന്നാല്‍ ഉടന്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ സൈബര്‍ സെല്ലിലോ വിവരം അറിയിക്കുക.

Tags:    

Similar News